Tuesday, May 29, 2012

വികാരിയും വിജാഗിരിയും


സന്യാസത്തിന്റെ വറുതിയില്‍ നിന്നും മാര്‍ മൂലക്കാട്ട് സമുദായമെത്രാന്റെ പട്ടുമെത്തയിലേയ്ക്കാണ് വന്നു വീണത്. കത്തോലിക്കാ സഭകൊടുത്ത വടിയും മുടിയും അരപ്പട്ടയും അണിഞ്ഞ് അമേരിക്കയിലൂടെ നടന്ന് ഒരു ക്നാനായകൊച്ചിനെ മാമ്മോദീസാ മുക്കിയാല്‍ അയ്യായിരമോ അതിലധികമോ ഡോളര്‍ തടയുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. കല്യാണത്തിനും മരിച്ചടക്കിനും അതിലും കൂടുതലാണത്രേ റേറ്റ്.

ഈ ഡോളറുകളൊന്നും (കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ ലഭിക്കുന്ന "കിഴി" ഉള്‍പ്പടെ) അതിരൂപതയില്‍ കൊണ്ടുവന്ന് മുതല്‍ കൂട്ടുന്നില്ല. എല്ലാം മൂലക്കാട്ടു വീട്ടിലേക്കാണ് പോകുന്നതെന്നു വേണമെങ്കില്‍ വിശ്വസിക്കാം. മുന്‍ പിതാക്കന്മാര്‍ക്ക് ഈ വഴി കിട്ടിയിരുന്ന ചെറുതും വലുതുമായ തുകകള്‍ സമുദായക്കാരുടെ ക്ഷേമത്തിനായി മുതല്‍ കൂട്ടിയിരുന്നു. അങ്ങനെ ഇന്നു കാണുന്ന സ്ഥാപനങ്ങളൊക്കെ ഉണ്ടായി. മാര്‍ മൂലക്കാട്ടാക്കട്ടെ ഒരു കല്ലിനു മുകളില്‍ ഒന്നു കൂടി വയ്ക്കാന്‍ താല്പര്യം കാട്ടാതെ ഉണ്ടായിരുന്ന മൂലക്കല്ലുകൂടി മാന്തികൊണ്ടിരിക്കുന്നു. ആ കല്ലെടുത്ത് സമുദായക്കാരെ എറിയുകയും ചെയ്യുന്നു.

അദ്ദേഹം അധികാരിയായി വന്ന കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ സമുദായത്തിന്‌യാതൊരു നേട്ടവും ഉണ്ടാക്കാന്‍ ശ്രദ്ധിക്കാതെ ഉണ്ടായിരുന്നതെല്ലാം ധൂര്‍ത്തടിച്ചു കൊണ്ടിരിക്കുകയാണ്. മൂലക്കാട്ട് തിരുമേനിയുടെ ഭരണകാലത്ത് സമുദായത്തിന് പ്രയോജനകരമായ ഏതെങ്കിലും സ്ഥാപനങ്ങള്‍ പുതിയതായി ഉണ്ടായോ എന്ന് ചിന്തിച്ചു നോക്കുക. കാള വിളവില്‍ കയറിയതു പോലെ ഒരറ്റം മുതല്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

സമുദായത്തിന്റെ അടിക്കല്ലിളക്കുന്ന മൂലക്കാട്ടു ഫോര്‍മുല അംഗീകരിക്കാതെ നിന്ന ബഹുഭൂരിപക്ഷം വൈദീകരെയും പാട്ടിലാക്കാന്‍ അദ്ദേഹം രാഷ്ട്രീയതന്ത്രം പുറത്തിറക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഇന്‍ക്രിമെന്റ് കൊടുക്കുന്നതു പോലെ 30 ശതമാനം ശബള വര്‍ദ്ധനവാണ് വൈദീകര്‍ക്കു കൊടുക്കാന്‍ സ്വയം തീരുമാനിച്ചിരിക്കുന്നത്. അരമനയില്‍ നിന്നോ അമേരിക്കയില്‍ നിന്നും കിട്ടുന്നതു കൊണ്ടല്ല ഇതു കൊടുക്കുന്നത് ഇടവകയില്‍ നിന്നും കൊടുത്തുകൊള്ളണം. ദൈവജനത്തിന് ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന ബഹു: വൈദീകരെ തനിക്കു മാത്രം ശുശ്രൂഷ ചെയ്യുവാനായി, തന്റെ വാലാട്ടികളാക്കാനായി, മാര്‍ മൂലക്കാട്ട് ഉപയോഗിച്ചിരിക്കുന്ന തന്ത്രമാണിത്. അതുവഴി വികാരി എന്ന പദവിയില്‍ നിന്നും അവരെ കട്ടിളയില്‍ ഇടംവലം തിരിയുന്ന വിജാഗിരിപോലെ മൂലക്കാട്ട് ഇംഗിതത്തില്‍ ഊന്നിനിന്ന് തിരിയുന്ന വെറും വിജാഗിരിയാക്കിയിരിക്കുന്നു.

കപ്യാരുമാരുടെ ശബളവും 30 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. KCC യുടെ നോട്ടീസ് പള്ളിയില്‍ കൊടുക്കാതിരിക്കാനും മറ്റാരെങ്കിലും കൊടുക്കുന്നുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടു ചെയ്യാനുമാണ് കപ്യാരുമാര്‍ക്കും ശബളം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വിയാനി ഹോമിലെ അന്തേവാസികളായ വൈദീകര്‍ക്കും ഉണ്ട് ആനുകൂല്യങ്ങള്‍. അവരുടെ മുറികളില്‍സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ മുറികള്‍ പണിയാനും തീരുമാനമുണ്ട്. അതിനുള്ള പണവും വിശ്വാസികളുടെ ഇടയില്‍നിന്നും തന്നെ കണ്ടെത്തണമെന്നാണ് തീരുമാനം. കൂടാതെ അവര്‍ക്ക് ആഴ്ച്ചയില്‍ ഒരു ദിവസം കൂടി ഇറച്ചിക്കറികൊടുക്കാനുള്ള തീരുമാനവും ആയിട്ടുണ്ടെന്ന് പറയുന്നു. സമുദായനേതാക്കന്മാരെ നാലു തെറിപറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് അരമനയില്‍ ചെന്നാല്‍ അവന്റെ ഇടവകയില്‍ നിന്നും ഒരു തെറിക്ക് നൂറുരൂപ വെച്ചു പള്ളിചെലവില്‍ കൊടുക്കാന്‍ വിജാഗിരി അച്ചനോട് മാര്‍ മൂലക്കാട്ട് നിര്‍ദ്ദേശിച്ചെന്നും വരാം.

സമുദായ അന്തകനായി വന്ന മാര്‍മൂലക്കാട്ടിലിനെ ജനം കൂവി ഇരുത്തിയപ്പോള്‍ അത് രാഷ്ട്രീയശൈലിയായി തരം താണതായി. അദ്ദേഹത്തിന് രാഷ്ട്രീയതന്ത്രത്തിലൂടെ അച്ചന്മാരെ പിടിച്ചു കൂടെ നിര്‍ത്താം, എന്താ ചെയ്ക!

അടുത്ത ഞായറാഴ്ച്ചത്തെ സ്‌തോത്രക്കാഴ്ച്ച അരമനയിലെത്തിക്കണമെന്ന് ചില പള്ളികളില്‍ അറിയിച്ചിരിക്കുന്നതായി കേള്‍ക്കുന്നു എന്തിനാണെന്നൊന്നും പറയുന്നില്ല. മാര്‍ മൂലക്കാട്ട് വന്നതില്‍പിന്നെ പലതവണയായി ഒരോന്നും പറഞ്ഞ് ഇടവകകളില്‍ നിന്നും സ്‌തോത്രകാഴ്ച്ച പിരിച്ചുകൊണ്ടു പോകുന്നു. മിഷന്‍ ഞായര്‍ പിരിവാണ് പണ്ടൊക്കെ ആകെകൊണ്ടുപോയിരുന്നത് ഇന്നിതാ മെത്രാന്റെ തന്നിഷ്ടത്തിനായി പള്ളികളില്‍ നിന്നും സ്‌തോത്രകാഴ്ച്ച പിരിച്ചു കൊണ്ടു പോകുന്നു.

ഇതൊക്കെ തടഞ്ഞേ മതിയാകൂ. അരമനക്കാരുടെ ധൂര്‍ത്തിന് തടയിടുവാന്‍ സമുദായക്കാര്‍ പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തന്നെ വേണം.

പേരകിടാവ്

No comments:

Post a Comment