Wednesday, November 21, 2012

മലയാളം ബൈബിളിന് ഇരുനൂറു വയസ്

വിശുദ്ധ വേദപുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടു ഇരുനൂറ് വര്ഷം പൂര്‍ത്തിയായി. കായംകുളം ഫിലിപ്പോസ് റമ്പാനാണ് 1811ല്‍ ബൈബിള്‍ ആദ്യമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്. മുംബൈയിലെ കുറിയര്‍ പ്രസ്സിലായിരുന്നു അച്ചടിച്ചത്.

ഭാരതത്തില്‍ ആദ്യമായി 1714ല്‍ തമിഴ്‌ ഭാഷയിലാണ് വേദപുസ്തകം ഭാഷാന്തരം ചെയ്യപ്പെട്ടത്. 1793ല്‍ ബംഗാളി ഭാഷയിലും 1807ല്‍ ലോര്‍ഡ്‌ മെക്കോളയുടെ നിര്‍ദ്ദേശാനുസരണം ക്ലോഡിയസ് ബുക്കാനനും മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന ആറാം മാര്‍ത്തോമ്മായുടെയും ആലോചനപ്രകാരമാണ് സുറിയാനി ഭാഷാപണ്ഡിതനായ കായംകുളം ഫിലിപ്പോസ് റമ്പാന്‍ ബൈബിള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.

ഫിലിപ്പോസ് റമ്പാന്‍ അന്ത്യവിശ്രമം കൊള്ളുന്നത്‌ അടൂര്‍ കണ്ണാംകോട് സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ്‌ കതീദ്രലിലാണ്. സന്ന്യാസജീവിതം നയിച്ച ഫിലിപ്പോസ് റമ്പാന്‍ സഞ്ചാരമിഷനറിയായി ആരംഭിച്ചു പള്ളികള്‍ സന്ദര്‍ശിച്ച് അവസാനം അടൂര്‍ കണ്ണംകോട് പള്ളിയിലാണ് താമസിച്ചത്. രണ്ടു വര്ഷം കണ്ണംകോട് പള്ളിയുടെ മേടയില്‍ താമസിച്ചു വിശ്വാസികളെ ഭക്തിയുടെ നിറവില്‍ എത്തിച്ച ഫിലിപ്പോസ് റമ്പാന്‍ 1812 നവംബര്‍ 11ന് അന്തരിച്ചു.

റമ്പാച്ചന്റെ ഓര്‍മ്മദിനം പള്ളിച്ചാത്തം വലിയ പെരുന്നാളായി ഇന്നും ആചരിക്കുന്നുണ്ട്.

ബൈബിള്‍ വിവര്‍ത്തനം ചെയ്തതിന്റെ ഇരുനൂറാം വാര്‍ഷികവും റമ്പാച്ചന്റെ ഇരുനൂറാം ഓര്‍മ്മപുതുക്കലും വിശ്വാസികള്‍ ക്രൈസ്തവ സംഗമമായി 25ന് ആചരിക്കുകയാണ്.

(ഫേസ്ബുക്ക് വഴി പ്രചരിച്ചത്)
കുറിപ്പ്

1841ല്‍ കോട്ടയം സി.എം.എസ്. പ്രസില്‍ നിന്നും സമ്പൂര്‍ണ്ണ മലയാളം ബൈബിള്‍ അച്ചടിച്ച്‌ പ്രസധീകരിച്ചു. പ്രോട്ടസ്റ്ന്റ്റ് ബൈബിള്‍ വായിക്കുന്നത് വിലക്കിയിരുന്ന കത്തോലിക്കാസഭ അവരുടെതായ മലയാളത്തിലുള്ള പുതിയനിയമം 1940ല്‍ പ്രസധീകരിച്ചു. കത്തോലിക്കാസഭ സമ്പൂര്‍ണ്ണ ബൈബിള്‍ മലയാളത്തില്‍ പ്രസധീകരിച്ചത് 1963ല്‍ മാത്രമാണ്.

No comments:

Post a Comment