Wednesday, November 21, 2012

ദൈവത്തിന്റെ വഴികള്‍ വിചിത്രം തന്നെ.

തന്നത്താന്‍ ഉയര്ത്തപ്പെടുന്നവന്‍ താഴ്ത്തപ്പെടും, തന്നത്താന്‍ താഴ്ത്തപെടുന്നവന്‍ ഉയര്‍ത്തപ്പെടും എന്നപോലെ സാധാരണകാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന വെട്ടുവേലിലച്ചന് ജനഹൃദയങ്ങളില്‍ സ്ഥാനം ഉണ്ട്. അതിനു പാരിതോഷികമായി ദൈവം അദ്ദേഹത്തിന്റെ കീര്‍ത്തി വാനോളം ഉയര്‍ത്തും. എന്നാല്‍ നമ്മുടെ മൂലക്കാട്ട് പിതാവ് അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ കാരണം തന്നെ ജനങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്നു. അധഃപതനത്തിന്റ് ചെളികുണ്ടില്‍ അനുദിനം ആണ്ടുകൊണ്ടിരിക്കുന്നു. വെട്ടുവേലില്‍ അച്ചനെ നാട്ടില്‍ വിട്ട് ക്നാനായക്കര്‍ക്കിടയില്‍ ഭിന്നിപ്പ് വളര്‍ത്താന്‍ ശ്രമിക്കുന്ന മുത്തോലത്തിനെ ഇവിടെ വച്ചുപൊറുപ്പിക്കുന്നതിന്റെ പരിണിതഫലം അനുഭവിക്കാന്‍ ഇടവരാതിരിക്കുവാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുക. മാളികമുകളിലേറിയിരിക്കുന്ന മന്നന്‍റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍!

അന്തസ്സായി വിലസിയിരുന്ന മെത്രാന്മാര്‍ക്ക് അമേരിക്കയിലെത്തിയപ്പോള്‍ വില നഷ്ട്ടപ്പെട്ടു. കാരണം അവര്‍ ഡോളര്‍ കണ്ടപ്പോള്‍ സ്വന്തം കടമകള്‍ മറന്ന് പണത്തിന്‍റെ പിന്നാലെ പായുവാന്‍ തുടങ്ങി. ജനങ്ങള്‍ക്ക് ദൈവവചനങ്ങള്‍ പറഞ്ഞുകൊടുത്തു നയിക്കേണ്ടതിനു പകരം സ്വന്തം കീശയും സാമ്രാജ്യവും വലുതാക്കാന്‍ തുടങ്ങി.

വൈദികര്‍ അവരുടെ കടമകള്‍ നേരാംവണ്ണം ചെയ്യാത്തതുകൊണ്ട്‌ അവരുടെ ചുമതലകള്‍ പ്രാര്‍ത്ഥന ഗ്രൂപ്കള്‍ ഏറ്റെടുത്തു നടത്തുവാന്‍ തുടങ്ങി. തിയളോജി പഠിക്കാത്ത അല്മേനി ദൈവവചനം പ്രഘോഷിക്കാന്‍ (വൈദികരുടെ പണി) തുടങ്ങിയപ്പോള്‍ അതിനും മുറുമുറുപ്പ്.  അതുകൊണ്ട് പ്രാര്‍ഥനാഗ്രൂപുകള്‍ക്ക് കൂച്ചുവിലങ്ങിടുവാന്‍ കാക്കനാട്ട് എന്നാ കേരളാവത്തിക്കാനില്‍ നിയമനിര്‍മാണങ്ങള്‍ തുടങ്ങുന്നു.

സഭാനേതാക്കള്‍ തങ്ങളുടെ തെറ്റുകള്‍ തിരുത്തുവാന്‍ ശ്രമിക്കാതെ മറ്റുള്ളവരില്‍ തെറ്റുകള്‍ ആരോപിക്കുവാന്‍ ഓടിനടക്കുന്നു. തിന്നുകയും ഇല്ല തീറ്റുകയും ഇല്ല. അവരുടെ പണി ചെയ്യുകയുമില്ല മറ്റുള്ളവരെകൊണ്ട് ചെയ്യിപ്പിക്കുകയും ഇല്ലാന്നുവച്ചാല്‍ എന്ത് ചെയ്യും!

മനസ്സാഷിക്ക് വിരുദ്ധമായി സഭാധികാരികള്‍ക്കു കൂട്ട് നില്‍ക്കാഞ്ഞതിനും, ജനങ്ങളോടൊപ്പം അവരുടെ ആവശ്യങ്ങളില്‍ സഹായിച്ചു നന്മ ചെയ്തു വൈദികാന്തസ്സിനെ ഉയര്ത്തിപിടിച്ചതിനുമുള്ള ശിക്ഷയായി നമ്മുടെ പിതാക്കന്മാരുടെ ഗൂഡാലോചനപ്രകാരമുള്ള നാടുകടത്തുവാനുള്ള വിധിയാണ് ഫാ. വെട്ടുവേലിനു നല്‍കിയത്. നാടുകടത്തല്‍നാടകം കേരളത്തിലേതുപോലെ ഇവിടെയും പലയിടത്തും ആവര്‍ത്തിച്ചു  തുടങ്ങി.

ഇപ്പോള്‍ തന്നെ മൂലക്കാട്ട് പിതാവിന് അജഗണങ്ങളെ അഭിമുഖീകരിക്കുവാന്‍ വിഷമമാണ്. എന്നിട്ടും അതില്‍നിന്നും പാഠം പഠിക്കാതെ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ദൈവം നല്‍കുന്ന ശിക്ഷ - ഇതുപോലുള്ള നാണംകെടുത്തല്‍ - ഇപ്പോഴത്തേതിലും കഠിനമായിരിക്കും എന്നത് മറക്കരുത്.

മയാമിമിക്കാരുടെ ഒത്തൊരുമയെയും സ്നേഹത്തെയും തൊട്ടുകളിക്കുന്നത് ആപത്താണെന്നോര്‍ക്കുക. തുടക്കത്തില്‍ വിശ്വാസികള്‍ക്ക് പിതാക്കന്മാര്‍ ഇതൊക്കെ ചെയ്യുമെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പക്ഷെ കണ്മുമ്പില്‍ കാണുന്നത് സത്യമാണെന്ന് അവര്‍ മനസ്സിലാക്കികഴിഞ്ഞു.

വലിയ കുടുംബമഹിമ അവകാശപ്പെടാനില്ലാത്ത, സാധാരണ കുടുംബത്തിലെ സാധാരണക്കാരായ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ന്ന വെട്ടുവേലിലച്ചന്‍ എളിയ അല്മായനെപോലുള്ള ആളാണ്‌. അച്ചനെ നാടുകടത്തിയിട്ടു, നാട് കുളംതോണ്ടുന്ന താപ്പാനകളെ കൊണ്ടുവന്നാല്‍ മയാമിക്കാരുടെ തനിനിറം കാണേണ്ടി വരും. അതിനിടയാക്കാതിരുന്നാല്‍ നല്ലത് – എല്ലാവര്ക്കും.

ചെറിയാന്‍ പ്ലാമൂട്ടില്‍ ന്യൂയോര്‍ക്ക്‌

No comments:

Post a Comment