Saturday, June 30, 2012

ഉണ്ടചോറിനു നന്ദിവേണ്ടന്നോ!!


സ്വവംശവിവാഹനിഷ്ഠ ലംഘിച്ചശേഷം തിരികെ ക്‌നാനായ സമുദായത്തില്‍ പ്രവേശിക്കുവാന്‍ ശ്രമിക്കുന്നവരും, സമുദായ അംഗത്വം നഷ്ട്‌പ്പെട്ട അവരെ പാരമ്പര്യനിയമത്തിനെതിരായി ക്‌നാനായ ഇടവകാംഗമാക്കുന്നതിനെ അനുകൂലിക്കുന്നവരുമാണ് ക്‌നാനായ സമുദായത്തിന്റെ പ്രധാന ശത്രുക്കള്‍..

അപ്രകാരം ശ്രമിക്കുന്നവരുടെ ഇടവകാംഗത്വത്തെ പരസ്യമായി എതിര്‍ക്കാതെ മൗനം അവലംബിക്കുന്ന ക്‌നാനായക്കാരും അറിഞ്ഞോ, അറിയാതെയോ, ഫലത്തില്‍, സമുദായ നാശത്തിന് കാരണക്കാരാകുന്നു. പക്ഷേ, അതൊക്കെ മനസ്സിലാക്കി വരുമ്പോഴേയ്ക്ക് സമുദായമുണ്ടാവില്ല.

''ഉണ്ട ചോറിനു നന്ദി''യുള്ളവരെങ്കില്‍ തങ്ങള്‍ സമുദായപക്ഷത്തോ, ശത്രു പക്ഷത്തോ എന്ന് സമുദായാംഗങ്ങളായ സഭാധികാരികളും ആത്മപരിശോധന നടത്തുന്നത്, സമുദായാംഗങ്ങള്‍ക്ക് അവരോടുള്ള സ്‌നേഹാദരങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും, നിലനിര്‍ത്താനും ഉതകും. സമുദായ സംരക്ഷണത്തിന് പ്രാഥമിക ഉത്തരവാദിത്വമുള്ള ഇടവക വൈദീകര്‍ ശത്രുപക്ഷം ചേര്‍ന്ന് തങ്ങളെ ഏല്പിച്ച ജനതയെ കൈവിട്ട് അനാഥരാക്കുന്നത് 'പറഞ്ഞു കുമ്പസാരിയ്‌ക്കേണ്ട പാപ'മല്ലേ എന്നും സ്വന്തം മനസ്സാക്ഷിയോടു തന്നെ ആരായേണ്ടതും അനിവാര്യമാണ്.

മിശ്രവിവാഹിതരെ ഉള്‍ക്കൊള്ളാത്തത് അനീതിയെന്നോ, അക്രൈസ്തവമെന്നോ സഭാധികാരികള്‍ കരുതുന്നുവെങ്കില്‍, മിശ്രവിവാഹിതരെ ഉള്‍ക്കൊണ്ടു കൊണ്ട് ഇടവകയിലേയും, അതിരൂപതയിലേയും 'ക്‌നാനായ' എന്ന അലങ്കാരനാമവും അതുമൂലം അനുഭവിക്കുന്ന സുഖസൗകര്യങ്ങളും ഉപേക്ഷിക്കാനെങ്കിലും തയ്യാറാവേണ്ടത് സാമാന്യമര്യാദ മാത്രമാണ്. അങ്ങിനെയെങ്കിലും സമുദായം രക്ഷപെടട്ടെ. പിന്നെ എന്തു ചെയ്യണമെന്ന് സമുദായം തീരുമാനിച്ചുകൊള്ളും.

എക്‌സി: മെമ്പര്‍, ക്‌നാനായ ഫെലോഷിപ്പ്
(പ്രസിദ്ധീകരിക്കുന്നത്:
 ക്‌നാനായ ഫെലേഷിപ്പ് പ്രസിഡന്റ്)

No comments:

Post a Comment