Thursday, August 2, 2012

സിസ്റ്റര്‍ ലൗസിയോ അതോ സിസ്റ്റര്‍ മായയോ?!!

അഭയ കേസുമായി ബന്ധപ്പെട്ടു പുതിയ ഏടുകള്‍ കുറിച്ചുകൊണ്ടിരിക്കുകയാണ് സിബിഐ. പുതിയ ഏടുകള്‍ ഉണ്ടയില്ലാ വെടിയാകുമോ എന്ന് കണ്ടറിയണം... സിസ്റ്റര്‍ അഭയ മരിക്കുമ്പോള്‍ കോട്ടയം രൂപതയുടെ മെത്രാനായിരുന്നു, അന്ന് 64 വയസ്‌ ഉണ്ടായിരുന്ന, മാര്‍ കുര്യാക്കോസ് കുന്നശ്ശേരി...പ്രസ്തുത മെത്രാനെയും ഒരു കന്യാസ്ത്രീയെയും ചേര്‍ത്ത് കേസിലെ സാക്ഷിയായ ബി.സി.എം. കോളേജ് പ്രൊഫസര്‍ ത്രേസ്യാമ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ വാര്‍ത്തയുടെ ഹരം... ഇതേ കോളേജിലെ ഒരു മുന്‍ അദ്ധ്യാപികയായിരുന്ന കന്യാസ്ത്രീയെന്നാണ് ആരോപണം!

കേസ്സില്‍ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപെട്ട് കേസിലെ പ്രതികളായ ഫാ: തോമസ്‌ കോട്ടൂരും ഫാ: ജോസ്‌ പിത്രുക്കയിലും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്കെതിരെ സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു മൊഴി പുറത്ത് വിടുകയും ഇതിന് ചില ഒറ്റപെട്ട ചാനലുകള്‍ വന്‍ പ്രചരണം നല്‍കുകയും ചെയ്തത്. ബി സി എം കോളെജ് മാനേജ്മെന്റുമായി അകല്‍ച്ചയിലായിരുന്ന അധ്യാപിക ഏതാനും മാസങ്ങള്‍ മുന്‍പ് മാത്രമാണ് സി ബി ഐ ഉദ്യോഗസ്ഥരെ അങ്ങോട്ട്‌ ചെന്ന് ബന്ധപ്പെട്ടു ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. അധ്യാപികയുടെ ശത്രുത ബിഷപ്പുമായാണ് .അതിനാലാണ് ബിഷപ്പിനെതിരെ ഇവര്‍ ആരോപണം ഉന്നയിച്ചത് എന്നാണ് അതിരൂപതാ വൃത്തങ്ങള്‍ പറയുന്നത്. സി.ബി.ഐ.ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് സഭാവക്താവ് ഇന്നലെ പത്രക്കുറിപ്പില്‍ അറിയിച്ചു. സിസ്റ്റര്‍ ലൗസി എന്നൊരു കന്യാസ്ത്രീ ഒരുകാലത്തും ബി.സി.എം. കോളേജിലോ പയസ് ടെന്‍ത് കോണ്‍വെന്റിലോ ഉണ്ടായിരുന്നില്ല എന്നും ഇല്ലാത്തയാളെ കൃത്രിമമായി ഉണ്ടാക്കുകയാണ് സി.ബി.ഐ. ചെയ്തതെന്നുമാണ് അതിരൂപത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. അഭയ കേസ് ഒരുതരത്തിലും നിലനില്‍ക്കില്ലെന്നു ബോധ്യം വന്ന സി.ബി.ഐ., ഇല്ലാത്ത കഥകള്‍ ഉന്നയിച്ച് വീണ്ടും സഭയെയും സഭാധികാരികളെയും കരിതേച്ചുകാണിക്കാന്‍ ശ്രമിക്കുകയാണെന്ന അവരുടെ പത്രക്കുറിപ്പിലെ ആരോപണം അത്ര തെറ്റുള്ളതല്ല എന്ന് തന്നെയാണ് ഈ ഉള്ളവന്റെയും അഭിപ്രായം.


അഭയ കേസിന്റെ ഓരോ കാലഘട്ടത്തിലും തെറ്റായ വാര്‍ത്തകള്‍ നല്‍കി സഭയെയും സഭാധികാരികളെയും കരിതേച്ചുകാണിക്കാന്‍ സി.ബി.ഐ. ശ്രമിച്ചിരുന്നു എന്നത് ഈ വിഷയത്തില്‍ അല്‍പ്പം എഴുത്തും വായനയും ഉള്ളവര്‍ക്ക് സംശയമുള്ള കാര്യമല്ല. കുറഞപക്ഷം വടയാര്‍ സുനിലിനെങ്കിലും ഇത് സംശയമുള്ള കാര്യമല്ല. ഇല്ലാത്ത റിപ്പോര്‍ട്ട് ഉണ്ടെന്നാരോപിച്ച് തന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചതിനെതിരെ സി.ബി.ഐ.ക്കും കേന്ദ്രഗവണ്‍മെന്റിനുമെതിരെ സിസ്റ്റര്‍ സെഫി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. താന്‍ കന്യകാത്വം തെളിയിക്കാന്‍ തയ്യാറാണെന്ന് സിസ്റ്റര്‍ സെഫി സത്യവാങ്മൂലം നല്‍കിയിട്ടുമുണ്ട്. നാര്‍ക്കോ അനാലിസിസിന്റെ സി.ഡി. കൃത്രിമമാണെന്ന് കോടതി നിയോഗിച്ച സമിതി കണ്ടെത്തിയിട്ടും മനഃപൂര്‍വം അതെ സിഡി മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ച് സഭയെ കരിതേക്കാനാണ് സി.ബി.ഐ. അന്ന് ശ്രമിച്ചത്.

ബിഷപ്പിന് ഒരു കന്യാസ്ത്രീയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെകില്‍ തന്നെ അതെന്നെ ഒരു തരത്തിലും ബാധിക്കുന്ന വിഷയമല്ല .ഈ സഭവം എങ്ങനെ സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെടും എന്നെ എനിക്ക് അറിയെണ്ടാതായി ഒള്ളൂ ...കുറ്റരോപിതയുമായി ഒരേ സമയം പ്രതികളായ വൈദികര്‍ ശാരീരിക ബന്ധത്തില്‍ എര്പെട്ടത്‌ കണ്ടതാണ് അഭയയെ പ്രതികള്‍ വധിക്കനുണ്ടായ കാരണമായി ഇത് വരെ പറഞത് ..ഈ പുതിയ കഥക്ക് തിരക്കഥയില്‍ എവിടെയാണ് സ്ഥാനം എന്നാണു ഇനി അറിയേണ്ടത്... അതോടൊപ്പം, ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയതെളിവുകള്‍ ആവശ്യത്തിന് ഉണ്ട് എന്നാണ് കഴിഞ്ഞ ദിവസം കോടതിയില്‍ സിബിഐ ബോധ്യപ്പെടുത്തിയത്... അങ്ങനെയെങ്കില്‍ ഒന്നാം സാക്ഷി ഐ വിറ്റ്നസ് അടക്കാ രാജു എവിടെപ്പോയി എന്ന് വരും ദിവസങ്ങളില്‍ ആരെങ്കിലും പുതിയ വെളിപ്പെടുത്തുമായിരിക്കും എന്ന് പ്രതീക്ഷിക്കാം??

(Nasiyansan എന്ന ബ്ലോഗില്‍ നിന്ന്)

No comments:

Post a Comment