Wednesday, September 5, 2012

വാക്കും പ്രവര്ത്തിയും


യേശു ക്രിസ്തു, മഹാത്മാഗാന്ധി എന്നിവര്‍ മനുഷ്യമനസ്സുകളില്‍ മങ്ങാതെ മായാതെ നില്‍ക്കുന്നതിന്റെ പ്രധാന കാരണം സാധാരണക്കാരില്‍ നിന്നും വിഭിന്നമായി, അവരുടെ വാക്കും പ്രവര്‍ത്തിയും ഒന്ന് തന്നെ ആയിരുന്നു എന്നതാണ്. എന്നാല്‍ ഇന്നത്തെ സ്ഥിതി എന്താണ്?

ഏപ്രില്‍ മാസം കല്ലറപ്പള്ളിയില്‍ കോട്ടയം ജില്ലയെ ഞെട്ടിച്ചുകൊണ്ട് തടത്തില്‍ ജോബി ജോര്‍ജ് എന്ന ക്നാനായ യുവാവ് പെരുന്നാള്‍ കഴിച്ചു. പണ്ടൊരിക്കല്‍ ജോബിയുടെ മാന്ത്രികസ്പര്‍ശം രുചിച്ചറിഞ്ഞിട്ടുള്ളതിനാലാവണം, കോട്ടയം പിതാക്കന്മാര്‍ ആരും അതില്‍ പങ്കെടുത്തില്ല. എന്നാല്‍, ഓര്‍ലാന്‍ഡോ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനൊരുങ്ങിയ മറ്റ് കത്തോലിക്കാ/യാക്കോബായ പിതാക്കന്മാരെ പിന്തിരിപ്പിക്കാന്‍ നടത്തിയപോലുള്ള കഠിനയത്നമൊന്നും കല്ലറ പെരുന്നാളില്‍ പങ്കെടുത്ത ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍, മാര്‍ പെരുന്തോട്ടത്തിന്റെ മേല്‍ പ്രയോഗിച്ചില്ല. അങ്ങനെ, പെരുന്തോട്ടത്തില്‍ പിതാവ് ആഘോഷമായി, അത്യാഡംബരത്തോടെ നടത്തിയ “തടത്തില്‍ പെരുന്നാളില്‍” പങ്കെടുത്തു.

അത് പ്രവര്‍ത്തി. ഇനി, പെരുന്തോട്ടത്തില്‍ പിതാവിന്റെ ഏതാനും വാക്കുകള്‍.

“ആഡംബരം ഉപേക്ഷിക്കാന്‍ നാം തയ്യാറാകണം.  കാലിത്തൊഴുത്തില്‍ ആരംഭിച്ചു കാല്‍വരിയില്‍ പൂര്‍ത്തിയാക്കിയ ഈശോയുടെ ഈ ലോകജീവിതം പൂര്‍ണ്ണമായും ദാരിദ്ര്യത്തിന്റെയും ലാളിത്യത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ആയിരുന്നു.  ഈശോയുടെ അനുയായികളായ നമ്മിലും ഈ അരൂപിയാണ് ഉണ്ടായിരിക്കേണ്ടത്.  ഈശോയെ ലോകത്തിനു കാണിച്ചു കൊടുക്കേണ്ട സഭയുടെ മക്കളായ നാമോരോരുത്തരും ലളിത ജീവിതത്തിന്റെ സന്ദേശവാഹകരാവണം. ആത്മീയ കര്മ്മങ്ങളില്പോലും ആഡംബരം കടന്നു കൂടുന്നതായി കാണുന്നു. അലങ്കാരങ്ങളും സജ്ജീകരണങ്ങളുമൊക്കെ പരിധിവിട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. പൂക്കള്‍കൊണ്ട് മദ്ബഹ അലങ്കരിക്കുന്നത് ചിലപ്പോള്‍ അമിതമാകുന്നതായി കാണുന്നു. അതുപോലെ അതിഥികളെ സ്വീകരിക്കുന്നതിന്റെ പേരിലും അമിതമായ സജ്ജീകരണങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്. കമാനങ്ങളും ബാനറുകളും മിതമായി മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കല്യാണത്തിനുള്ള ക്ഷണക്കത്തുകള്‍പോലും ചിലപ്പോള്‍ വളരെ പണം ചിലവഴിച്ചു അത്യാഡംബരപൂര്‍വം തയ്യാറാക്കുന്നു.  മാമ്മോദീസ, കുര്ബാനസ്വീകരണം, വിവാഹം, തിരുപ്പട്ടസ്വീകരണം, തുടങ്ങിയ തിരുകര്‍മ്മങ്ങളോടനുബന്ധിച്ചു ആഡംബരവും അമിതമായ അലങ്കാരവും ഉപേക്ഷിക്കേണ്ടതാണ്. തിരുനാളുകളോടനുബന്ധിച്ചു ഗാനമേള നടത്തുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ചിലവേറിയ ആഡംബരവും പുറംമോടിയും ഉപേക്ഷിക്കണം. ചുരുക്കത്തില്‍, ജീവിതത്തിന്റെ എല്ലാതലങ്ങളിലും ലാളിത്യവും മിതത്വവും പാലിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.”
(‘മദ്ധ്യസ്ഥന്‍’ ഫെബ്രുവരി 2009)

“തിരുനാളാചരണങ്ങളെക്കുറിച്ച് മുന്‍പ്‌ നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മ്മങ്ങളും പള്ളിയിലും പള്ളിയങ്കണത്തിലും മാത്രം കേള്‍ക്കത്തക്കവിധമേ മൈക്ക്‌ പ്രവര്‍പ്പിക്കാവൂ...... തിരുന്നാളാഘോഷങ്ങള്‍ ഒരു കാരണവശാലും ആഡംബരമാകാന്‍ പാടില്ല. അമിതചെലവ് ഒഴിവാക്കി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം....... വസ്ത്രധാരണത്തില്‍ ആഡംബരം  ഒഴിവാക്കി ലാളിത്യം പുലര്‍ത്തണം. നമ്മുടെ വിദ്യഭ്യാസത്തിനും ധാര്മ്മികതക്കും ചേര്‍ന്ന വിധമായിരിക്കണം വസ്ത്രധാരണം.”

(‘മദ്ധ്യസ്ഥന്‍’ ഫെബ്രുവരി 2012, സര്‍ക്കുലര്‍, 12 Ch.102-154; Page 4).

No comments:

Post a Comment