Tuesday, January 1, 2013

ദുരന്തങ്ങള്‍ ഓര്മ്മിപ്പിക്കുന്നത്....


മോഷണം, പിടിച്ചുപറി, കൊലപാതകം, തട്ടിപ്പ്‌ തുടങ്ങിയ കുറ്റകൃത്യങ്ങളിലേക്ക് കുറ്റവാളികളെ നയിക്കുന്നത് സാമ്പത്തിക ദുരയാണ്. വ്യഭിചാരവും ബലാല്‍സംഗവും സംഭവിക്കുന്നത് പലപ്പോഴും അടിച്ചമര്‍ത്തപ്പെട്ട ലൈംഗിക ആസക്തികള്‍ അണപൊട്ടി ഒഴുകുമ്പോഴും.

ഓരോന്നും അക്കമിട്ടു പ്രത്യേകം കുറ്റകൃത്യങ്ങളായി ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇവയില്‍ ഏതെങ്കിലും കുറ്റം തെളിയിക്കപ്പെട്ടാല്‍ തക്ക ശിക്ഷയും നിയമം അനുശാസിക്കുന്നുണ്ട്. ജയില്‍ വാസം അനുഭവിക്കുന്ന കുറ്റവാളികള്‍ ഇങ്ങനെ ഏതെങ്കിലും ഒക്കെ കുറ്റകൃത്യങ്ങള്‍ ചെയ്തു പിടിയിലായവരാണ്.

ശിക്ഷാവിധി സംബന്ധിച്ച ബോധ്യമാണ് പലരെയും ഇതുപോലുള്ള പല കുറ്റകൃത്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. അതുപോലെ പ്രധാനമാണ് നമ്മുടെ സമ്പാദ്യങ്ങള്‍ മോഷ്ടിക്കപ്പെടാതെയും പിടിച്ചു പറിക്കപ്പെടാതെയും സുരക്ഷിത സ്ഥാനങ്ങളില്‍ സൂക്ഷിക്കുക എന്നതും. ജീവനും സ്വത്തിനും സ്വയം സംരക്ഷണം നല്‍കുന്നതിന് വേണ്ടിയാണു നാം സുരക്ഷിത ഭവനങ്ങള്‍ തീര്‍ക്കുന്നത്.

കൌമാരപ്രായം പിന്നിട്ടവരാണ് കൂട്ട ബലാല്‍സംഗങ്ങള്‍ നടത്തിയിട്ടുള്ള കുറ്റവാളികളില്‍ പലരും. ഈ കുറ്റകൃത്യം നടക്കാത്തതായി ലോകത്ത് ഒരിടവുമില്ല. നമ്മുടെ നാട്ടില്‍ പഴയ കാലത്തെ അപേക്ഷിച് ഇപ്പോള്‍ ആണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വ്യാപകമാകുകയും കൂടുതല്‍ പേര്‍ ഇരകളായി തീരുകയും ചെയ്തിട്ടുള്ളത്.

പഴയ കാലങ്ങളില്‍ സ്ത്രീകള്‍ വീട് വിട്ടു പുറത്തിറങ്ങിയിരുന്നത് പകല്‍ നേരങ്ങളില്‍ മാത്രമാണ്. ചന്തയ്ക്ക് പോകുന്ന സ്ത്രീകള്‍ അയല്പക്കങ്ങളില്‍ ഒന്നിച്ചു കൂടി അകലെയുള്ള ചന്തകളില്‍ ഒരുമിച്ചു കൂട്ടായി യാത്ര ചെയ്താണ് പോയിരുന്നതും തിരികെ വന്നിരുന്നതും.

നമ്മുടെ സഹോദരികളില്‍ പലരും നാടും വീടും വിട്ടു അകലങ്ങളില്‍ പഠനത്തിനും ജോലിക്കുമായി പോയപ്പോള്‍ മാതാപിതാക്കളുടെ ഉള്ളില്‍ കനല്‍ എരിയുകയായിരുന്നു. അവരില്‍ പലരും സുരക്ഷിതരായി തങ്ങള്‍ക്കു ലഭിച്ച വാസസ്ഥലങ്ങളില്‍ അന്തിയുറങ്ങിയും അസമയങ്ങളില്‍ കൂടുതല്‍ കരുതലോടെ സമൂഹത്തിന്റെ ഒപ്പം ആള്‍ക്കൂട്ടങ്ങളുടെ ഓരം ചേര്‍ന്ന് സ്വയം തീര്‍ത്ത സുരക്ഷിത വലയങ്ങളില്‍ ശ്വാസം അടക്കി പിടിച്ചാണ് ജോലി സ്ഥലങ്ങളില്‍ നിന്ന് യാത്ര തിരിച്ചു വീടെത്തിയിരുന്നത്.

സാമൂഹ്യ സുരക്ഷിതത്വം ഏറെയുണ്ടെന്ന് പറയപ്പെടുന്ന പല രാജ്യങ്ങളിലും ഇങ്ങനെ സ്വയം തീര്‍ത്ത സുരക്ഷിത വലയങ്ങളിലൂടെ സഞ്ചരിച്ചാണ് പലരും കഴിഞ്ഞു കൂടുന്നത്. അബദ്ധത്തില്‍ ചിലപ്പോഴെങ്കിലും കാലിടറിയവര്‍ വന്നു പതിച്ചത് ദുരന്തങ്ങളുടെ ആഴങ്ങളിലേയ്ക്കായിരുന്നു.

വിവാഹിതരായി അന്യ നാടും രാജ്യങ്ങളും താണ്ടിയവരും മനസ്സിനുള്ളില്‍ ഈ കനലും കൂടി സൂക്ഷിക്കുന്നവരായിരുന്നു. ഏതു സ്ത്രീക്കും ഏതു പാതിരാത്രിയിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് തക്ക സാമൂഹ്യ സുരക്ഷ വാഗ്ദാനം നല്‍കുന്ന രാജ്യങ്ങളിലും അങ്ങനെ ഒരു സാഹസത്തിനു മുതിരാന്‍ നമ്മില്‍ പലര്‍ക്കും ധൈര്യമുണ്ടായിട്ടില്ല.

രാജ്യങ്ങള്‍ ഏറെ അഭിവൃദ്ധി പ്രാപിച്ചു എന്ന് പറയുമ്പോഴും മനുഷ്യ സമൂഹം ഏറെ സാംസ്കാരികമായി മുന്നേറി എന്നൊക്കെ അവകാശപ്പെടുമ്പോഴും സ്ത്രീയാകട്ടെ പുരുഷനാകട്ടെ ലോകത്ത് ഒരിടത്തും സുരക്ഷിതനല്ല എന്ന് അക്കമിട്ടു ഓര്‍മ്മിപ്പിക്കുകയാണ് ഓരോ ദുരന്തങ്ങളും.

സാബു ജോസ് കാര്‍ഡിഫ്‌
കലാസാഹിത്യസ്നേഹിഎന്ന ബ്ലോഗില്‍ നിന്ന് 

No comments:

Post a Comment