Thursday, September 6, 2012

അഭയ കേസ്: തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി സി.ബി.ഐ.

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ അന്വേഷണമേല്‍നോട്ടം വഹിച്ച ക്രൈം ബ്രാഞ്ച് മുന്‍ എസ്.പി. കെ.ടി. മൈക്കിള്‍ തെളിവ് നശിപ്പിക്കാന്‍ നിര്‍ണായകപങ്ക് വഹിച്ചിരുന്നതായി സി.ബി.ഐ. കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കെ.ടി.മൈക്കിള്‍ നുണ പരിശോധനയ്ക്ക് വിധേയമാകാത്തതില്‍ ദുരൂഹതയുണ്ടെന്നും തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ സി.ബി.ഐ. എസ്.പി നന്ദകുമാര്‍ നായര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

സിസ്റ്റര്‍ അഭയയുടെ മരണത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ കെ.ടി.  മൈക്കിളിന് അറിയാമായിരുന്നുവെന്ന് സി.ബി.ഐ. ആദ്യമായാണ് വ്യക്കമാക്കുന്നത്. സി.ബി.ഐ മുന്‍ ഡിവൈ.എസ്.പി. വര്‍ഗീസ് പി.തോമസും കോട്ടയം ആര്‍.ഡി.ഒ. ഓഫീസിലെ ജീവനക്കാരും കേസിലെ തൊണ്ടിമുതല്‍ നശിപ്പിക്കുന്നതിന് ഗൂഢാലോചന നടത്തിയത് അന്വേഷിക്കണമെന്ന കെ.ടി. മൈക്കിളിന്റെ ഹര്‍ജിക്കെതിരെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സി.ബി.ഐ.യുടെ വെളിപ്പെടുത്തല്‍.

സിസ്റ്റര്‍ അഭയയെ കാണാതായതിനെക്കുറിച്ച് ആദ്യ വിവരം ലഭിച്ച പോലീസ് ഓഫീസര്‍ കെ.ടി. മൈക്കിളാണെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും മറ്റ് രണ്ട് സിസ്റ്റര്‍മാരും സംഭവ ദിവസം രാവിലെ ഏഴിന് കെ.ടി.മൈക്കിളിന്റെ വീട്ടിലെത്തി വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഉത്തരവാദപ്പെട്ട ഓഫീസര്‍ എന്ന നിലയില്‍ പോലീസിനെ വിവരമറിയിക്കുന്നതിന് പകരം കോണ്‍വെന്റിലെ കിണറ്റില്‍ നോക്കാനാണ് മൈക്കിള്‍ ഇവരോട് ആവശ്യപ്പെട്ടത്.

ഇതിന് പുറമെ എ.എസ്.ഐ.യും കേസിലെ നാലാം പ്രതിയുമായിരുന്ന വി.വി.അഗസ്റ്റിനെക്കൊണ്ട് ഇന്‍ക്വസ്റ്റില്‍ ക്രമക്കേട് നടത്തിയത് മൈക്കിളിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ വ്യക്തത കൈവരിക്കുന്നതിനായി കെ.ടി.മൈക്കിളിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും മൈക്കിള്‍ ഇതിന് വഴങ്ങിയില്ല.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച എറണാകുളം സി.ജെ.എം. കോടതി ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരം നടപടി പ്രതീക്ഷിച്ചതല്ലെന്ന് വിമര്‍ശിച്ചതും സി.ബി.ഐ. സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സി.ബി.ഐ. പ്രത്യേക കോടതി വെള്ളിയാഴ്ച പരിഗണിക്കും.

No comments:

Post a Comment