ഒരു കത്തോലിക്കന്‍ ജ്ഞാനസ്‌നാനത്തിലുടെയും സ്ഥൈര്യലേപനത്തീലൂടെയും അഭിഷിക്തനാകുന്നു പരിശുദ്ധ ആത്മാവ് അവനില്‍ രംഗപ്രവേശം ചെയ്യുന്നു. പുരോഹിതരും മെത്രാന്മാരും മാത്രമാണ് അഭിക്ഷിക്ക്തരായ ദൈവജനമെന്നു പറഞ്ഞു പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായ കാലഘട്ടത്തിനു തിരശീല വീണു.
അഭിഷിക്തജനമായ പുരോഹിതരെ വിമര്‍ശിക്കുന്നതു പോലും പാപമാണെന്നും പത്തുതലമുറവരെ ശാപത്തിനു അര്‍ഹരാകുമാകുമെന്നും ഭയപ്പെടുത്തിയിരുന്ന തത്വസംഹിതയെ ഇന്നത്തെ തലമുറ പാടെ അവഗണിക്കുന്നു.
പഴയ കാലങ്ങളില്‍ ഈ തത്വസംഹിതയുടെ മറവില്‍ സഭാധികാരികളുടെ തെറ്റുകള്‍ വിമര്‍ശനവിധേയമായിരുന്നില്ല. ആരും അതിനു ധൈര്യപ്പെട്ടിരുന്നില്ല. കൂടെക്കൂടെ സഭയില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ സുരക്ഷിതമായി മൂടികെട്ടുവാന്‍ അനുകൂലമായ സാഹചര്യമാണ് അന്ന് നിലനിന്നിരുന്നത്. സഭയിലെ അന്തരീഷം അശുദ്ധമാക്കുവാന്‍ ഈ സാഹചര്യം വഴിയൊരുക്കിയോ എന്നു ചോദിച്ചാല്‍ അതാണ് ശരി.
ഈ സ്ഥിതിവിശേഷത്തിനു ഒരു വിരാമമിടാനായിരുന്നു 1962-ല്‍ ജോണ്‍ ഇരുപതിമൂന്നാമന്‍ മാര്‍പാപ്പ രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന് തുടക്കം കുറിച്ചത്. യഥാസ്ഥിതികചിന്തയില്‍ നിന്നും വ്യതിചലിച്ച് ക്രിസ്തുചിന്തയെ ആധുനിക ജീവിതത്തിലെ മനുഷ്യാനുഭവമായി അനുരഞ്ജിപ്പിക്കുക എന്ന ലക്ഷ്യം. അടഞ്ഞു കിടക്കുന്ന വാതിലുകളും ജാലകങ്ങളും തുറന്നിട്ടു സഭയില്‍ തിങ്ങിനില്‍ക്കുന്ന അശുദ്ധ വായു പുറത്തു കളയുക.... പരിശുദ്ധാരൂപിക്ക് വഴിയൊരുക്കി പുതിയൊരു പെന്റികോ്‌സ്റ്റ് ആഘോഷിക്കുക എന്നതായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ പ്രഖ്യാപിതനയം.
അന്നുവരെ അല്‍മായരെ പണം കൊടുക്കുവാനും, പ്രാര്‍ത്ഥിക്കുവാനും അനുസരിക്കുവാനുള്ള സാധാരണ ജനങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അല്‍മായരെ സംബന്ധിച്ചിടത്തോളം അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ പുതിയൊരു വഴിത്തിരിവായിരുന്നു. അല്‍മായര്‍ സഭയില്‍ പ്രധാന പങ്കാളിത്വം വഹി ക്കേണ്ടവരാണ (Participatory Church). അവര്‍ ദൈവജനമാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തിരിച്ചറിഞ്ഞു. മെത്രാന്മാരിലും പുരോഹിതരിലും മാത്രമല്ല പരശുദ്ധാരൂപി പ്രവര്‍ത്തിക്കുക പിന്നയോ ഓരോ ദൈവജനത്തിന്റെ ഇടയിലും പരിശുദ്ധാരൂപി പ്രവര്‍ത്തിക്കുന്നുവെന്നു രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ തറപ്പിച്ചു പറഞ്ഞു. ഈ കാരണത്താല്‍ എല്ലാ സഭാംഗങ്ങളും അഭിഷിക്തരാണ്. ഇവിടെ ചേരിതിരിവില്ല.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലിയാഘോഷം നടന്നു കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കേരളകത്തോലിക്കസഭയില്‍ കാര്യമായ വ്യതിയാനങ്ങള്‍ എന്തെങ്കിലും സംഭവിച്ചോ എന്നു ചോദിച്ചാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ സഭാധികാരികള്‍ പുല്ലുവില പോലും കൊടുക്കാതെ തള്ളിക്കളഞ്ഞു എന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്.
ഇടവക ഇടവകക്കാരുടേതാണ്. ഇടവകയുടെ സ്വത്ത് ഏതുവിധത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചിലവാക്കണമെന്ന ഇടവകക്കാരുടെ തീരുമാനങ്ങളോടു സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതാണ് ഇടവക വികാരിയുടെ ധര്‍മ്മം. സഹകരണമനോഭാവം വളര്‍ത്തിയെടുത്ത് നല്ലൊരു സമൂഹത്തിന് രൂപകല്‍പന ചെയ്യുന്നതില്‍ വൈദികന്‍ മാര്‍ഗ്ഗദര്‍ശ്ശിയായിരക്കണം.
അപ്പം (ഇടവകസമ്പത്ത്) ഇല്ലാത്തവനു വീതിക്കുക എന്ന ക്രിസ്തീയ ചൈതന്യത്തിന്റെ സാരാംശം സാക്ഷത്കരിക്കുന്നതില്‍ സുതാര്യത പ്രധാന ഘടകമാണ്. ഓരോ ഇടവകാംഗവും ഇതറിഞ്ഞിരിക്കണം. സമൂഹത്തിന്റെ പ്രധാന കണ്ണിയാണെന്നവന്‍ അനുഭവപ്പെടണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രൂപപ്പെടുത്തിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാന തത്വങ്ങളാണിവ. പക്ഷെ ഇതാണോ നമ്മുടെയിടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്?
പലയിടവകകളിലും സംഘര്‍ഷപൂരിതമായ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ആരു ആരോടു സഹകരിക്കണം എന്ന മത്‌സരബുദ്ധി നമ്മുടെ അദ്ധ്യാത്മികജീവിതത്തെതന്നെ തകര്‍ത്തുകൊണ്ടിരിക്കുന്നു. കടുംപിടുത്തക്കാരായ ചില വൈദികര്‍ നിയമങ്ങളെയും നിര്‍ദ്ദേശങ്ങളെയും കാറ്റില്‍ പറത്തികൊണ്ട് സ്വന്തക്കാരെവെച്ച് ഇടവക കൗണ്‍സിലുകള്‍ക്കു രുപം കൊടുക്കുന്നു. അമേരിക്കയിലെ സീറോമലബാര്‍ സഭയില്‍ നടക്കുന്ന സംഘര്‍ഷം ഇതിനുദാഹരണമാണ്.
സീറോമലബാര്‍ വികാരിയാത്തുപോലു മില്ലാത്ത ജര്‍മനിയിലെ സ്ഥിതിവിശേഷം വേറൊന്നാണ്. ഹൈഡല്‍ബെര്‍ഗ്, ഫ്രാങ്ക്ഫുര്‍ട്ട്, കോളോണ്‍ എന്നീ സ്ഥലങ്ങളിലെ ചില വൈദികര്‍ ഇല്ലാത്ത സീറോ മലബാര്‍ ഇടവക സ്വയം സൃഷ്ടിച്ച് നോട്ടീസുകള്‍ വിതരണം ചെയ്യുകയും ഇടവകവികാരിമാരായി സ്വയംചമയുകയും ചെയ്യുന്നു. ഇവരെ ആരു വികാരിയാക്കി എന്ന ചോദ്യത്തിനു ഉത്തരം കിട്ടുകയില്ലാ. അവര്‍ക്കു പിടിച്ചുനില്ക്കുവാന്‍ സ്വന്തപ്പെട്ടവരെവെച്ചു വേണ്ടത്ര കമ്മിറ്റുകള്‍ രൂപികരിക്കുന്നു. സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ക്കും ചേരിതിരിവുകള്‍ക്കും പ്രധാനകാരണക്കാര്‍ ഇവര്‍തന്നെ.
സമൂഹത്തില്‍ കാലത്തിനൊത്ത നവീകരണം ആവശ്യമാണ്. പക്ഷെ ജനവിധിതേടാതെ നടപ്പിലാക്കുന്ന സഭാധികാരികളുടെ സേച്ഛാധിപത്യ നടപടികളാണ് ജനഹൃദയങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അതൃപ്തിക്കും സംഘര്‍ഷങ്ങള്‍ക്കും പ്രധാനകാരണം. സഭാധികാരികളുടെ ഈ നയത്തില്‍ മാറ്റം വരുത്തേണ്ടത് കാലത്തിന്റെആവശ്യമാണ്.
ജൂണ്‍ 2012 ലക്കം SOUL AND VISION പ്രസിദ്ധികരിച്ച ജോര്‍ജ് കട്ടിക്കാരന്‍ എഴുതിയ പത്രാധിപലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍)
No comments:
Post a Comment