Sunday, April 1, 2012

പട്ടക്കാരും മേല്പട്ടക്കാരും പഠിക്കേണ്ട പാഠങ്ങള്‍


മുകളില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ കാണുമ്പോള്‍ തന്നെ പുരോഹിതവര്‍ഗത്തിന് ചൊറിഞ്ഞു കയറും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ആ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്.

വൈദികധാര്‍ഷ്ട്യം എന്ന പ്രയോഗം ഇന്ന് വളരെയേറെ ഉപയോഗിക്കപെടുന്ന ഒന്നാണ്. വൈദികന്റെ മുഖമുന്ദ്രയായിരിക്കുന്നു ഇന്ന് ധാര്‍ഷ്ട്യം. അത് മുഖത്ത് ഇല്ലെങ്കില്‍, “കണ്ട അണ്ടന്‍ അടകോടന്‍ അല്മേനിയെല്ലാം തലയില്‍ കയറും” എന്ന ഭാവമാണ്.  സെമിനാരികളില്‍ ഇതിനു പ്രത്യേക പരിശീലനം നല്‍കുന്നുണ്ട് എന്ന് വേണം ഇവരുടെ ഭാവം കണ്ടാല്‍ അനുമാനിക്കേണ്ടത്.  പക്ഷെ പുരോഹിതന്‍ എന്ന സങ്കല്പവും ധാര്ഷ്ട്യവുമായി ഒരു തരത്തിലും പോരുത്തപ്പെടുകയില്ല എന്ന് മനസ്സിലാക്കുക. വൈദികര്‍ ശുശ്രൂഷകരാ ആണ് – യജമാനമാരല്ല.

കേരള കത്തോലിക്കാസഭയില്‍ ഏറ്റവും അഹങ്കാരികള്‍ ക്നാനായ പുരോഹിതരാണെന്ന് വേണം വിശ്വസിക്കാന്‍. അതിന്റെ കാരണം അവര്‍ക്ക് എന്തോ എല്ലോ, തലയോ, തലച്ചോറോ കൂടുതലുള്ളത് കൊണ്ടല്ല; ക്നാനയമക്കള്‍ അവര്‍ക്ക് കൊടുക്കുന്ന അതിര് കടന്ന സ്നേഹ-ബഹുമാനാദികള്‍ കാരണമാണ്. ജനങ്ങളില്‍ നിന്ന് സ്നേഹം ലഭിക്കുമ്പോള്‍, അവരോടു വാത്സല്യത്തോടെയാണ്, അല്ലാതെ, അഹങ്കാരത്തോടെയല്ല പെരുമാറേണ്ടത്.

എന്തെങ്കിലും ഒരു ചെറിയ ആവശ്യത്തിന് പുരോഹിതരെ  സമീപിക്കുമ്പോഴാണ്, “അയ്യോ, ഇത് പണ്ട് പിരിവിനു വന്നപ്പോള്‍ കണ്ട അച്ചന്‍ അല്ലല്ലോ” എന്ന് വിശ്വാസിയ്ക്ക് തോന്നുന്നത്.

ഓശാന ഞായറാഴ്ച ചൈതന്യയില്‍ നടന്ന സംഭവം നമ്മുടെ പുരോഹിതരുടെയും അരമനയിലെ മഹാപുരോഹിതരുടെയും കണ്ണുകള്‍ തുറപ്പിക്കേണ്ടതാണ്.

വെടിക്കെട്ടിന് തിരികൊളുത്തിയവര്‍ എല്ലാം തന്നെ നമ്മുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു റിട്ടയര്‍ ചെയ്തവരാണ്. അവരുടെ സേവനകാലത്ത് കയ്യിലുള്ള അധികാരം ഉപയോഗിച്ച് കഴിയാവുന്നത്ര ദ്രോഹം അത്തരക്കാരോട് വൈദികര്‍ ചെയ്യാറുണ്ട്.  നമ്മുടെ സ്കൂലുകളിലോ, ഹോസ്പിറ്റലുകളിലോ കോളേജുകളിലോ ജോലി ചെയ്തിരുന്നവര്‍ എത്രമാത്രം ദ്രോഹിക്കപ്പെടുന്നുണ്ട്! അവരുടെ മനസ്സില്‍ അടക്കിവയ്ക്കുന്ന വികാരം എന്താണെന്ന് ധാര്‍ഷ്ട്യം മൂലം വൈദികര്‍ മനസ്സിലാക്കുന്നില്ല.

അത്തരം വൈരാഗ്യത്തിന്റെ പൊട്ടിത്തെറി കൂടിയാണ് ഓശാന ഞായറാഴ്ച സംഭവിച്ചത്. 

ഏതായാലും, കേരളത്തില്‍ ഇതുവരെയും ഒരു മെത്രാനും ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലാത്തത്ര അപമാനമാണ് മൂലക്കാട്ട് പിതാവിന് ലഭിച്ചത്. ഇതില്‍ ഓരോ ക്നാനയക്കാരനും ലജ്ജിക്കുന്നുണ്ടാവണം.  സമുദായത്തിനും അതിരൂപതാധ്യക്ഷനും, വൈദികര്‍ക്കും മേലിലെങ്കിലും ഇത്തരം അവമാനം ഉണ്ടാകതിരിക്കണമെങ്കില്‍, വൈദികര്‍ ഒരു ആത്മപരിശോധനയ്ക്കൊരുങ്ങുക.

No comments:

Post a Comment