Monday, August 6, 2012

“മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടുകൂടി പ്രവര്ത്തിക്കണം.”


മനുഷ്യ ജീവിതത്തെ എല്ലാതരത്തിലും നിയന്ത്രിക്കുന്ന മധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് കോട്ടയം തിരുനക്കര മൈതാനത്ത് ഇന്ന് (6 August 2012) ചേര്‍ന്ന അല്‍മായ സമ്മേളനം ആഹ്വാനം ചെയ്തു.

“മാധ്യമവിചാരണയും മനുഷ്യാവകാശലംഘനവും” എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പാലാ രൂപത കോപ്രേറ്റീവ് മാനേജര്‍ ഫാ: മാത്യു ചന്ദ്രന്‍കുന്നേല്‍ ഇങ്ങനെ പ്രസ്താപിച്ചു: “സത്യത്തെ പൊതുജനത്തിന്റെ മുന്നില്‍ അവതരിപ്പിക്കേണ്ടത് മാധ്യമങ്ങളാണ്. ഒളിഞ്ഞു കിടക്കുന്നതും ഒളിച്ചുവച്ചിരിക്കുന്നതുമായ സത്യത്തെ പുറത്തുകൊണ്ടുവരുകയാണ് മാധ്യമധര്‍മ്മം.” അദ്ദേഹം തുടര്‍ന്നു: “ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്നും, അശരണരുടെ തണല്‍മരമാണെന്നും അവകാശപ്പെടുന്ന മാധ്യമങ്ങള്‍ അങ്ങനെതന്നെ ആയിരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സത്യത്തിന്റെ കാവല്‍ക്കാരാകുന്നതിനു പകരം വേട്ടക്കാരന്റെയും കോടതിയുടേയും ഒക്കെ പണി ഏറ്റെടുക്കുന്നത് നല്ല പത്രപ്രവര്‍ത്തനത്തിനു നിരക്കുന്നതല്ല” എന്തിനെക്കുറിച്ചും ചര്‍ച്ചയാകാം ആക്ഷേപം അരുതെന്ന് മാധ്യമങ്ങളെ വിനയപൂര്‍വ്വം ഫാദര്‍ ചന്ദ്രന്‍കുന്നേല്‍ ഓര്‍മ്മിപ്പിച്ചു.

അഭയ എന്ന കന്യാസ്ത്രിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് 20 വര്‍ഷമായി ഒരു സമൂഹം അനുഭവിക്കുന്ന വ്യഥയാണ് ഈ സമ്മേളനമെന്നും, പ്രതികരിക്കാതിരിക്കുന്നത് ബലഹീനതയായി കാണരുതെന്നും അന്തസാര്‍ന്ന നിശബ്ധതയാണ് തങ്ങളുടേതെന്നും സ്വാഗത പ്രസംഗകന്‍ പ്രഫസര്‍ ബാബു പൂഴികുന്നേല്‍ പറഞ്ഞു.

ജേര്‍ണലിസ്റ്റുകള്‍ ആക്റ്റിവിസ്റ്റുകളായി മാറുകയാണെന്നും പുതുതലമുറകളുടെ കടന്നുവരവിലെ പിഴവുകള്‍ സമൂഹത്തിന്റെ കൂടി സൃഷ്ടിയാണെന്നും യോഗത്തില്‍ പ്രസംഗിച്ച ദീപിക പത്രാധിപസമതിയംഗം ശ്രീ ജോര്‍ജ് കള്ളിവയലില്‍ പറഞ്ഞു.

വ്യക്തികള്‍ക്കെതിരായ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ കാണിക്കേണ്ട മര്യാദ പല പത്രപ്രവര്‍ത്തകരും കാണിക്കുന്നില്ലെന്നും അഭയാകേസിലെ ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ ഒന്നാം പ്രതി സിബിഐ ആണെന്നും മാധ്യമങ്ങളെ രണ്ടാം പ്രതിയായി കണ്ടാല്‍മതിയെന്നും മാതൃഭൂമി പത്രത്തിലെ ശ്രി ജോര്‍ജ് പൊടിപാറ ചൂണ്ടികാട്ടി. ഇന്നത്തെ മാധ്യമങ്ങള്‍ക്കുള്ള പൊതുസ്വഭാവം തനിക്കുനേരെ വരുമ്പോള്‍ മാത്രം ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടായാല്‍ പോരെന്നും ശ്രി പൊടിപാറ ചൂണ്ടിക്കാട്ടി.

മറ്റു രൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരും കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റും കെ.സി.ബി.സി അല്മായ കമ്മീഷന്‍ സെക്രട്ടറി ഉള്‍പ്പെടെ വലിയ ഒരു നേതൃനിര സമ്മേളനത്തില്‍ സംസാരിച്ചു.

ക്‌നാനായസമുദായത്തെയും കോട്ടയം അതിരൂപതയേയും മെത്രാനെയും ആക്ഷേപിക്കുക വഴി ക്രൈസ്തവസമൂഹത്തെ മൊത്തം ആക്ഷേപിക്കുന്ന മാധ്യമ വിചാരണയില്‍ പ്രധിഷേധിച്ചുകൊണ്ടുള്ള പ്രമേയം തോമ്മസ് മുളയ്ക്കന്‍ അവതരിപ്പിച്ചു. ക്‌നാനായ കത്തോലിക്ക കൊണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ അദ്യഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെസിസി ട്രഷറാര്‍ ഷൈജി ഓട്ടപ്പള്ളി നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്:

 ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
പ്രസിഡന്റ്‌, ക്നാനായ ഫെല്ലോഷിപ്പ്‌

2 comments:

  1. We would like to know how many Almayar attended this meeting? Can someone upload some photographs of this meeting?

    ReplyDelete
    Replies
    1. MY BROTHER WAS THERE FOR THE MEETING.HE SAID MORE THAN 2000 PEOPLE WERE THERE FOR THE MEETING FROM THE BEGINING TO THE END.

      Delete