Tuesday, May 22, 2012

ജനതയുടെ ഹൃദയസ്പന്ദനമറിയാത്ത മേലധികാരികള്‍


1917 ഒക്‌ടോബര്‍ മാസത്തില്‍ മോസ്‌ക്കോയിലെ പാത്രിയര്‍ക്കീസിന്റെ അരമനയില്‍ സഭാസൂനഹദോസ് നടക്കുകയായിരുന്നു. കുര്‍ബ്ബാന ചൊല്ലുന്ന വൈദികര്‍ ധരിക്കേണ്ടുന്ന സൂര്‍പ്പളേസും ഊറാലയും ഏതു നിറത്തിലുള്ളതായിരിക്കണം എന്ന വിഷയത്തെപ്പറ്റി ഘോരമായ വാദപ്രതിവാദം നടന്നു. അവസാനം ഒരു വിധത്തില്‍ അതിനൊരു തീരുമാനമുണ്ടായി. എന്നുവരികിലും കുര്‍ബ്ബാനപ്പലക ഏതുതരം തടികൊണ്ടായിരിക്കണം എന്നതിനെപ്പറ്റിയായി അടുത്ത വാദവും തര്‍ക്കവും.

ഈ അവസരത്തില്‍ പാത്രിയര്‍ക്കീസിന്റെ കൊട്ടാരത്തിനു താഴെ രാജവീഥിയില്‍ വെടിപൊട്ടി. കമ്മ്യൂണിസ്റ്റ് വിപ്ലവം പൊട്ടിപുറപ്പെട്ടതിന്റെ ആദ്യത്തെവെടിയായിരുന്നത്. ഇതൊന്നും മുന്‍കൂട്ടി കാണാനോ മനസ്സിലാക്കുവാനോ അവിടുത്തെ മെത്രാന്മാര്‍ക്ക് സാധിച്ചിരുന്നില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോളനി നിവാസികളുടെയും ആദിവാസികളുടെയും സാംസ്‌ക്കാരിക പൈതൃകങ്ങളും അനുഷ്ഠാനങ്ങളും സാമ്രാജ്യത്വശക്തികള്‍ മിഷന്‍ പ്രവര്‍ത്തനത്തിന്റെ മറവില്‍ നശിപ്പിച്ചിരുന്നത് ഒരു ചരിത്രസത്യമാണ്. ഇതുതന്നെയാണ് ഇന്ന് സഭാധികാരികള്‍ ക്‌നാനായ കത്തോലിക്കരോട് ചെയ്യുന്നത് .കോട്ടയം രൂപത ക്‌നാനായക്കാര്‍ക്കു വേണ്ടി മാത്രമായി പുന:സ്ഥാപിക്കുന്നതിന് പരിശുദ്ധ സിംഹാസനത്തിന് തക്കതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ആ കാരണങ്ങള്‍ ഇന്നും അതേപടി നിലനില്ക്കുന്നു.

സഭാനിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അതിന് ഭൂമിശാസ്ത്രപരമായ അതിര്‍ത്തി വയ്ക്കുവാന്‍ പാടില്ല. മനുഷ്യനു വേണ്ടിയാണ് നിയമങ്ങള്‍. ആകാശങ്ങളിലിരിക്കുന്ന ദൈവത്തിന് ഭൂമിയില്‍ മനുഷ്യന്‍ വരയ്ക്കുന്ന അതിര്‍ത്തികള്‍ ബാധകമല്ല. കുര്‍ബാനപ്പണം ഡോളറില്‍ വാങ്ങിയിട്ട് ഇന്‍ഡ്യന്‍ റുപ്പിയില്‍ കേരളത്തില്‍ വച്ച് ഒപ്പീസു ചൊല്ലിയിട്ടും സായിപ്പിന്റെ ആത്മാവ് ഭൂമിശാസ്ത്ര അതിര്‍ത്തികള്‍ ഭേദിച്ച് സ്വര്‍ഗ്ഗകവാടം കടക്കുന്നുണ്ടല്ലോ.

ഇതൊന്നും ഇന്നത്തെ സഭാധികാരികളെ പറഞ്ഞു മനസ്സിലാക്കുന്നതിന് മൂലക്കാട്ടു മെത്രാനു സാധിക്കുന്നില്ലായെങ്കില്‍, ഇത് ഞങ്ങളുടെ കുടുംബക്കാര്യമാണ്. അതില്‍ ആരും ഇടപെടേണ്ട. 1889-ന് മുന്‍പ് സമുദായം എങ്ങനെ കഴിഞ്ഞുവോ അതേ അവസ്ഥയിലേക്ക് ഞങ്ങള്‍ മടങ്ങികൊള്ളാം.

ഇംഗ്ലണ്ടില്‍ നിന്നും വന്ന അധിനിവേശക്കാര്‍ സമ്മാനിച്ച ആംഗ്ലോ-ഇന്‍ഡ്യന്‍സിനെപ്പോലെയോ, പോര്‍ട്ടുഗീസുക്കാര്‍ ജന്മം കൊടുത്ത ചട്ടക്കാരെപ്പോലെയോ, സ്‌പെയിന്‍കാര്‍ ലാറ്റിന്‍ അമേരിക്കയില്‍ രൂപപ്പെടുത്തിയ മെസ്റ്റിസോകളെപ്പോലെയോ ക്‌നാനായക്കാരെ സങ്കരവര്‍ഗ്ഗമാക്കാമെന്ന് ഒരു മേലദ്ധ്യക്ഷനും വ്യാമോഹിക്കേണ്ട.

റ്റോമി ജോസഫ്, കല്ലുപുരയ്ക്കല്‍
പാച്ചിറ ഇടവക
Mob: 944 692 4328
Email: thomasjoseph88@yahoo.in

2 comments:

  1. നല്ല ചിന്തകള്‍, വിവേകമുള്ള ഇ ക്നാനായക്കാരനെ വായിക്കാന്‍ മറക്കല്ലേ, ഭയമില്ലാതെ സത്യത്തെ മനസിലാക്കൂ, പ്രതികരിച്ച പൂര്‍വികരാ ക്നാനായ സമുദായത്തിന്റെ ധീര സ്ഥാപക മാതാപിതാക്കള്‍.

    ReplyDelete
  2. ഇ മേലധികാരികള്‍ക്ക് ഒന്ന് മാത്രമേ അറിയത്തുള്ളൂ, അധികാരം അധികാരം, സേവനം അവര്‍ക്ക് അന്ന്യമാണ്, അധികാരം അഹങ്കാരത്തിന്റെ സബ്ദം ആണ് എന്ന നഗ്ന സത്യം അവര്‍ മറക്കുന്നു, അതുകൊണ്ടാണ് ഇന്ന് ക്നാനായ സമുദായം ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നത്, ഇ സത്യത്തെ വീടും വീണ്ടും അഹങ്കാരം കൊണ്ടും, അവിവേകം കൊണ്ട് തോല്‍പ്പിക്കാന്‍ ഇനിയും ഇവര്‍ ശ്രമിക്കുംതോറും, ക്നാനായ സമൂഹം തമ്മില്‍ തല്ലി ജീവിക്കും, സ്നേഹത്തിന്റെയും സേവനത്തിന്റെയും ക്രിസ്തു ജീവിത കര്മത്തിലൂടെ പഠിപ്പിച്ചത് മറന്നു ജീവിക്കുന്നവരേ, ഹാ നിങ്ങള്ക്ക് കഷ്ടം, കഷ്ടം !

    ReplyDelete