Monday, May 28, 2012

ലെസ്സര്‍ ഈവിള്‍ - ഒരു ഓര്മ്മക്കുറിപ്പ്


എന്റെ ആദ്യകുര്‍ബാനസ്വീകരണം വലിയ ആഘോഷമാക്കുവാന്‍ എന്റെ അപ്പന് പണം ഇല്ലായിരുന്നു. എങ്കിലും Visitation മഠത്തില്‍ അന്നത്തെ അമ്മയും ഒരു കൊച്ചുകന്യാസ്ത്രീയും കൂടി എന്നെ എല്ലാ ജപവും പഠിപ്പിച്ചു. പക്ഷെ, എത്ര പ്രാവശ്യം വായിച്ചിട്ടും മനസ്സില്‍ തങ്ങി നിന്നില്ല. ചിലപ്പോഴൊക്കെ കുറുപ്പന്തറ സ്റ്റേഷനില്‍ നിറുത്താതെ പോകുന്ന എക്സ്പ്രസ്സ്‌ ട്രെയിന്‍ പോലെ ഞാന്‍ ഓടിച്ചു വിട്ടു. കൊച്ചു കന്യാസ്ത്രീ (പേര് ഓര്‍മയില്‍ ഇല്ല പ്രായം ആയപ്പോള്‍ എന്റെ അമ്മ പോലും മക്കളുടെ പേര് മറന്നു പോയി പിന്നെയല്ലെ നാക്കുളുക്കുന്ന യുറോപ്യന്‍ പുണ്യവാളന്മാരുടെ പേരില്‍ നിന്നും കടമെടുത്ത നമ്മുടെ നാടന്‍ കുരുത്തിയമ്മമാരുടെ പേരുകള്‍ ഓര്‍ക്കുന്നത്) ചിലതൊക്കെ ചിരിച്ചു തള്ളി.

അതിലെ ഏറ്റവും പ്രയാസവും മനസ്സിലാക്കാന്‍ പാടുപെട്ടതുമായ പ്രാര്‍ത്ഥന ആയിരുന്നു മനസ്താപപ്രകരണം "എന്റെ ദൈവമേ ഏറ്റം നല്ലവനും .................... ഏതെങ്കിലും ഒരു പാപം ചൈയ്യുക എന്നതിനെക്കാളും മരിക്കാനും ഞാന്‍ സന്നദ്ധനായിരിക്കുന്നു." ഈ പ്രാര്‍ത്ഥന എനിക്ക് പേടി ആയിരുന്നു കാരണം മരണം എനിക്ക് ഭയം ആയിരുന്നു.

കൊച്ചുകൊച്ചു പാപങ്ങളും വഴക്കുകളും അന്ന് മരണത്തെക്കാളും എനിക്ക് ആനന്ദം നല്‍കി. അതുകൊണ്ട് തന്നെ ആ ഭാഗം വരുമ്പോള്‍ കേരളം കടന്നു ആള്‍താമസമില്ലാത്ത സ്റ്റേറ്റ് വഴി കുതിച്ചു പായുന്ന ഡല്‍ഹി ട്രെയിന്‍ പോലെ ഞാന്‍ ഓടിച്ചു വിട്ടു. ചെയ്ത പാപങ്ങള്‍ ഏറ്റു പറഞ്ഞു ഞാന്‍ രക്ഷപെട്ടു എന്ന് കരുതി.

ഇപ്പോള്‍ മൂലക്കാട്ട് പിതാവ് പറയുന്നു കൊടിയപാപം വച്ച് നോക്കുമ്പോള്‍ ലെസ്സര്‍ ഈവിള്‍ കുഴപ്പമില്ലെന്ന്. പിതാക്കന്മാര്‍ മുതല്‍ മേളിലോട്ടുള്ളവര്‍ ഭൂമിയില്‍ കെട്ടുന്നത് സ്വര്‍ഗത്തിലും കെട്ടപെട്ടിരിക്കും എന്നാണല്ലോ പ്രമാണം. അപ്പോള്‍ ലെസ്സര്‍ ഈവിള്‍ ഉള്ളവരെയും സ്വര്‍ഗത്തിലേക്ക് കയറ്റുവാന്‍ തുടങ്ങി കാണണം . വിജയശതമാനം കൂട്ടാന്‍ Moderation കൊടുക്കുന്നപോലെ സ്വര്‍ഗത്തില്‍ ആളെ കിട്ടാത്തതുകൊണ്ട് പുതിയ ഓഫര്‍ വന്നതാകാം. ഈ ഓഫര്‍ എന്നെപ്പോലെ പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി. സാറന്മാരുടെ മക്കള്‍ വീട്ടില്‍ നിന്നും രൂപ മോഷ്ടിച്ച് വന്നു ഐസ് ക്രീം വാങ്ങിയ കാലത്ത് ഞാന്‍ വഴിയരികില്‍ നിന്ന കശുമാവില്‍ കയറി അണ്ടി പറിച്ചത് ലെസ്സര്‍ ഈവിള്‍ ആയിരുന്നു. അതും മൂന്നുനേരവും വയര്‍ നിറയാതെ സ്കൂള്‍ വരാന്തയില്‍ കൂടി ഓടിയ എനിക്ക് അന്നത്തെ വീക്നെസ് കൊണ്ട് പാല്‍പൊടി കട്ട് തിന്നതും ലെസ്സര്‍ ഈവിള്‍ ആയി ഇന്ന് തോന്നുന്നു. ഇങ്ങനെ പാവങ്ങള്‍ക്ക് വേണ്ടി സ്വര്‍ഗത്തില്‍ യാചിച്ചു കാര്യം നടത്തിതന്ന പിതാവിനെ എങ്ങനെയാണ് ഞാന്‍ കൂവുക!!

നന്ദി, ഒത്തിരി നന്ദി. കാലത്തിനനുസരിച്ച് വിവേകത്തോടെ പ്രവര്‍ത്തിക്കുന്ന പിതാവ് ഒത്തിരി കാലം ആ കസേരയില്‍ ഇരിക്കണം. കൊടിയ പാപത്തിന്റെ കാര്യത്തിലും ഒരു തീരുമാനം ആകുന്നതുവരെയും തുടരണം. പക്ഷെ മുന്‍കാല പ്രബല്യത്തോടെ വാങ്ങിയാല്‍ ഒത്തിരി നന്നായിരിക്കും. ഞാന്‍ വളര്‍ന്നപ്പോള്‍ അതിലും ഞാന്‍ പെട്ട് പോയി എന്ന് സമ്മതിക്കുന്നു. ഇനി മനസ്താപ പ്രകരണത്തില്‍ കൊടിയ പാപം ചെയ്യുന്നതിനെക്കാള്‍ മരിക്കാനും ഞാന്‍സന്നദ്ധന്‍ .......എന്നാക്കി ഇനി ചൊല്ലമോല്ലോ?

മൂലക്കാട്ട് പിതാവ് നീണാള്‍ വാഴട്ടെ!!!!!!!

അടിക്കുറുപ്പ്‌: ഈ നിയമം വരും എന്ന് നേരത്തെ അറിഞ്ഞതുകൊണ്ടോ എന്തോ അവധിക്കു ചെന്നപ്പോള്‍ ഞാന്‍ അറിഞ്ഞു എന്നെ പഠിപ്പിച്ച ആ കൊച്ചുകന്യാസ്ത്രീ ഉടുപ്പൂരി പോയെന്ന്. മഠത്തില്‍ നിന്നുകൊണ്ട് കൊടിയ പാപം ചെയയ്യുന്നതിനെക്കാള്‍ ഉടുപ്പ് ഊരുന്നത് ലെസ്സര്‍ ഈവിള്‍ ആയി തോന്നി കാണും.  ഇപ്പോള്‍ എവിടോയോ കുടുംബജീവിതം നയിക്കുന്ന ആ ടീച്ചര്‍ക്ക്‌ ഈ കൊച്ചുപാപിയുടെ പ്രണാമം.

മാത്യു ഡല്‍ഹി

No comments:

Post a Comment