Wednesday, December 5, 2012

കുഞ്ഞുക്ലാസില്‍ വേദപാഠം പഠിച്ചു മെത്രാനാകുന്നവര്‍

നിലവിലുള്ള സഭാസംവിധാനത്തോട് എതിര്‍പ്പു പ്രകടിപ്പിക്കുന്നവര്‍ കുഞ്ഞുന്നാളില്‍ വേദപാഠക്ലാസ് നഷ്ട്ടമാക്കിയവരാണെന്ന് കോട്ടയം അതിരൂപാ അദ്ധ്യക്ഷന്‍ അമേരിക്കയിലെ പുതിയ ക്‌നാനായ പള്ളികൂദാശക്കുശേഷം പ്രസ്താവിച്ചിരിക്കുന്നു.

മാര്‍ മൂലക്കാട്ടിലിന്റെ ഈ പ്രസ്ഥാവന ക്രൈസ്തവ വിശ്വാസികളെ ഒന്നടങ്കം ആക്ഷേപിക്കുന്നതിനു തുല്യമായിപോയി. മെത്രാന്‍ എന്നാല്‍ സഭയാണെന്നും മെത്രാനെ വിമര്‍ശിക്കുന്നവര്‍ സഭാവിരോധികളും വേദപാഠം പഠിക്കാത്തവരുമാണെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം അത്യന്തം പ്രതിഷേധാര്‍ഹം കൂടിയാണ്. ദൈവസ്‌നേഹവും മനുഷ്യസ്‌നേഹവും പഠിപ്പിക്കുന്ന കുഞ്ഞു വേദപാഠക്ലാസില്‍ മെത്രാനോടുള്ള ഭക്തിയാണ് പഠിപ്പിക്കേണ്ടതെന്നാണോ മാര്‍ മൂലക്കാട് പറഞ്ഞു വയ്ക്കുന്നത്?

കത്തോലിക്കാസഭയുടെ നിയമസംവിധാനങ്ങള്‍ ഓരോ വിശ്വാസിക്കും പരിഗണനയും സ്വതന്ത്രവും തരുന്നതാണ്. മെത്രാന്മാര്‍ തങ്ങളുടെ സംരക്ഷണത്തിനും നിലനില്പ്പിനുമായി സഭാനിയമം ദുര്‍വ്യാഖ്യാനിച്ച് വെച്ചിരിക്കുകയാണെന്ന് സഭയെ സ്‌നേഹിക്കുന്നവര്‍ക്ക് അറിവുള്ളകാര്യമാണ്. മെത്രാന്മാരെ വിമര്‍ശിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സഭയെ സ്‌നേഹിക്കുന്നവരാണ്. ഏതെങ്കിലും വിഷയത്തെക്കുറിച്ച് മെത്രാനെ വിമര്‍ശിക്കുന്നെങ്കില്‍ വിമര്‍ശിക്കുന്നവര്‍ പ്രസ്തുത വിഷയം പഠിക്കുകയും ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ അല്ലാത്തവര്‍ക്ക് വിമര്‍ശനം നടത്താനാവില്ല.

മെത്രാന്‍ പറയുന്നതെല്ലാം “യേസ്” വയ്ക്കുന്നവര്‍ ഒന്നുകില്‍ കാര്യം ഗ്രഹിക്കാത്തവരോ സ്വന്തം കാര്യം നേടിയെടുക്കാന്‍ കൂടെക്കൂടി നില്ക്കുന്നവരോ അയിരിക്കും. സഭാപ്രബോധനങ്ങളൊന്നും ഇത്തരക്കാര്‍ക്ക് ബാധകമല്ല. ഒന്നും ഉരിയാടാതെയുള്ള അവരുടെ നില്പ്പ് സഭാസ്‌നേഹമാണെന്ന് മെത്രാന്മാര്‍ തെറ്റിദ്ധരിക്കുകയും അവര്‍ക്കു ചില പഴത്തൊലികള്‍ എറിഞ്ഞുകൊടുക്കുകയും ചെയ്യും.

സീറോമലബാര്‍ സഭക്ക് കേരളത്തിനുപുറത്ത് സ്വാതന്ത്രം ലഭിക്കണമെന്ന കാര്യത്തില്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷ ലത്തിന്‍ ഹയരാര്‍ക്കിക്കെതിരെയും, റോമിലെ വിവിധ കാര്യാലയങ്ങള്‍ക്കെതിരെയും പരിശുദ്ധ സിംഹാസനത്തിനെതിരെയും ശക്തമായി വിമര്‍ശനം നടത്തുകയും അവരുടെ മനസുമാറുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നുപറഞ്ഞ് രണ്ട് ഇടയലേഖനം ഇറക്കുകയും ചെയ്തിരുന്നു. അദ്ദേഹം കുഞ്ഞുനാളില്‍ വേദപാഠം പഠിക്കാത്ത വ്യക്തിയായിരുന്നോ?

മലങ്കര ഹയരാര്‍ക്കിയുടെ തലവനായിരുന്ന സിറിള്‍  മാര്‍ ബസേലിയൂസ് താന്‍ കതോലിക്കാബാവയാണെന്ന് പ്രഖ്യാപിക്കുകയും, മേജര്‍ ആര്‍ച്ചുബിഷപ്പ് മാത്രമാണെന്ന് പരിശുദ്ധസിംഹാസനം പറഞ്ഞപ്പോള്‍ പാശ്ചാത്യരായ നിങ്ങള്‍ക്ക് പൗരസ്ത്യരുടെ കാര്യം അറിയില്ലെന്നു പറഞ്ഞ് സഭയെ എതിര്‍ക്കുകയും ചെയ്ത മാര്‍ ബസേലിയൂസ് കുഞ്ഞുന്നാളില്‍ വേദപാഠം പഠിച്ചിരുന്നില്ല എന്നാണോ മാര്‍ മൂലക്കാട്ടു പറയുന്നത്?
     
മാക്കീല്‍ മെത്രാനും, മാര്‍ മേനാച്ചേരിയും, മാര്‍ പഴേപറമ്പിലും കൂടി സഭാസംവിധാനത്തില്‍ ഇല്ലാതിരുന്ന വംശീയരൂപതക്ക്‌വേണ്ടി അപേക്ഷ കൊടുത്തത് കുഞ്ഞുക്ലാസില്‍ വേദപാഠം പഠിക്കാഞ്ഞിട്ടായിരുന്നോ?

മൂലക്കട്ടുമെത്രാന്‍ കുഞ്ഞുക്ലാസില്‍ ഉഴവൂരില്‍ വേദപാഠം പഠിച്ചിരുന്ന കാലത്ത് ഉഴവൂര്‍ കോളേജ് പ്രശ്‌നത്തില്‍ ഇടവകക്കാരായ കുറേ മാന്യന്മാര്‍ ഒരു സാറിന്റെ നേതൃത്വത്തില്‍ കോട്ടയം അരമനയിലെത്തി തറയില്‍ പിതാവിനെതിരെ ആക്രോശിക്കുകയും മേശമേല്‍ ഇടിക്കുകയും ചെയ്തത് അവര്‍ കുഞ്ഞുക്ലാസില്‍ വേദപാഠം പഠിക്കാഞ്ഞിട്ടായിരുന്നു എന്ന് വ്യാഖ്യനിക്കാമല്ലോ!

കുഞ്ഞുക്ലാസിലെ വേദപാഠവും വലിയ ക്ലാസിലെ തിയോളജിയും പഠിച്ച് സഭാനിയമപ്രകാരം അനുസരണയോടെ പ്രവര്‍ത്തിച്ച സാവൂളിനെ ദൈവം അടിച്ചുവീഴ്ത്തി തന്റെ പക്ഷത്താക്കിയത് അവനില്‍ മനുഷ്യോളജി (ദൈവസ്‌നേഹം) നിറയ്ക്കാനായിരുന്നു. അങ്ങനെ അവന്‍ പൗലോസ് അപ്പസ്‌ത്തോലനായി.

ഉറവിടങ്ങളിലേക്ക് മടങ്ങി നഷ്ട്ടപ്പെട്ടുപോയ പാരമ്പര്യങ്ങള്‍ വീണ്ടെടുക്കണമെന്ന് പഠിപ്പിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പിതാക്കന്മാരുടെ ആഗ്രഹങ്ങള്‍ പുറത്തുവന്നിട്ട് അരനൂറ്റാണ്ടു കഴിഞ്ഞിട്ടും ക്‌നാനായ സമുദായചരിത്രം പഠിക്കാതെ കുഞ്ഞുക്ലാസിലേ വേദപാഠത്തിന്റെ ബലത്തില്‍ വിരാജിക്കുന്നതുകൊണ്ടാണ് സ്വസമുദായത്തിനെതിരെ ചിലര്‍ വാളെടുത്ത് നില്ക്കന്നത്.

സഭാവിമര്‍ശനങ്ങളെ നല്ലരീതിയില്‍ സ്വീകരിക്കുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍. വിമര്‍ശകര്‍ ശമ്പളം പറ്റാത്ത കാവല്‍നായ്ക്കളാണ്. സഭ കളങ്കിതയാകാതിരിക്കാന്‍ അവര്‍ ശ്രദ്ധാലുക്കളാണ്. കാവല്‍നായ വീട്ടുക്കാര്‍ക്ക് അരോചകമാകുന്നത് സ്വന്തം വീട്ടില്‍ വ്യഭിചാരം തുടങ്ങുബോഴാണെന്ന് പറയേണ്ടതില്ലല്ലോ!

ക്‌നാനായക്കാര്‍ക്ക് രൂപത തരുന്നത് ഞാനല്ലന്ന് പ്രസ്തുത യോഗത്തില്‍വെച്ച് മാര്‍ അങ്ങാടയത്ത് പ്രസ്താവിച്ചതായും വായിച്ചു. അദ്ദേഹം മെത്രാനാകുന്നതിനു മുമ്പ് പറഞ്ഞത് ഞാന്‍ മെത്രാനായാല്‍ ക്‌നാനായക്കാരുടെ അമേരിക്കയിലെ ആവശ്യങ്ങളെല്ലാം നിവര്‍ത്തിച്ചു തരുമെന്നാണ്. പാലം കടക്കുവോളം നാരായണാ നാരായണ!

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
ഫോണ്‍: 944 614 0026

No comments:

Post a Comment