Thursday, January 31, 2013

വാക്സ് മ്യുസിയവും പിതാക്കന്മാരും


ലണ്ടനിലെ പ്രസിദ്ധമായ മ്യൂസിയം ആണ് Madame Tussauds Wax Museum. ലോകത്തിലെ നിരവധി പ്രസിദ്ധരുടെയും നേതാക്കളുടെയും മെഴുക് പ്രതിമകള്‍ അവിടെയുണ്ട്. കണ്ടാല്‍ ജീവനുണ്ട് എന്ന് നമുക്ക് തോന്നും. ഗാന്ധിജി, ഇന്ദിരാ ഗാന്ധി, ഐശ്വര്യ റായി എന്നിവരുടെയൊക്കെ പ്രതിമകള്‍ കാണുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ആവേശം തോന്നും. അടുത്തുനിന്ന് ഫോട്ടോ എടുത്തു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി നമ്മള്‍ മാലോകരെ കാണിക്കാറുണ്ട്.

പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം U K K C Y L എന്ന സംഘടനയുടെ വെബ്‌സൈറ്റ് കോട്ടയത്ത്‌ വച്ച് പിതാവ് സ്വിച് ഇട്ടു എന്ന് അപ്നാ ദേശില്‍ കണ്ടു. നല്ലകാര്യം ആ പരിപാടിക്കുവേണ്ടി പാവം അച്ചനും നേതാക്കന്മാരും അവിടം വരെ പോകേണ്ടി വന്നു. കഴിഞ്ഞ സിനഡ് മീറ്റിംഗ് കഴിഞ്ഞ് സ്വന്തം തീരുമാനം ആണോ അതോ വല്ലവരും പേടിപ്പിച്ചു വിലക്കിയത് കൊണ്ടാണോ എന്നറിയില്ല - ഇനി അമേരിക്കയിലേക്ക് ഇല്ലെന്നും അധികാരം ഇല്ലാത്ത ഒരു സ്ഥലത്തേക്കും പോകുന്നില്ലെന്നും നമ്മുടെ പിതാവ് പറഞ്ഞതായി അറിയുന്നു. എന്നാല്‍ ഓരോ ക്നാനായാക്കാരന്റെ മനസിലും ഒരാഗ്രഹം ഇല്ലേ സ്വന്തം പിതാവിന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കുവാനും അത് സ്വന്തം പത്രമായ അപ്നാദേശില്‍ കൊടുക്കുവാനും. പിതാവിന് പക്ഷെ സ്വന്തം കസേരയും നോക്കണം. പ്രവാസികള്‍ക്ക് എപ്പോഴും കോട്ടയംവരെ പോയി കാര്യം നടത്തുവാനും കഴിയില്ല.

ഐശ്യരാ റായ് തന്റെ പ്രതിമയ്ക്കൊപ്പം 
അതുകൊണ്ട് അമേരിക്കയിലെ കെ.സി.സി.എന്‍.എ.യും യു.കെ.യിലെ യു.കെ.കെ.സി.എ യും അവരവരുടെ രാജ്യത്ത് നമ്മുടെ മെത്രാന്മാരുടെ മെഴുകില്‍ തീര്‍ത്ത ഓരോ പ്രതിമകള്‍ ഉണ്ടാക്കി മ്യൂസിയംകാര്‍ക്ക് കൊടുക്കുക. അവര്‍ മറ്റു പ്രതിമകളുടെ കൂട്ടത്തില്‍ വയ്ക്കുകയും ക്നാനയക്കാരായ വ്യക്തികള്‍ക്ക് അവിടെ ചെല്ലുമ്പോള്‍ അതിന്റെ അടുക്കല്‍ പോയി പോസ് ചെയ്തു ഫോട്ടോ എടുക്കുകയും ചെയ്യാം. പക്ഷെ മ്യുസിയംകാരോട് ഒരു കാര്യം പ്രത്യേകം പറയണം എല്ലാ വര്‍ഷവും കണ്‍വെന്‍ഷന്‍ സമയത്ത് പ്രതിമകള്‍ വിട്ടുതരണം എന്ന്. അങ്ങനെ ആവശ്യമില്ലാതെ പ്രായം കൂടിക്കൂടി വരുന്ന പിതാവിന് വിമാനത്തില്‍ കയറേണ്ട. ടിക്കറ്റിനു കൊടുക്കുന്ന പണം കണ്ട അണ്ടനും അടകോടനും ചാരിറ്റിയാ കുന്തമാ എന്നൊക്കെ പറഞ്ഞു കൊടുക്കാതെ കൃത്യമായി അരമനയില്‍ എത്തിക്കുക. പക്ഷെ, പണ്ട് വിദ്യാഭ്യാസ ഫണ്ട്‌ കൊടുത്തിട്ട് പിന്നാലെ കണക്കു ചോദിച്ച് നാണം കെടുത്തിയതുപോലെ കൊടുക്കുന്ന പണത്തിന്റെ കണക്കു ചോദിക്കരുത് എന്ന് മാത്രം പറഞ്ഞേക്കാം. വിശുദ്ധന്മാരെ നമ്മള്‍ കണ്ടിട്ട് അല്ലല്ലോ അവരുടെ രൂപം ചുമക്കുന്നത്.

ഗുരുവിനെ നേരില്‍  കാണാതെ പ്രതിമ ഉണ്ടാക്കി വിദ്യ പഠിച്ച ഏകലവ്യന്റെ ചരിത്രം മഹാഭാരതത്തില്‍ ഉണ്ട്. പിന്നെ എന്തുകൊണ്ട് ദൈവത്തിന്റെ സ്വന്തം ജനമായ ക്നാനയക്കാര്‍ക്ക് പിതാക്കന്മാരുടെ പ്രതിമ വച്ച് കാര്യം നടത്തികൂടാ. ക്നാനയക്കാരോട് വേണ്ട മക്കളെ കളി.

അങ്ങടിയെപോലെുള്ള മെത്രാന്മാര്‍ക്ക് നമ്മുടെ പിതാവിനെ വിലക്കാം പക്ഷെ പ്രതിമ വിലക്കാന്‍ വത്തിക്കാന്‍ അനുവാദം കൊടുത്തിട്ടില്ല. ക്നാനായക്കരോടാണോ കളി? കളി ഞങ്ങള്‍ അങ്ങോട്ട്‌ പഠിപ്പിക്കാം.

ഇതിന്റെ നിര്‍മാണത്തിന് വേണ്ടിവന്നേക്കാവുന്ന പിതാക്കന്മാരുടെ ചിരിച്ചിരിക്കുന്ന ഫോട്ടോകളും തൊപ്പികളും വടികളും മോതിരം എന്നിവ അമേരിക്കയിലേക്കും യു.കെ.യിലേക്കും കൊടുത്തുവിടാന്‍ അരമന തയാറാകണം. മാണിസാറിന്റെയും മുപ്രാപ്പള്ളി ജോയിസാറിന്റെയും ശബ്ദം ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ മുഴങ്ങി എന്ന് വാര്‍ത്ത വന്നതുപോലെ ഇന്ഗ്ലണ്ടിലെയും അമേരിക്കയിലെയും മ്യൂസിയങ്ങളില്‍ ക്നാനായ പിതാക്കന്മാര്‍ക്ക് സ്ഥാനം കിട്ടി എന്ന് പത്രത്തില്‍ വാര്‍ത്ത വരട്ടെ. മറ്റ് സിറോ മലബാര്‍ മെത്രാന്മാര്‍ക്ക് കലി കയറട്ടെ.

ഷിയന്സിന്റെ അധികാരം കഴിയാറായി. അടുത്ത നേതാക്കള്‍ ഈ വഴിയില്‍ ചിന്തിക്കട്ടെ.

യു.കെകെ.സി.എ.യിലെ ലേവിയും മാത്തുക്കുട്ടിയും ഈ കാര്യത്തില്‍ പിണക്കം മറന്ന് ഒന്നിച്ചുനിന്ന് പിരിവിനായി ഇറങ്ങുക. അടുത്ത യുറോപ്യന്‍ കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ പിതാക്കന്മാരുടെ പ്രതിമകള്‍ വച്ച് നമുക്ക് മര്ത്തോമ്മന്‍ പാടാം, നട വിളിക്കാം.

വാല്‍ക്കക്ഷണം:

പിതാവ് ധൂമക്കുറ്റി ആട്ടി വെഞ്ചരിച്ചപ്പോഴാണ് ഉണ്ണീശോയുടെ പ്രതിമകള്‍ക്ക് ക്രിസ്തുമസ് കരോളിനു കൂടുതല്‍ കാശു കിട്ടാനുള്ള ശക്തി കിട്ടിയത്. അതുപോലെ പിതാക്കന്മാരുടെ പ്രതിമയ്ക്ക് വേണ്ടത്ര ശക്തി കിട്ടണമെങ്കില്‍ അമേരിക്കയില്‍ മുത്തോലവും ബ്രിട്ടനില്‍ സജിയച്ചനും ധൂമക്കുറ്റിയില്‍ നിന്ന് കുമുക്കുമാ പുകവരുത്തി, ആട്ടി വെഞ്ചരിക്കട്ടെ. അങ്ങനെ കിട്ടുന്ന ശക്തിയാല്‍ ഷീന്‍സും, വിഗന്‍ യുണിറ്റും തുലയട്ടെ.

ഷാജി ലണ്ടന്‍ 


No comments:

Post a Comment