Friday, October 19, 2012

എയര്‍ ഇന്ത്യ മഹാരാജാവിന്റെ തോന്ന്യാസങ്ങള്‍


തിരുവനന്തപുരം: മോശം കാലാവസ്ഥയെതുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി-കൊച്ചി വിമാനം തിരുവനന്തപുരത്ത് ഇറക്കിയത് പ്രതിഷേധത്തിനിടയാക്കി. കാലാവസ്ഥ മെച്ചമായാല്‍ വിമാനം നെടുമ്പാശേരിയിലേയ്ക്ക് പോകുമെന്ന് യാത്രക്കാരെ അറിയിച്ചിരുന്നുവെങ്കിലും വൈകിയതിനെതുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.

ഇതിനിടെ വിമാനം റാഞ്ചാന്‍ ശ്രമംനടത്തിയെന്ന പൈലറ്റിന്റെ സന്ദേശം പരിഭ്രാന്തിപരത്തി. പോലീസ് സ്ഥലത്തെത്തി യാത്രക്കാരെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചു. യാത്രക്കാര്‍ കോക്പിറ്റിലേയ്ക്കുകയറി പ്രതിഷേധിച്ചതിനെതുടര്‍ന്നാണ് പൈലറ്റ് ഇത്തരത്തില്‍ സന്ദേശം നല്‍കിയതെന്നാണ് സൂചന. തുടര്‍ന്ന് പരിശോധനനടത്തിയ എയര്‍പോര്‍ട്ട് അതോറിറ്റി സുരക്ഷാപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഡി.ജി.സി.എയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.

കൊച്ചിയില്‍ ഇറങ്ങാന്‍ പോകവേയാണ് രാവിലെ 6.50ന് വിമാനം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചുവിട്ടത്. സമയംകഴിഞ്ഞെന്നുപറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോകാന്‍ ശ്രമിച്ചെന്ന് യാത്രക്കാര്‍ പറയുന്നു. യാത്രക്കാര്‍ക്ക് ഭക്ഷണമൊ വെള്ളമോ നല്‍കാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. 

പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ ഇടപെട്ടു. ഡി.ജി.പിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി യാത്രക്കാരില്‍നിന്ന് സ്വാഭാവിക പ്രതിഷേധംമാത്രമാണുണ്ടായതെന്ന് വിലയിരുത്തുകയും വിമാനം കൊച്ചിയിലേയ്ക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് രണ്ട് മണിയോടെ യാത്ര പുനരാരംഭിച്ച വിമാനം വൈകീട്ട് 3.15 ഓടെ നെടുമ്പാശ്ശേരിയിലിറങ്ങി. എന്നാല്‍, നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ വിമാനത്തിലെ ആറ് യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. വൈകീട്ട് 4.15 ഓടെയാണ് ഇവരെ വിട്ടയച്ചത്. അഷറഫ്, അബ്ദുള്‍ഖാദര്‍, അഗസ്റ്റിന്‍, റാഷിദ്, മനാജ്, തോംസണ്‍ എന്നിവരെയാണ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്.
കൊടിയ ദുരിതമാണ് ഞങ്ങള്‍ക്ക് വിമാനത്തില്‍ അനുഭവിക്കേണ്ടിവന്നതെന്ന് യാത്രക്കാര്‍ നെടുമ്പാശ്ശേരിയില്‍ വച്ച് മാധ്യമങ്ങളോട്പറഞ്ഞു. രണ്ടു യാത്രക്കാര്‍ക്ക് പോലീസില്‍ നിന്ന് മര്‍ദ്ദനമേറ്റെന്നും അവര്‍ പറഞ്ഞു.



വാര്‍ത്തയ്ക്ക് മാതൃഭൂമിയോട് കടപ്പാട്. കാര്‍ട്ടൂണ്‍: നൗഷാദ്‌ അകമ്പാടം 

No comments:

Post a Comment