Tuesday, August 14, 2012

ചോറും കൂറും പിന്നെ കറിയായുടെ തോന്നലുകളും


ഓര്‍ലാന്‍ഡോ കണ്‍വെന്‍ഷന്‍ വിജയകരമായി കഴിഞ്ഞ് മടങ്ങി വീട്ടില്‍ എത്തുമ്പോഴും മനസ്സില്‍ ഒരു ചോദ്യം ബാക്കി ആയി - ഈ കാലമെല്ലാം കണ്‍വെന്‍ഷന്‍ കൂടുവാന്‍ കോട്ടയത്ത്‌ നിന്നും നമ്മുടെ പിതാക്കന്മാര്‍ എത്തുമായിരുന്നു. അവര്‍ ഈ കുറി വന്നില്ല. വരാത്തതില്‍ വിശ്വാസിക്ക് ഒരു വിഷമവും തോന്നിയില്ല. മാതാപിതാക്കളുടെ രോഗീലേപനവും മരണവും കണ്ണീരോടെ നോക്കി നിന്ന കാലം മാറി ഇന്ന് അതുപോലും ലൈവ് ആയി കാണിക്കുകയും ആഘോഷമാക്കി മാറ്റുകയും ചെയ്യുന്ന കാലം. പിന്നെയല്ലെ പിതാക്കന്മാരുടെ അസാന്നിദ്ധ്യം!

വര്‍ഷങ്ങളായി കൂട്ടത്തില്‍ കിടക്കുന്ന ഭാര്യയെ “തലാക്ക് തലാക്ക് തലാക്ക്” എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു മൊഴി ചെല്ലുന്നത് പോലെ നമ്മള്‍ വഴി പിരിയുന്ന കാഴ്ച.  ഒരിടത്തും ശോകഗാനം നമ്മള്‍ കേട്ടില്ല. അതും നമ്മള്‍ അഘോഷിച്ചു.  മനസിലെ ചോദ്യം വീണ്ടും ബാക്കിയായി - തെറ്റ് ആരുടെ ഭാഗത്തായിരുന്നാലും ഇത്രയും അകല്‍ച്ച നമുക്ക് വേണ്ടിയിരുന്നുവോ?

ബോംബെ മുതല്‍ സുഹൃത്തുകള്‍ ആയി ഒരുമിച്ചു ജോലി നോക്കുന്ന മരങ്ങാട്ടുപള്ളിക്കാരന്‍ വര്‍ക്കികുഞ്ഞ് എന്ന് വിളിക്കുന്ന ജോര്‍ജ് എന്നെ ഒന്ന് ആക്കുന്ന മട്ടില്‍ ചോദിച്ചു 

"കണ്‍വെന്‍ഷന്‍ കൂടുവാന്‍ പിതാക്കന്മാര്‍ വന്നില്ല അല്ലെ?"

അതിനു എന്റെ മറുപടി ഇതായിരുന്നു

“പിതാക്കന്മാര്‍ വന്നില്ലെങ്കിലും കണ്‍വെന്‍ഷന്‍ വിജയമായിരുന്നു. പക്ഷെ നിങ്ങളുടെ കണ്‍വെന്‍ഷന്‍ മുഴുവനും മെത്രാന്‍ ആയിരുന്നു വിശ്വാസി ഇല്ലായിരുന്നു അല്ലെ?

വര്‍ക്കികുഞ്ഞിന്റെ മറുപടി

"അതിനു ആര് പോയി?"

സംഭാഷണം നീണ്ടു പോയപ്പോള്‍ അവന്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്കും വേദനിച്ചു. അവന്റെ അടുത്ത് പാലാ രൂപതയുടെ കുറിച്ചിത്താനം  പള്ളിയില്‍ ശദാബ്തി പരിപാടിയില്‍ മൂലക്കാട്ട് പിതാവ് ചെന്നിരുന്നു എന്നും പണ്ട് ഒരു അമ്പലത്തില്‍ പോയി പ്രസംഗിച്ചു എന്നും. അതൊക്കെ എനിക്ക് പുതിയ അനുഭവം ആയിരുന്നു. എല്ലാം നല്ല കാര്യങ്ങള്‍ തന്നെ. പക്ഷെ, ചെറുകര പള്ളിയിലെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്ലാറ്റിനം ജുബിലീ ആഘോഷവും കെസിസിഎന്‍എ കണ്‍വെന്‍ഷനും ഒക്കെ നമ്മുടെ പിതാവ് എന്തിനു  ബഹിഷ്കരിച്ചു?.

ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ തിരികെ എത്തി മാക്കില്‍ പിതാവിന്റെ ഫോട്ടോയില്‍ നോക്കി അറിയാതെ ചോദിച്ചു പോയി

“നമ്മുടെ ഇന്നത്തെ മെത്രാന്മാര്‍ക്ക് കൂറ് നമ്മളോടോ അതോ ചോറ് ഇവിടെയും കൂറ് പുറത്തും ആണോ?

ഇനി നമുക്ക് കോട്ടയം പിതാക്കന്മാരെ കണ്‍വെന്‍ഷന്‍ കൂടുവാന്‍ വിളിക്കേണ്ട എന്ന കണ്‍വെന്‍ഷന്‍ തീരുമാനം കറക്റ്റ് ആയിരുന്നു, അല്ലയോ?

പ്രാഞ്ചിയേട്ടന്‍ സിനിമയിലെ വിശുദ്ധന്‍ ചിരിച്ചതുപോലെ മാക്കീല്‍ പിതാവും ചിരിച്ചുവോ അതോ എന്റെ തോന്നലോ?

കറിയാകുട്ടി

No comments:

Post a Comment