Wednesday, June 20, 2012

നമ്മളെ സമ്മതിക്കണം; പ്രത്യേകിച്ച് നമ്മുടെ സ്ത്രീകളെ!

ഈയിടെ ഒരു വിവരം അറിഞ്ഞു. കൊച്ചിയില്‍ ജര്‍മ്മന്‍കാരുടെ ഒരു  സമൂഹം ഉണ്ട്. വായിച്ച കഥ ഇങ്ങനെയാണ്.....

വാസ്ക്കോ ഡി ഗാമയുടെ പടയോടൊപ്പം കുറെ ജര്‍മ്മന്‍കാരുണ്ടായിരുന്നു. അവര്‍ യുറോപ്പിലേയ്ക്ക് തിരിച്ചു പോയില്ല. അവിടെത്തന്നെ തങ്ങി. അന്നത്തെ പോര്‍ച്ചുഗീസ് ഭരണാധികാരികള്‍ നാട്ടുസ്ത്രീകളെ കല്യാണം കഴിക്കാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ അവര്‍ കൊച്ചിയില്‍ നിന്ന് കിട്ടിയ അച്ചിമാരുമായി അവിടെ തുടര്‍ന്നു. താമസിയാതെ അവര്‍ കൊച്ചിയില്‍ ഒരു “ബര്‍ത്തലോമ്യ സഹോദരസംഘം” സ്ഥാപിക്കുകയും അവരുടേതായ ഒരു പള്ളി പണിയുകയും ചെയ്തു.

ഇതൊക്കെ സത്യമാണോ എന്ന് ആര്‍ക്കറിയാം! ഏതായാലും ഇതിനെക്കുറിച്ച്‌ നമ്മള്‍ ക്നാനയക്കാര്‍ ചിന്തിക്കേണ്ടതാണ്. പറങ്കികള്‍ വന്നത് 1498-ല്‍. അതിനും എത്രയോ നൂറ്റാണ്ടുകള്‍ മുമ്പാണ് നമ്മള്‍ കൊടുങ്ങല്ലൂരില്‍ എത്തിയത്. എന്നിട്ട് പോലും നമ്മുടെ പെണ്ണുങ്ങള്‍ നമ്മുടെ കൂടെ വന്നു. (ഇനി അവര്‍ നേരത്തേവന്നു തൊമ്മനും കൂട്ടര്‍ക്കും ഫാമിലിവിസ അയച്ചു കൊടുത്ത് വരുത്തിയതാണെന്നു കേട്ടാലും ഞെട്ടേണ്ട കാര്യമില്ലെന്നു നമുക്കറിയാം. അത് പോട്ടെ) സമുദായവിരുദ്ധര്‍ ചിലപ്പോള്‍ നമ്മുടെ പെണ്ണുങ്ങള്‍ക്ക്‌ അന്നും ആണുങ്ങളെ വിശ്വാസമില്ലാത്തത് കൊണ്ട് തനിച്ചു വിടാത്തതാണെന്നു പറഞ്ഞാലും അതിലും അല്പം കാര്യമുള്ളതുകൊണ്ട് വഴക്കടിക്കാന്‍ പോകേണ്ട.

ഏതായാലും എ.ഡി. 345-ലെ കുടിയേറ്റക്കാരില്‍ പെണ്ണുങ്ങള്‍ ഉണ്ടായിരുന്നു. ക്നാനായി തൊമ്മനാണേ, ഉറുഹാ മാര്‍ യൗസേപ്പാണേ സത്യം. ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അവരാണ് നമ്മുടെ സകല ഐശ്യര്യത്തിന്റെയും കാരണം.

അവര്‍ നേര്സിങ്ങിനു പോയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ പ്ലേ ബോയ് മാസിക വിറ്റ് കോടികളുണ്ടാക്കുന്നവരൊക്കെ കുറുപ്പന്തറേലും, മാല്ക്കല്ലിലും കപ്പയ്ക്ക് കിളച്ചു നടന്നേനെ.

എന്നിട്ടും നമ്മുടെ സ്ത്രീകളെ നമ്മള്‍ വേണ്ട വിധത്തില്‍ ബഹുമാനിക്കുന്നുണ്ടോ? ഉണ്ടോ?

ഇല്ല.... ഇല്ല.... ഇല്ല.

എന്തുകൊണ്ടാ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ചോദിക്ക്. ചോദിക്കാതെ എങ്ങിനെയാ ഉത്തരം പറയുന്നേ.

അപ്പം ചോദിച്ചല്ലോ. ഇനി ചോദിച്ചത് കൊണ്ട്, (ചോദിച്ചത് കൊണ്ട് മാത്രം) പറയുകയാ.

അമേരിക്കയിലെ പുല്ലന്മാര്‍ക്ക് ഒരു വിചാരമുണ്ട് അവിടെ മാത്രമേ കണ്‍വെന്‍ഷന്‍ ഉള്ളെന്ന്. എന്നാല്‍, എന്റെ അമേരിക്കയിലെ പൊട്ടന്മാരെ, നിങ്ങള്‍ രണ്ടു വര്‍ഷത്തില്‍ ഒരു കണ്‍വെന്‍ഷന്‍ നടത്തുമ്പോള്‍ ഞങ്ങള്‍ ഒരോ വര്‍ഷവും കണ്‍വെന്‍ഷന്‍ നടത്തുന്നുണ്ട്. പിന്നെ ഞങ്ങളുടെ കണ്‍വെന്‍ഷന്‍ വണ്‍ ഡേ മാച്ച് പോലെയാ. ഒരു ദിവസം കൊണ്ടങ്ങു തീരും. കാര്യത്തിനൊരു തീരുമാനമൊക്കെയുണ്ട്.

ഇത്തവണ ഞങ്ങള്‍ ഒരു നല്ല കാര്യം ചെയ്തു – കണ്ട അണ്ടന്റെയും അടകോടന്റെയും കാലു പിടിക്കുന്നില്ല (തീരെ പിടിക്കുന്നില്ല എന്ന് തീര്‍ത്തു പറയുന്നില്ല). പകരം ഞങ്ങള്‍ക്ക് ഇത്തവണ ഫാമിലി സ്പോന്സര്‍ ആണ്. എങ്ങിനെയെങ്കിലും കാശുണ്ടാക്കി കൊച്ചുപിതാവിന് കിഴി കൊടുക്കണ്ടേ? (ഇക്കാര്യത്തില്‍ നിങ്ങളോട് അസൂയ ഉണ്ട്; നിങ്ങള്‍ രക്ഷപെട്ടു! തിരുമേനി വരുന്നില്ലല്ലോ. സാരമില്ല, ഞങ്ങള്‍ വീണിടം വിഷ്ണുലോകം ആക്കിക്കോളാം. ഞങ്ങളെ പേടിയില്ലാത്തത് കൊണ്ടാ പിതാവ് വരുന്നതെന്ന് ചിലര്‍ പറഞ്ഞുണ്ടാക്കുന്നുണ്ട്. ഞങ്ങള്‍ അതൊക്കെ കേള്‍ക്കാഞ്ഞിട്ടൊന്നുമല്ല. കൊച്ചുപിതാവിനെ കൂവത്തില്ല എന്ന് ഞങ്ങള്‍ ഒരു ഉറപ്പും കൊടുത്തിട്ടില്ല, ഇതൊക്കെ ഒരു റിസ്ക്കല്ലേ... കൂവിയാല്‍ കൂവി. അത്രതന്നെ. കാശ് കിട്ടണേല്‍ അല്പം റിസ്ക്കൊക്കെ എടുക്കണം).

എന്താ പറഞ്ഞു വന്നത്? ശരി. ഫാമിലി സ്പോന്സര്‍.....

അങ്ങനെ ഞങ്ങള്‍ ഫാമിലി സ്പോന്സര്‍ ചെയ്യാന്‍ തീരുമാനിച്ചു. അവരുടെ പേരും പ്രസധീകരിച്ചു. ആ പേര് ഇവിടെ കൊടുക്കുന്നില്ല. നിങ്ങള്‍ അവരെ "പ്രാഞ്ചി" എന്ന് വിളിച്ചു കളിയാക്കും എന്നറിയാവുന്നത് കൊണ്ടാണ് പേര് വയ്ക്കാത്തത്. അല്ലാതെ ഞങ്ങളുടെയെല്ലാം അഭിമാനസ്തംഭങ്ങളായ അവരോടുള്ള ആദരവ് കുറവ് കൊണ്ടൊന്നുമല്ല.

എന്തിലും അല്പം പിഴവ് സംഭവിക്കും... ആ ലിസ്റ്റില്‍ ഒരു അബദ്ധം സംഭവിച്ചു. കൊടുത്തിരിക്കുന്നത്‌, നമ്മുടെ ചരിത്രവും, നമ്മുടെ ചരിത്രത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനവും മറന്ന്, കുടുംബനാഥന്മാരുടെ പേരാണ് ചേര്‍ത്തിരിക്കുന്നത്‌. ലിസ്റ്റില്‍ രണ്ടിടത്ത് മാത്രം സ്ത്രീകളുടെ പേര് കൊടുത്തിട്ടുണ്ട്‌. അവരുടെ കെട്ടിയവന്മാര്‍ ആണല്ലാത്തത് കൊണ്ടൊന്നുമല്ല. ഇത്രയും പേരുണ്ടായിട്ടു, ആകെ ചരിത്രബോധമുള്ള രണ്ടേ രണ്ടു കുടുംബങ്ങളേ ഉള്ളൂ എന്ന് കൂട്ടിക്കോ.

ഏതായാലും ആ രണ്ടു കുടുംബങ്ങള്‍ക്ക് അനുമോദനം!

തിരുത്തിയ ലിസ്റ്റ് (എന്ന് പറഞ്ഞാല്‍, ഭര്‍ത്താക്കന്മാരുടെ പേരുകള്‍ നിഷ്ക്കരുണം വെട്ടിക്കളഞ്ഞ്, ഭാര്യമാരുടെ പേര് മാത്രം വച്ചുള്ള ലിസ്റ്റ്) UKKCA ഉടന്‍ പ്രസധീകരിക്കണം.

ക്നാനായ സ്ത്രീകള്‍ സിന്ദാബാദ്‌!

ലൂക്കാച്ചന്‍ 

No comments:

Post a Comment