Sunday, September 30, 2012

തിരുവസ്ത്രമണിഞ്ഞ തിരുമേനിമാര്‍

കുഞ്ഞാടുകളേ, കുഞ്ഞാഞ്ഞ വീണ്ടും വരുന്നു......” എന്ന പോസ്റ്റിനു ലഭിച്ച സാമാന്യം നീണ്ട ഒരു കമന്റാണ് ചുവടെ കൊടുക്കുന്നത്. കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു എന്ന് തോന്നിയത് കൊണ്ട് അനോണിമസ് ആയി ലഭിച്ച പ്രസ്തുത കമന്റ് ഇവിടെ കൊടുക്കുന്നു.  – Administrator.

കുഞാഞ്ഞയുടെ കുഞ്ഞനുജത്തി ഇതിനു മറുപടി പറയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട്, കുഞ്ഞാഞ്ഞയുമായി പുലബന്ധമില്ലാത്ത ഞാന്‍ എനിക്കറിയാവുന്ന ചരിത്രം പറയട്ടെ.

അഞ്ചലാപ്പീസ് എന്നറിയപ്പെടുന്ന തിരുവതാംകൂര്‍രാജാവിന്റെ വകയായിരുന്ന തപാല്‍ വകുപ്പ്‌ ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ സര്ക്കാര്‍ ഏറ്റെടുത്തു ഇംഗ്ലീഷ്കാരുടെ കാലത്ത്. അന്നത്തെ നിയമം അനുസരിച്ച് പോസ്റ്റ്‌മാസ്റ്റര്‍ ജോലിയിലായിരിക്കുമ്പോള്‍ മുണ്ടിന്റെയും ഷര്ട്ടിന്റെയും മുകളില്‍ കോട്ട് ധരിക്കണം എന്ന് നിയമായി. ഫാന്‍ പോലും സാധാരണമല്ലാതിരുന്ന അക്കാലത്ത് കോട്ടുമിട്ട് ജോലി ചെയ്യുക അത്ര സുഖമുള്ള കാര്യമല്ലെങ്കിലും മറ്റു നിര്‍വാഹം ഇല്ലാത്തതിനാല്‍ ആ വേഷം തുടര്ന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോള്‍ ആ നിയമം ഇല്ലാതായി; തപാല്‍ ജോലിക്കാര്ക്ക് ഇഷ്ടമുള്ള വേഷം ആകാം എന്നായി.

പണ്ട് കാലത്തെ നമ്മുടെ വൈദികര്‍ (തിരുമേനിമാര്‍ ഉണ്ടായിരുന്നെങ്കില്‍ അവരും) സാധാരണ ജനങ്ങളെപ്പോലെ വേഷം ധരിച്ചു നടന്നവര്‍ ആയിരിന്നിരിക്കണം. കൂടി വന്നാല്‍ ഒരു നല്ല രണ്ടാംമുണ്ട്; അത്ര തന്നെ.

ലത്തീന്‍ റീത്തില്‍  മെത്രാന്റെ വേഷം
ഗോവാമെത്രാന്‍ മെനെസിസ്‌ ആണ് കേരളത്തില്‍ രാജകീയമായ വേഷവിധാനം ആദ്യമായി കൊണ്ട് വന്നത്. മെനെസിസിന്റെ വേഷത്തില്‍ മലയാളിയുടെ കണ്ണ് മഞ്ഞളിച്ചു പോയി. പറങ്കികള്‍ ഇവിടെനിന്നു തുരത്തപ്പെട്ടെങ്കിലും മെനെസിസിന്റെ വേഷം ഇവിടെ മരണമില്ലാതെ തുടര്ന്നു. കത്തോലിക്കരോട് വഴക്കുണ്ടാക്കി പിരിഞ്ഞ അകത്തോലിക്കര്‍ പോലും മെനെസിസിന്റെ വേഷത്തില്‍ ഞെളിഞ്ഞു നടന്നു; നടക്കുന്നു.

ഇവന്മാരുടെ വിചാരം ഈ വേഷം മൂലമാണ് ജനം അവരെ ബഹുമാനിക്കുന്നതെന്നാണ്. അവര്‍ അറിയുന്നില്ല, വിവരമില്ലാത്തവര്‍ മാത്രമാണ് ഈ വേഷത്തെ ബഹുമാനിക്കുന്നതെന്നും, സമൂഹത്തിലെ വിവരമുള്ളവരെ സംബന്ധിച്ചിടത്തോളം ഇതൊരു കോമാളി വേഷമാണെന്നും.

ഇതൊക്കെ പറയുമ്പോള്‍ ഒരു കാര്യം ഭാവനയില്‍ കാണുക മൂലക്കാട്ട് പിതാവ് ഒരു പെരുന്നാള് കൂടാന്‍ നല്ല ഒരു ശംഖ്മാര്ക്ക് കൈലിയും ഉടുത്തു അള്ത്താരയില്‍ നില്ക്കു്ന്നത്. കുര്ബാന കഴിയുമ്പോള്‍ ജനം അദ്ദേഹത്തെ, “എടാ മത്തച്ചാ,” “മത്തായിപ്പാന്‍ എന്നൊക്കെ വിളിച്ചുകളയും. തിരുമേനി വിളി കേട്ട് ശീലിച്ചവര്ക്ക് അത് സഹിക്കുമോ!

നടക്കട്ടെ, കോമാളിവേഷം നീണാള്‍ വാഴട്ടെ!

കിടങ്ങൂര്‍ പ്രതിഷേധം - വീഡിയോ

ജോസ്‌ മറ്റത്തിന്റെ മരണകാരണം വേണ്ട രീതിയില്‍ അന്വേക്ഷിക്കുന്നില്ല എന്നാക്ഷേപിച്ചു നാട്ടുകാര്‍ പോലീസ് സ്റ്റേനിലെയ്ക്ക് നടത്തിയ പ്രതിക്ഷേധ മാര്‍ച്ചിന്റെ വീഡിയോ 

Watch live streaming video from knanayaonline at livestream.com

സഹായാഭ്യര്‍ഥന

വൂസ്റ്റര്‍ഷൈയറില്‍ ഇന്നലെ അന്തരിച്ച ജോവീനയുടെ കുടുംബത്തിന് കഴിയാവുന്ന ധനസഹായം ചെയ്യാന്‍ UKKCA അംഗങ്ങളോട്  അഭ്യര്‍ത്ഥിച്ചിരിക്കുന്നു.

കുടുംബനാഥന്റെ അക്കൗണ്ട്‌ വിവരം ചുവടെ കൊടുക്കുന്നു.

Account Number: 92 32 63 37
Sort Code: 40-47-17
Bank: HSBC
Account Holder's Name: Mr. T. Chummar


സുവര്‍ണ്ണ ചിന്തകള്‍


എന്റെ പൊന്നേ! നീ ചതിക്കുമോ

(കടപ്പാട്: ലേഖനത്തിന്: കേരളകൗമുദി ആഴ്ചപ്പതിപ്പ്‌, ചിത്രം: ജോസ്കോ)

എങ്കിലും എന്റെ പൊന്നേ!. ശരാശരി മലയാളിയുടെ നെഞ്ചില്‍ തീ കോരിയിട്ടുകൊണ്ട് സ്വര്‍ണവില മുകളിലേക്ക് കുതിച്ചുയരുമ്പോള്‍ ആരായാലും ഇങ്ങനെ പറഞ്ഞുപോകും. റോക്കറ്റ് പോലെ കുതിക്കുന്ന സ്വര്‍ണവില കണ്ട് കണ്ണും തള്ളിയിരിപ്പാണ് മലയാളികള്‍. പത്ത് വര്‍ഷം മുന്പ് പവന് നാലായിരം രൂപയായിരുന്നു വിലയെങ്കില്‍ ഇന്ന് ഒരു പവന്‍ കിട്ടണമെങ്കില്‍ പണിക്കൂലിയടക്കം ഇരുപത്തയ്യായിരമോ, ഇരുപത്തിയാറായിരമോ എണ്ണികൊടുക്കണം. ഫാഷനും വ്യത്യസ്തതയും വേണമെങ്കില്‍ പണിക്കൂലിയടക്കം ഇരുപത്തിയാറായിരമോ, ഇരുപത്തി ഏഴായിരമോ എണ്ണികൊടുക്കണം. വിവാഹക്കന്‌പോളത്തില്‍ പെണ്ണിന്റെ വില നിശ്ചയിക്കുന്നതും സ്വര്‍ണത്തിന്റെ തൂക്കത്തിലാണ്. കാശുള്ളവര്‍ വിവാഹങ്ങള്‍ക്ക് നൂറും നൂറ്റന്‍പതും പവന്‍ ആഭരണങ്ങളണിയിച്ച് മകളെ അണിയിച്ചൊരുക്കുമ്പോള്‍ ഇടത്തരം കുടുംബക്കാരാണ് നെട്ടോട്ടമോടുന്നത്.

കൊതിപ്പിക്കും മഞ്ഞലോഹം

ഒരു കുഞ്ഞ് ജനിക്കുന്നത് തൊട്ട് തുടങ്ങുന്നു മലയാളിയുടെ സ്വര്‍ണം വാങ്ങല്‍. തേനും വയന്പിനുമൊപ്പം പൊന്നരച്ച് കുഞ്ഞുങ്ങളുടെ നാവില്‍ തേക്കുന്നതു മുതല്‍ കുഞ്ഞിന്റെ ചരടുകെട്ടിനും ജന്മദിനത്തിനും എന്നു വേണ്ട ആകെക്കൂടി പിന്നങ്ങോട്ട് ജീവിതം സ്വര്‍ണമയം തന്നെ. സ്വര്‍ണം അണിയുകയോ, സമ്മാനമായി നല്‍കുകയോ ചെയ്യാത്ത ഒരു ആഘോഷവും മലയാളിക്ക് ഇന്നില്ല. അതുകൊണ്ടാണല്ലേ ഏറ്റവുമധികം സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ സംസ്ഥാനമായി കേരളം മാറിയതും.


വിലയോ, നോ ടെന്‍ഷന്‍

സ്വര്‍ണത്തിന് വില കൂടിയെങ്കിലും സ്വര്‍ണ വില്‍പ്പനയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന വിവാഹസീസണ് മുമ്പേ സ്വര്‍ണം വാങ്ങി ശേഖരിച്ചുവയ്ക്കുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. സ്വര്‍ണത്തിന്റെ വില കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഇനിയും കൂടുമോ എന്ന ആധിയാണ് സ്വര്‍ണം വാങ്ങി ശേഖരിക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്. സ്വര്‍ണവില മാത്രമല്ല, അതിന്റെ പണിക്കൂലി കൂടി ചേരുമ്പോള്‍ തുക വീണ്ടും ഉയരും. ശതമാനക്കണക്കിലാണ് പണിക്കൂലി. അത് അഞ്ച് ശതമാനം മുതല്‍ പണിത്തരത്തിന്റെ വ്യത്യാസം അനുസരിച്ച് ഇരുപത്തിയഞ്ച് ശതമാനം വരെയാകാം. ഓരോ ജ്വല്ലറിയിലും ഇത് വ്യത്യസ്തമായിരിക്കും.

സ്വര്‍ണവിലയിപ്പോള്‍ ഇരുപത്തിയയ്യായിരം കടന്നെങ്കിലും വില്‍പ്പനയില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ലെന്നാണ് തിരുവനന്തപുരം ഭീമ ജ്വല്ലറിയിലെ ജനറല്‍ മാനേജര്‍ സുരേഷ് പറയുന്നത്. വിവാഹത്തിനായി സ്വര്‍ണം എടുക്കാന്‍ വരുന്നവരാണ് കൂടുതലും. ഒരു മാസം മുന്‍പേ അഡ്വാന്‍സ് ബുക്ക് ചെയ്ത് സ്വര്‍ണം വാങ്ങുന്നവരുടെയും, നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവരുടെയും എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

വില്‍പ്പനയില്‍ കാര്യമായ കുറവ് വന്നിട്ടില്ലെങ്കിലും വിവാഹാവശ്യത്തിനായി 100 പവനൊക്കെ വാങ്ങാന്‍ വന്നിരുന്നവര്‍ അത് 80 പവനൊക്കെയായി കുറച്ചിട്ടുണ്ടെന്ന് തിരുവനന്തപുരത്തെ മലബാര്‍ ഗോള്‍ഡ് ഷോറൂം മാനേജര്‍ ലിജിന്‍ പറയുന്നു. മുന്പ് 100 പവന്‍ വാങ്ങിയിരുന്ന സ്ഥാനത്ത് ഇന്ന് അതേ ക്യാഷിന് അത്രയും സ്വര്‍ണം കിട്ടില്ല. സ്വര്‍ണത്തിന് വില കൂടിയതോടെ പ്‌ളാറ്റിനത്തിലേക്കും ഡയമണ്ടിലേക്കും തിരിയുന്നവരും കുറവല്ല. മുന്‍പ് ഡയമണ്ടിന്റെ വില സാധാരണക്കാരന് താങ്ങാവുന്നതല്ലായിരുന്നു. ഇന്ന് ഒരു പവന്റെ വിലയ്ക്ക് ഒരു ഡയമണ്ട് റിംഗ് വാങ്ങാന്‍ കിട്ടുമെന്നുള്ളതും ആള്‍ക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

സ്വര്‍ണം അണിയാന്‍

വില കൂടിയ ഈ സമയത്തും സ്വര്‍ണം ആഭരണമായി അണിയാന്‍ തന്നെ വാങ്ങുന്നവരാണ് കൂടുതലുമെന്ന് മിക്ക കടക്കാരും പറയുന്നു. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവര്‍ കൂടുന്നുണ്ടെങ്കിലും സ്വര്‍ണം ആഭരണമായി അണിയാന്‍ തന്നെയാണ് കൂടുതല്‍ ആള്‍ക്കാരും ഇഷ്ടപ്പെടുന്നത്, പ്രത്യേകിച്ച് സാധാരണക്കാര്‍. ഗോള്‍ഡ് കോയിനോ ഗോള്‍ഡ് ബാറോ വാങ്ങി ലോക്കറില്‍ സൂക്ഷിക്കുന്നതിന് ഇടത്തരക്കാരായ കസ്റ്റമേഴ്‌സിന് താലപര്യം ഇല്ല. അവരെ സംബന്ധിച്ച് സ്വര്‍ണം കയ്യിലുള്ള പണം തന്നെയാണ്, വിറ്റാലും പണയം വെച്ചാലും അത് ക്യാഷ് ഉറപ്പ് നല്‍കുന്നുണ്ടെന്നതും സാധാരണക്കാരെ സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ അഞ്ചോ പത്തോ പവന്‍ വാങ്ങിയിരുന്ന സ്ഥാനത്ത് ഇന്ന് അതേ വിലയ്ക്ക് അത്രയും സ്വര്‍ണം കിട്ടില്ലായെന്നുള്ളതും സാധാരണക്കാര്‍ക്കൊരു തിരിച്ചടിയാണ്.

നിക്ഷേപമെന്ന നിലയില്‍

സ്വര്‍ണം ഒരു നല്ല നിക്ഷേപമാണെന്ന് ഇതിനകം ആളുകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സ്വര്‍ണം ഗോള്‍ഡ് കോയിനോ ഗോള്‍ഡ് ബാറോ ആയി വാങ്ങി സൂക്ഷിക്കുന്‌പോള്‍ പണിക്കൂലി ഇനത്തില്‍ കസ്റ്റമര്‍ക്ക് ഒന്നും നഷ്ടപ്പെടുന്നില്ല എന്നതാണ് പ്രത്യേകത. സ്വര്‍ണം ആഭരണമായി വാങ്ങുന്‌പോള്‍ പവന് പണിക്കൂലി ഇനത്തില്‍ നല്ല വില നല്‍കേണ്ടി വരുന്നു. പണിത്തരം കൂടുന്‌പോള്‍ വില അതിലും കൂടും. അതേ സമയം ഗോള്‍ഡ് കോയിനും ബാറുമാണെങ്കില്‍ ഈ പ്രശ്‌നം വരില്ല. വില കൂടുന്നതിനനുസരിച്ച് വില്‍ക്കുന്ന സമയത്ത് നല്ല ലാഭവും കിട്ടും. ഭാവിയില്‍ ഒരു കരുതല്‍ ധനമെന്ന പേരില്‍ സ്വര്‍ണം നിക്ഷേപമാക്കി സൂക്ഷിക്കുന്നത് ബുദ്ധിപരമായ തീരുമാനമാണെന്ന് ഈ രംഗത്തെ വിദഗദ്ധരും വിലയിരുത്തുന്നു. ഇന്ന് പല ജ്വല്ലറികളിലും സ്വര്‍ണനിക്ഷേപ പദ്ധതികളുണ്ട്. നിശ്ചിത തുക ഈ സ്വര്‍ണനിക്ഷേപ സ്‌കീമിലേക്ക് അടച്ചാല്‍ അവര്‍ പറയുന്ന സമയപരിധിയില്‍ കാശടച്ച് കഴിയുന്‌പോള്‍ സ്‌കീമില്‍ ചേര്‍ന്ന തീയതിയിലുള്ള വിലയില്‍ സ്വര്‍ണ്ണം ലഭിക്കും.

സ്വര്‍ണം വാങ്ങുന്‌പോള്‍ ശ്രദ്ധിക്കാന്‍

1. ആഭരണങ്ങളുടെ ഡിസൈന്‍, മോഡല്‍ , വര്‍ക്കുകള്‍ ഇവയനുസരിച്ച് പണിക്കൂലിയും കൂടുമെന്നതിനാല്‍ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനു മുന്‍പേ പണിക്കൂലി എത്രയെന്ന് അന്വേഷിക്കുക.
2. ചെറിയ ചെറിയ ആഭരണങ്ങളായി വാങ്ങുന്നതിനു പകരം തൂക്കം കൂടുതലുള്ള ഒറ്റ ആഭരണമായി വാങ്ങുന്നതാവും പണിക്കൂലി ലാഭിക്കാന്‍ നല്ലത്.
3. വാങ്ങുന്ന ആഭരണങ്ങള്‍ക്ക് യാതൊരു കേടുപാടും ഇല്ലെന്ന് ഉറപ്പുവരുത്തുക. കേടുപാടുള്ള ആഭരണങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ മാറ്റിയെടുക്കാനായില്ലെങ്കില്‍ വാങ്ങിയ ആഭരണം ഉപയോഗിച്ചതായാലും ഇല്ലെങ്കിലും റീസെയിലായി പരിഗണിക്കും.
4. ആഭരണങ്ങള്‍ വാങ്ങിയശേഷം കൃത്യമായ ബില്‍ വാങ്ങുകയും സൂക്ഷിക്കുകയും ചെയ്യുക. എപ്പോഴെങ്കിലും തിരികെ വില്‍ക്കേണ്ട സന്ദര്‍ഭം വന്നാല്‍ വാങ്ങിയ കടയില്‍ തന്നെ വില്‍ക്കാന്‍ ശ്രദ്ധിക്കുക.
5. പഴയ ആഭരണങ്ങള്‍ മാറ്റി പുതിയവ വാങ്ങുന്ന പ്രവണത കഴിവതും ഒഴിവാക്കുക.

ബോക്‌സ് ഗോള്‍ഡ്‌സ് ഓണ്‍ കണ്‍ട്രി

ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ നിന്ന് ഗോള്‍ഡ്‌സ് ഓണ്‍ കണ്‍ട്രിയിലേക്കാണ് കേരളത്തിന്റെ മാറ്റം. ഏറ്റവുമധികം സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ സംസ്ഥാനം കേരളമാണത്രേ. പിന്നെയുമുണ്ട് സ്വര്‍ണ വിശേഷങ്ങള്‍, ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവുമധികം സ്വര്‍ണം സൂക്ഷിക്കുന്ന വീടുകള്‍ ഇന്ത്യയിലാണ്. 18,000 ടണ്‍ സ്വര്‍ണം ആഭരണരൂപത്തില്‍ വീടുകളിലിരിക്കുന്നു എന്ന് അവര്‍ പറയുന്നു. മാത്രമല്ല അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പതിനഞ്ചുകോടി വിവാഹം നടക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഈ മഞ്ഞലോഹം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അടുത്തിടെ ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. 

മറ്റത്തില്‍ ജോസിന്റെ മരണം; കിടങ്ങൂര്‍ പോലീസ് സ്റേഷനിലേക്ക് ജനകീയ മാര്ച്ച് .


കിടങ്ങൂര്‍: മറ്റത്തില്‍ ജോസിന്റെ ദൂരൂഹമരണത്തില്‍ അന്വേഷണം ഫലപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കിടങ്ങൂര്‍ പോലീസ് സ്റേഷനിലേക്ക് ജനകീയ മാര്‍ച്ച് നടത്തി.

മാര്‍ച്ചില്‍ കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് നാട്ടുകാര്‍ പങ്കെടുത്തു. മാര്‍ച്ച് സ്റേഷനു മുന്നില്‍ പോലീസ് തടഞ്ഞു. ജോസ് കിടന്ന മുറിയില്‍ ഫോറന്‍സിക് പരിശോധന നടത്താനോ സംശയമുള്ളവരുടെ ഫോണുകളുടെ കോള്‍ ലിസ്റ് പരിശോധിക്കാനോ പോലീസ് ശ്രമിക്കുന്നില്ലെന്ന് ആക്ഷന്‍ കൌണ്‍സില്‍ ആരോപിച്ചു.ജോസ്മോന്‍ മുണ്ടക്കല്‍, ജോസ് തടത്തില്‍, മാത്യു മംഗലത്ത്, ജാന്‍സ് കുന്നപ്പള്ളി, പ്രദീപ് വലിയപറമ്പില്‍, വി.കെ സുരേന്ദ്രന്‍, മേഴ്സി ജോണ്‍, കെ.എം രാധാകൃഷ്ണന്‍, ജോഷ് കൂമ്പിക്കല്‍, സൈമണ്‍ തോട്ടത്തില്‍, ജോസ് കുര്യന്‍, പിറ്റി ജോസഫ് പുറത്തേല്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.

പാലാ സി.ഐ സനല്‍കുമാര്‍ , കിടങ്ങൂര്‍ എസ്.ഐ സജീവ് ചെറിയാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്റേഷനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു.


Saturday, September 29, 2012

ഹാഫ്‌ സെഞ്ച്വറിയില്‍ ജോയ്പ്പാന്‍

Happy Birthday to you Joyppaan!



ഇത് വാവയാണ്, വാവ.......


ഇത് വാവ. കുഞ്ഞുവാവയല്ല, കൊച്ചുവാവയല്ല, സാക്ഷാല്‍ മാഞ്ചസ്റ്റര്‍ വാവ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ ക്നാനായ കിംഗും ക്നാനായ കിംഗ്‌മേക്കറും ഈ വാവ തന്നെ. എന്താ സംശയം ഉണ്ടോ? സംശയം ഉണ്ടെങ്കില്‍ ഒന്ന് ചിന്തിച്ചു നോക്കുക. ഇന്നാട്ടിലെ ക്നാനായ കലാരംഗം, യുവജനരംഗം എല്ലാം എന്റെ കാല്‍ക്കീഴില്‍. ഞാനൊന്നു തുമ്മിയാല്‍ നിങ്ങള്ക്ക് നുമോണിയ പിടിക്കും; ചുമച്ചു കൊരച്ചു നിങ്ങള്‍ ചാകും. വിശ്വാസമില്ലേ?

മാഞ്ചസ്റ്റര്‍ ക്നാനായ യുണിറ്റ്‌ എന്തോ മഹാസംഭവമാണെന്നും പറഞ്ഞു ചില ഊച്ചാളികള്‍ നടന്നു. ഞാന്‍ അതിനെ പീസ്പീസാക്കി കൈയില്‍ കൊടുത്തു. വിഗനില്‍ ചില കുടവയറന്മാര്‍ ചേര്‍ന്ന് എന്നെ മൂക്കില്‍ കയറ്റുമെന്ന് പറഞ്ഞു വിരട്ടാന്‍ നോക്കി. എന്തായി, എന്തായി? അവര്‍ ഇപ്പോഴും പുരയുടെ ചുറ്റും മണ്ടിനടക്കുന്നു. എന്നെ ഇല്ലാതാക്കുമെന്ന് പറഞ്ഞു വലിയ ചാണക്യന്മാര്‍ വന്നു. എന്തായി, എന്തായി? ലോകത്തില്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ, പ്രസിഡന്റിനെ സെക്രട്ടറി സസ്പെണ്ട് ചെയ്യുന്നത്. ഞാന്‍ അങ്ങനെയും ചെയ്യിച്ചു. അതിനു പറ്റിയ ആള്‍ക്കാരെ ഞാന്‍ അവരോധിച്ചു. എന്നിട്ട് കുറെ കില്ലപ്പട്ടികള്‍ ബഹളം വച്ചു. എന്തുണ്ടായി, എന്തുണ്ടായി? ഒരു ചുക്കും സംഭവിച്ചില്ല. No Grass Walked!

പഴക്കുല എണ്ണുന്നത് പോലെ ചുണ്ണാമ്പ്തൊട്ടും കുമ്മായംതൊട്ടും പലതവണ പല ഭരണസമതിക്കാര്‍ മാഞ്ചസ്റ്റര്‍ കുടുംബം എണ്ണി. നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ കൂടുതലാണത്രേ! എന്തുണ്ടായി, എന്തുണ്ടായി?

ഞങ്ങള്‍ നാല് പേരുടെ രോമത്തെ തൊടാന്‍ ഒത്തോ?

ഒക്കില്ല മക്കളെ, ഒക്കില്ല. ഇത് ജനുസ്സ് വേറെ. നീയൊന്നും കുടിച്ച പാലല്ല ഞാന്‍ കുടിച്ചത്. നിന്റെയൊക്കെ പോലുള്ള ചങ്കും മത്തങ്ങായുമല്ല എന്റേത്. ഇത് ജാതി വേറെ.

എന്നെ തൊടുന്നവന്‍, പുരോഹിതനെയാണ് തൊടുന്നത്, പുരോഹിതനെ മാത്രമല്ല, തിരുമേനിമാരെയും അവരിലൂടെ പരിശുദ്ധപിതാവിനെയും, പരിശുദ്ധാത്മാവിനെതന്നെയുമാണ് തൊടുന്നത്.

ഇത് വല്ലതും അറിഞ്ഞുകൊണ്ടാണോ എനിക്ക് നിങ്ങള്‍ ഇണ്ടാസ് തന്നിരിക്കുന്നത്?

മക്കളെ കളി എന്നോട് വേണ്ട. ഞാന്‍ കളി അങ്ങോട്ട്‌ പഠിപ്പിക്കാം.

ഇത് വാവയാണ്, വാവ. കുഞ്ഞുവാവയല്ല, കൊച്ചുവാവയല്ല, സാക്ഷാല്‍ മാഞ്ചസ്റ്റര്‍വാവ

ഉഴവൂര്‍ ഇടവകാംഗം ജൊവീന ടോമി യു.കെയില്‍ അന്തരിച്ചു

യുകെയിലെ വൂസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന ഉഴവൂര്‍ ഇടവകാംഗം ജൊവീന ടോമി അന്തരിച്ചു. 46 വയസായിരുന്ന ജോവീന കാന്‍സര്‍ ബാധിച്ചു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

ഉഴവൂര്‍ വെള്ളച്ചാലില്‍ ടോമി ചുമ്മാറിന്റെ ഭാര്യയാണ് പരേത. 14 വയസുള്ള ജെയ്മിയും 12 വയസുള്ള ആഷ്ബിയുമാണ് മക്കള്‍. ഇരുവരും വിദ്യാര്‍ഥികളാണ്.

ഉഴവൂര്‍ കുളക്കാട്ട് തോമസ് - മേരി ദമ്പതികളുടെ മകളാണ് ജോവീന. ഇന്നു രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം വൂസ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ

റെഡ്ഹില്‍ നഴ്‌സിംഗ് ഹോമില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ജൊവീന. 2005ലാണ് ഇവര്‍ യുകെയില്‍ എത്തിയത്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ജൊവീന ചികിത്സയിലായിരുന്നു.

സന്തപ്ത കുടുംബങ്ങങ്ങള്‍ക്ക് ക്നാനായ വിശേഷങ്ങളുടെ അനുശോചനങ്ങള്‍ 


Friday, September 28, 2012

കണ്ണങ്കര പുത്തന്പു്രയില്‍ സണ്ണിയുടെ ശവസംസ്ക്കാര ചടങ്ങിന്റെ വീഡിയോ


ഈയടുത്ത ദിവസം കണ്ണങ്കര പുത്തന്‍പുരയില്‍ പരേതനായ ചാക്കോയുടെ മകന്‍ സണ്ണി (49) നിര്യാതനായി.

പരേതന്റെ സംസ്ക്കാരത്തിന്റെ വീഡിയോ ആണ് ചുവടെ.  

ഇദ്ദേഹത്തിന്റെ ഭാര്യ സീന കടുത്തുരുത്തി പടപുരയ്‌ക്കല്‍ കുടുംബാംഗം. മക്കള്‍: തനീഷ്‌ (എം.ബി.എ വിദ്യാര്‍ഥി, കോയമ്പത്തൂര്‍), സ്‌നേഹ (വിദ്യാര്‍ഥി സെന്റ്‌ മാത്യൂസ്‌ ഹൈസ്‌കൂള്‍ കണ്ണങ്കര). അമ്മ അന്നമ്മ
കണ്ണങ്കര കട്ടികാട്ടുവേളിയില്‍ കുടുംബാംഗം. സഹോദരങ്ങള്‍; ബെന്നി, ആന്‍സി മാപ്പിളതുണ്ടത്തില്‍ നീണ്ടൂര്‍ (അമേരിക്ക).



Thursday, September 27, 2012

കുഞ്ഞാടുകളേ, കുഞ്ഞാഞ്ഞ വീണ്ടും വരുന്നു......



കോട്ടയം പിതാക്കന്മാര്‍ അമേരിക്കയില്‍ ക്നാനായപള്ളികളുടെ കൂദാശാ തിരുക്കര്‍മ്മങ്ങള്‍ക്ക് വരുമ്പോഴൊക്കെ കുഞ്ഞൂഞ്ഞ് നാണിച്ചു തല കുനിക്കാറുണ്ട്.

വേണ്ട, കൂടുതല്‍ ചോദ്യമൊന്നും വേണ്ട. എനിക്കറിയാം എന്താണ് പറയാന്‍ പോകുന്നതെന്ന്. അമേരിക്കയില്‍ ക്നാനായപള്ളി എന്നൊന്ന് ഉണ്ടെങ്കില്‍ അത് നമ്മുടെ ചിങ്ങവനം സഹോദരന്മാരുടെ പള്ളികള്‍ മാത്രമാണെന്നും നമ്മുടെ പള്ളികള്‍ Catholic എന്ന വാക്കിന്റെ നിര്‍വചനം അനുസരിച്ച് “സാര്‍വലൌകിക”മാണെന്നുമല്ലേ? പൊന്നു ചേട്ടന്മാരെ, കുഞ്ഞൂഞ്ഞിന് ദൈവശാസ്ത്രവും സഭാശാസ്ത്രവും ഒന്നും തീരെ അറിയില്ല. ക്നാനയക്കാരന്‍ കാശുകൊടുത്തു മേടിക്കുന്ന പള്ളി ക്നാനായപള്ളി എന്ന അര്‍ത്ഥത്തില്‍ മാത്രമാണ് അടിയന്‍ ഉദ്ദേശിച്ചത്. ഒരു പള്ളിയുടെയും (പള്ളിയുടെ പോയിട്ട് പള്ളിയുടെ ഒരു ഇഷ്ടികയുടെപോലും) ഉടമസ്ഥാവകാശം കുഞ്ഞൂഞ്ഞിനില്ല. പിന്നെ ക്നാനയക്കാരന്‍ കാശ് കൊടുത്തു മേടിക്കുന്ന പള്ളിയുടെ ഉടമസ്ഥന്‍ ആരാണെങ്കിലും നമുക്കെന്താ.

പറഞ്ഞു വന്നത് മറ്റൊരു കാര്യമാണ്. ക്നാനായപള്ളികളില്‍ കൂദാശ നടക്കുമ്പോള്‍ അധികാരദണ്ഡും അംശവടിയും കൂമ്പന്‍ തൊപ്പിയുമായി മാര്‍ അങ്ങാടിയത്ത് എന്ന നമ്മുടെയെല്ലാം പ്രിയങ്കരനായ ഡോളര്‍ തിരുമേനി നടുവില്‍. ഇരു വശത്തും കപ്യാരന്മാരെപോലെ നമ്മുടെ സ്വന്തം ഉറുപ്പികതിരുമേനിമാരും. പൊന്നു ചേട്ടന്മാരെ, കുഞ്ഞൂഞ്ഞിന് സഹിക്കുന്നില്ല.

ആലഞ്ചേരി പിതാവ് എന്തെങ്കിലും തിരുക്കര്‍മങ്ങള്‍ക്കായി നമ്മുടെയടുത്തു വന്നാല്‍ നമ്മള്‍ അങ്ങേരെ ഇങ്ങനെ അവമാനിക്കുമോ? ഒരിക്കല്‍ അവമാനിച്ചാല്‍ അദ്ദേഹം വീണ്ടും വരുമെന്ന് തോന്നുന്നുണ്ടോ? കൊച്ചുപിതാവിന്റെ കാര്യം പോട്ടെ, തല്‍ക്കാലം അങ്ങേരു ഒരു സഹായമെത്രാന്‍ മാത്രമാണ്. അതാണോ നമ്മുടെ മാര്‍ മൂലക്കാട്ട് വലിയപിതാവിന്റെ നിലയും വിലയും. കത്തോലിക്കാ സഭയില്‍ ഒരു സാദാ മെത്രാനെക്കാളും എത്ര വലുതാണ്‌ ഒരു മെത്രാപോലീത്ത! എന്നിട്ടും കൂദാശ കര്‍മ്മങ്ങളില്‍ കുന്തിരിക്കം ആട്ടുന്ന സഹായിയെപ്പോലെ....

കര്‍ത്താവേ രക്ഷിക്കണേ.

കുറെ നാളായി ഈ അവമാനം സഹിക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ന്യൂ യോര്‍ക്കിലുള്ള ചില സാമദ്രോഹികള്‍ പറഞ്ഞു പരത്തുന്നു അവിടത്തെ പള്ളി കൂദാശയ്ക്ക് സഹായി ആയി മൂലക്കാട്ട് തിരുമേനി നവംബറില്‍ വീണ്ടും വരുന്നു എന്ന്.

പൊന്നു പിതാവേ, കുഞ്ഞൂഞ്ഞിനെ വീണ്ടും നാണം കെടുത്താന്‍ തന്നെയാണോ ഭാവം?

ഈശ്വരോ രക്ഷതു.... ഇവര്‍ക്കൊക്കെ സല്‍ബുദ്ധി കൊടുക്കണേ






Wednesday, September 26, 2012

ഫാ. ജോബ്‌ ചിറ്റിലപ്പള്ളിയും സിസ്റര്‍ അഭയയും പിന്നെ സിബിഐയും


ഫാദര്‍ ജോബ് ചിറ്റിലപ്പള്ളി വധക്കേസിലെ പ്രതി, ചാലക്കുടി സ്വദേശി രഘുവിന് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു.

ചാലക്കുടി തുരുത്തിപ്പറമ്പ് സഹായമാതാ പള്ളിവികാരിയായിരുന്ന ഫാ. ജോബ് ചിറ്റിലപ്പള്ളി 2004 ആഗസ്ത് 28-നാണ് കുത്തേറ്റു മരിച്ചത്. തെളിവുകളില്‍നിന്ന് പ്രതി രഘുവിനെതിരായ കുറ്റം സംശയാതീതമായി തെളിയുന്നുണ്ടെന്ന് സിബിഐ പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ പറഞ്ഞു.

പ്രതിയായ രഘു പരിസരവാസിയായിരുന്നു. വികാരിയായ ചിറ്റിലപ്പള്ളിയോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. പ്രതിക്ക് ക്രിസ്ത്യന്‍വിരുദ്ധ വികാരമുണ്ടായിരുന്നു.  ഫാ. ജോബിനു മുമ്പുള്ള വികാരിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എ. അനില്‍കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. രഘുവിനെ കൂടാതെ മറ്റു ചിലര്‍ കൂടി കുറ്റകൃത്യത്തില്‍ പങ്കെടുത്തതായി ആരോപണമുയര്‍ന്നിരുന്നു. അതേത്തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്.

കാരണങ്ങള്‍ സ്ഥാപിക്കാന്‍ സിബിഐക്ക് കഴിഞ്ഞുവെന്ന് കോടതി പ്രത്യേകം എടുത്തുപറഞ്ഞു.

സന്തോഷം; കുറ്റകൃത്യങ്ങളെയാണ് കുറ്റവാളികളെയല്ല വെറുക്കേണ്ടത് എന്നിരിന്നാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.

നിയമവ്യവസ്ഥ നീണാള്‍ വാഴട്ടെ.

ഒരു പുരോഹിതനെ മൃഗീയമായി കൊലചെയ്ത കുറ്റവാളിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും, ശിക്ഷിക്കാനും സാധിച്ചത് വളരെ നല്ല കാര്യമാണ്. ഇത് കോടതിയുടെ മാത്രമല്ല കുറ്റാന്വേക്ഷണ ഏജന്സിയുടേയും വിശ്വാസ്യത സ്ഥിരീകരിക്കുന്നു.

വൈദികന്റെ കൊലപാതകി ശിക്ഷിക്കപ്പെട്ടതില്‍ സന്തോക്ഷിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ ചില ആത്മപരിശോധനയ്ക്ക് കൂടി ഒരുങ്ങേണ്ടതുണ്ട്.

നൂറ്റാണ്ടുകളായി മതസൌഹാര്‍ദ്ദത്തിന്റെ സുഖത്തില്‍ ജീവിച്ചു വന്നവരാണ് മലയാളിസമൂഹം. എന്തുകൊണ്ട് ഇന്ന് ഒരാള്‍ക്ക്‌ ക്രിസ്ത്യാനികളോടും, ക്രൈസ്തവപുരോഹിതരോടും ഇത്ര കടുത്ത വൈരാഗ്യം തോന്നുന്നു? ഇതില്‍ നമ്മുടെ എന്തെങ്കിലും തെറ്റുണ്ടോ, എന്തെങ്കിലും തിരുത്തലുകളുടെ ആവശ്യമുണ്ടോ?

ചിന്തിക്കാവുന്നതാണ്, ചിന്തിക്കേണ്ടതാണ്.

മറ്റൊന്ന്. ഏതാണ്ട് നാല് വര്ഷം മുമ്പ് നമ്മില്‍ പലരും പറഞ്ഞു പരത്തി: സിബിഐ വേസ്റ്റാണ്. ചരിത്രത്തില്‍ ഇതുവരെ അവര്‍ ഒരൊറ്റ കൊലപാതകകേസ് പോലും തെളിയിച്ചിട്ടില്ല. അത്രയും ബഹളം നമ്മള്‍, ക്നാനയക്കാര്‍ വച്ചിട്ടും, ഇന്നും പ്രമാദമായ ഒരു കേസ് ഉണ്ടായാല്‍ ജനം സിബിഐയ്ക്ക് വിട്ടു കൊടുക്കണം എന്ന് മുറവിളി കൂട്ടുന്നു. ഈ കേസിലെങ്കിലും കുറ്റവാളി ശിക്ഷിക്കപ്പെട്ടു. കോടതി അവരെ പ്രശംസിക്കുകയും ചെയ്തു.

നമ്മള്‍ വികാരാവേശത്തില്‍ സിബിഐയെ കുറ്റം പറഞ്ഞു പോയതായിരിക്കും. ഏതായാലും അത് അത്ര സത്യസന്ധമായ ഒരു നിരീക്ഷണമായിരുന്നില്ല.

സമുദായസ്നേഹിയാകാന്‍ സത്യസന്ധത കൈവെടിയെണ്ടതില്ല.

ഫാ. ജോബ്‌ ചിറ്റിലപ്പള്ളിയുടെയും സിസ്റര്‍ അഭയയുടെയും ആത്മാവിനു നിത്യശാന്തി.

അലക്സ്‌ കണിയാംപറമ്പില്‍

ക്നാനായ ടൈംസ്‌ - 2012 സെപ്റ്റംബര്‍ ലക്കം

KCCNA തയ്യാറാക്കുന്ന ക്നാനായ ടൈംസിന്റെ പുതിയ ലക്കം വായിക്കുവാന്‍

  ഇവിടെ ക്ലിക്ക് ചെയ്യുക.


എന്റെ ബീവറേജസ് പുണ്യവാളാ ...........


മൃതദേഹത്തിന്റെ പേരില്‍ ..........

ശവങ്ങളെ അവഹേളിക്കുന്ന പുരോഹിതരെയും ശ്രേഷ്ടന്മാരെയും ചീമുട്ടകള്‍ എറിഞ്ഞാണ് ജനം സ്വീകരിക്കേണ്ടത്. പാലാ രൂപതയുടെ കീഴിലുള്ള പിഴക് മാനത്തൂര്‍ ഇടവകയില്‍ ദളിത്‌ ക്രിസ്ത്യാനി ആയ  കുട്ടപ്പന്റെ ശവശരീരത്തെ അവഹേളിച്ച കഥ ലോകപ്രസിദ്ധമായിരുന്നു. അതിനുത്തരവാദിയായ നരിക്കാട്ടച്ചനെ ഒളിപ്പിച്ചു വെക്കുവാനും പാലാമെത്രാനു കഴിഞ്ഞു. ഈ കത്തോലിക്കാ പീഡിതര്‍ ക്രിസ്തുവിന്റെ സഭയെ വിറ്റു വിലപറയുകയാണ്‌.

സീറോമലബാറിന്റെ മഹാഇടയന്‍ രുദ്രാക്ഷമാലയും ധരിച്ചുകൊണ്ട് ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണയെന്നു പറഞ്ഞു രാജ്യത്തിന്റെ അഭിമാനം വിറ്റു ഉലകം ചുറ്റി വിദേശപണം തേടി തെണ്ടിനടക്കുകയാണ്. ദളിതരുടെ കുടിലിലെ ജീവിതം കാണിച്ചും കുറെ പാതിരിമാര്‍ അമേരിക്കയില്‍ കറങ്ങി ഇന്നും പണം ഉണ്ടാക്കുന്നുണ്ട്. ഭാരതം ഒരു മഹാദരിദ്രരാജ്യമെന്നു വിദേശമനസ്സില്‍ സൃഷ്ടിച്ചതും പ്രചരിപ്പിച്ചതും ഈ മയൂരവാഹകര്‍ തന്നെയാണ്.

ശവസംസ്ക്കാരകര്‍മ്മങ്ങളില്‍ വത്തിക്കാന്‍ ബന്ധുജനങ്ങളുടെ താത്പര്യമാണ് മുഖവിലക്കെടുത്തിരിക്കുന്നത്. ബന്ധുക്കളുടെ താല്പര്യം അനുസരിച്ച് മുപ്പത്തിയഞ്ചു ശതമാനം അമേരിക്കന്‍ കത്തോലിക്കര്‍ സഭാ ആചാരപ്രകാരം ശവം ദഹിപ്പിക്കുന്നു. പുരോഹിതര്‍ ദഹിപ്പിക്കുന്ന കര്‍മ്മങ്ങളില്‍ പങ്കുചേരുന്നുമുണ്ട്. ഇറ്റലിയിലും അനേകര്‍ സഭയുടെ നിയമത്തിനുള്ളില്‍ ശവം ദഹിപ്പിക്കുന്നു. ബന്ധുക്കള്‍ ദഹിപ്പിച്ച ചാരം ഭദ്രമായി എവിടെയെങ്കിലും സ്ഥാപിക്കുകയോ വിതറുകയോ ചെയ്യും.

"The 1983 Code of Canon Law is slightly more expansive and states that “the Church earnestly recommends the pious custom of burial be retained; but it does not forbid cremation, unless this is chosen for reasons which are contrary to Christian teaching.”

ജോണ്‍ കെന്നഡിയുടെ മകന്‍ ജൂണിയര്‍ കെന്നഡി അപകടപ്പെട്ടു മരിച്ചപ്പോള്‍ സഭാശുശ്രുഷകളോടെ കടലിനുള്ളില്‍ ശവം മറവുചെയ്തു. 

ശവസംസ്ക്കാരങ്ങളില്‍ ഇങ്ങനെയെല്ലാം ഉദാരമായ നിയമങ്ങള്‍ ഉള്ളപ്പോള്‍ മൂലക്കാട്ടില്‍ പിതാവിന്റെ കടുംപിടുത്തം വ്യക്തിവൈരാഗ്യം മാത്രമാണ്. കാട്ടാളന്മാരായ കത്തനാന്മാര്‍ ശവംതീനികളായി, കഴുകന്മാരെപ്പോലെ കത്തോലിക്കാസഭയെ ഇന്ന് ദുഷിപ്പിക്കുന്നു.

സെമിത്തേരിയില്‍ കല്ലറക്കുള്ളില്‍ അടക്കണമെന്നുള്ളത് മരിച്ചയാളുടെ  ബന്ധുക്കളുടെ ആവശ്യമാണ്. ഒരു സമൂഹം തന്നെ മരിച്ച ബന്ധുവിനു ചുറ്റും ഉണ്ടായിരിക്കും. മൂലക്കാടന്‍ ഇവിടെ മരിച്ച ശരീരത്തെ അധിക്ഷേപിക്കുന്നതിന് പുറമേ ഒരു സമൂഹത്തെയും ചെളിവാരിയെറിയുകയാണ്. ചരിത്രാതീതകാലം മുതല്‍ സെമിത്തെരികളില്‍ മനുഷ്യര്‍ സാമൂഹ്യമായി ഒത്തുചേര്‍ന്നിരുന്നു. മരിച്ചവരെ ഓര്‍മ്മിക്കുവാന്‍ ഉള്ള പ്രത്യേക സ്ഥലമാണവിടം. ഇങ്ങനെ ഓര്‍മ്മിക്കുവാന്‍ മരിച്ച യുവതിക്ക് പ്രത്യേക കുടുംബകല്ലറ ഉള്ള സ്ഥിതിക്ക് അവരുടെ ബന്ധുക്കളുടെ ആഗ്രഹം നിഷേധിക്കുന്ന ഈ ബിഷപ്പ് എങ്ങനെ അഭിവന്ദ്യനാകും.

ഒരു കല്ലറയെന്നു പറഞ്ഞാല്‍ ദുഖിതരായ കുടുംബാംഗങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സമ്മേളിച്ചു സ്നേഹം പ്രകടിപ്പിക്കുന്ന സ്ഥലമാണ്. അത്തരം പ്രാഥമിക ക്രിസ്തീയ ചിന്തകളും മൂലക്കാടിനു ഇല്ലാതായിപ്പോയി. പാറേമാക്കല്‍ കത്തനാര്‍, കരിയാറ്റീ മെത്രാപോലീത്താ എന്നിവരുടെ ഭൌതികാവശിഷ്ടം കൊണ്ടുവന്നപ്പോള്‍ ഉത്സാഹത്തോടെ ക്നാനായ് മെത്രാന്മാരും പ്രാര്‍ത്ഥനകളില്‍ ഉണ്ടായിരുന്നു.

ഒരു പ്രത്യേക സ്ഥലത്ത് ഭൌതിക അവശിഷ്ടം വേണമെന്നുള്ളതും മരിച്ചയാളിനറെ ചുറ്റുമുള്ള ജീവിക്കുന്ന സമൂഹത്തിന്റെ ആവശ്യമാണ്. അതിനെ തിരസ്ക്കരിക്കുന്ന മൂലക്കാട്ടില്‍ ബിഷപ്പ് ഒരു സാമൂഹ്യ ദ്രോഹിയാണെന്നതില്‍ സംശയമില്ല. ബിഷപ്പിനു വിധിയെഴുതേണ്ടതും സമൂഹം തന്നെ ആയിരിക്കണം.

ബിഷപ്പ് മൂലെക്കാട്ടില്‍ ഇത്രയും അറിഞ്ഞാലും - ഇരുപത്തിയേഴു വര്‍ഷങ്ങള്‍ പള്ളിയുടെ അക്കൌണ്ടണ്ടും സ്കൂള്‍ പ്രധാനധ്യാപകനുമായിരുന്ന സൈമണ്‍ സാറിനോട് അങ്ങു ചെയ്യുന്നത് കടുത്ത അനീതിയാണ്. ഒരു പുരോഹിത ശ്രേഷ്ടനെന്ന നിലയില്‍ വലിയ അപരാധവും. ഒരു തരം മാനസിക അപകര്ഷബോധം ബിഷപ്പിന്റെ തലയ്ക്കു പിടിച്ചിരിക്കുന്നുവെന്നു വേണം അനുമാനിക്കുവാന്‍.

സൈബര്‍ ലോകംവഴി ലോകംമുഴുവന്‍ ഈ ശ്രേഷ്ടപുരോഹിതനെ പഴിക്കുന്നതും അദ്ദേഹത്തിന്‍റെ ശിങ്കിടികള്‍ അറിയുന്നില്ലേ? അതോ ഈ ബിഷപ്പ് നാറുന്നത് കണ്ടു മാറിനിന്നു ഉള്ളുനിറയെ സന്തോഷിക്കുകയാണോ? മരിച്ച ലൌലിയുടെ ഭൌതികാവശിഷ്ടത്തിന്മേല്‍ പ്രതികാരം വീട്ടുന്ന ബിഷപ്പിനും മാനുഷികവികാരങ്ങള്‍ ഇല്ലേ?

ജീവിച്ചിരിക്കുമ്പോള്‍ മരിച്ചുപോയ മകളുടെ വേര്‍പാടില്‍ ദുഖിതനായ ഒരു പിതാവിന്റെ കണ്ണുനീര്‍ അര്‍പ്പിച്ചിട്ടും കുലുങ്ങാത്ത ബിഷപ്പിന്റെ ചിന്താഗതി കഷ്ടംതന്നെ. മരിച്ചു പോയ ലൌലിയുടെ ബന്ധുക്കളോട് ബിഷപ്പ് തെറ്റുകള്‍ ചെയ്യുകയാണ്. കാനോന്‍ നിയമത്തിന്റെ ധാര്‍മ്മിക വശങ്ങളും ലംഘിക്കുന്നു. ഇതുപോലെ ഒരു ബിഷപ്പ് കോട്ടയം ക്നാനായ അതിരൂപതയെ ഭരിക്കുന്നത് മഹത്തായ ആ സമുദായത്തിനു തന്നെ അപമാനകരമാണ്. മരിച്ചവരോട് ചെയ്യുന്ന പ്രതികാരം കത്തോലിക്കാ സഭക്കും കളങ്കം തന്നെ.

(പാറേട്ട് സൈമണ്‍സാറിന്റെ പരാതി അത്മായശബ്ദം എന്ന ബ്ലോഗിലും പ്രസധീകരിച്ചു വന്നു. അതിനു പ്രതികരണമായി ജോസഫ് മാത്യു എന്നൊരാള്‍ പോസ്റ്റ്‌ ചെയ്ത കമ്മന്റാണിത്.)

Tuesday, September 25, 2012

Administrator’s Note

സുഹൃത്തുക്കളെ,

ഈയടുത്ത ദിവസം ഒരു അജ്ഞാതന്‍ ക്നാനായ വിശേഷങ്ങളില്‍ പോസ്റ്റ്‌ ചെയ്ത കമന്റില്‍ ഇങ്ങനെ കണ്ടു.

"This blog is a wonderful place to have happened in Knanaya precisely because people can air their views freely and anonymously without fearing about the consequences in one’s personal and family life that will entail if one were to reveal one’s identity."

ഈ കമന്റ്‌ ബ്ലോഗിന്റെ പിന്നണിപ്രവര്‍ത്തകര്‍ തന്ന പോസ്റ്റ്‌ ചെയ്തതാണെന്ന് വിശ്വസിക്കുന്നവരോട് ഒന്നും പറയാനില്ല. ഏതായാലും  പോസ്റ്റ്‌ ചെയ്ത ആള്‍ക്കെങ്കിലും അതിന്റെ സത്യാവസ്ഥ അറിയാമല്ലോ. ഈ കമന്റ് വലിയ ഒരു അംഗീകാരമായി ഞങ്ങള്‍ കണക്കാക്കുന്നു.

ക്നാനായ സമുദായംഗങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനൊരു വേദിയായാണ് ക്നാനായ വിശേഷങ്ങള്‍ തുടങ്ങിയത്. അതില്‍ വരുന്ന പോസ്റ്റുകളുടെ ആക്രമണസ്വഭാവം കൊണ്ട്കൂടി ആയിരിക്കണം, ഇതിന്റെ പിന്നിലെ നല്ല ഉദ്ദേശം പലര്‍ക്കും മനസ്സിലായിട്ടില്ല. ഇത്തരത്തിലൊരു കൂട്ടായ്മയ്ക്ക് സംഘടനകളെയും, അല്മായ/സഭാനേതാക്കളെയും ജനവികാരം അറിയിക്കുക എന്നതും ക്നാനായ വിശേഷങ്ങളുടെ ദൗത്യമാണ്. ഒരു പരിധിവരെ ഞങ്ങള്‍ അതില്‍ വിജയിക്കുന്നുമുണ്ട് എന്ന് ചില സമീപകാലസംഭവങ്ങളെങ്കിലും തെളിയിക്കുന്നു.

ഇത്രയും ആമുഖമായി പറയേണ്ടി വന്നത് ഇന്നലെ ഇവിടെ പോസ്റ്റ്‌ ചെയ്യപ്പെട്ട ചില കമന്റുകളാണ്. പ്രസ്തുത കമന്റുകള്‍ പ്രസധീകരിക്കണമോ വേണ്ടയോ എന്ന് പലവട്ടം ചിന്തിച്ചതിനുശേഷം ഞങ്ങള്‍ പ്രസധീകരിക്കുകയാണ്.

അതില്‍ പലതും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. വ്യക്തിഹത്യയോട് അവയ്ക്ക് വളരെ അടുപ്പമുണ്ട്. ഇത്തരം കമന്റുകള്‍ ക്നാനായ വിശേഷങ്ങളുടെ വിശ്വാസ്യതയെ ആണ് തകര്‍ക്കുന്നത്. കൂട്ടത്തില്‍ പറയട്ടെ, ക്നാനായ വിശേഷങ്ങളുടെ പിന്നിലുള്ളവര്‍ ആരും തന്നെ ഏതെങ്കിലും ക്നാനായ സംഘടനകള്‍ക്ക് എതിരല്ല. പ്രസ്തുത കമന്റുകള്‍ UKKCA നേതാക്കളെക്കുറിച്ചായിരുന്നു. UKKCA എന്ന സംഘടന യു.കെ.യിലെ ക്നാനായക്കാര്‍ക്ക് ആവശ്യമാണ്‌. ആ സംഘടനയ്ക്ക് പലതും ചെയ്യാന്‍ സാധിക്കും. ചെയ്യാന്‍ കഴിയുന്നവയുടെ ഒരംശം മാത്രമേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ എന്നത് മറ്റൊരു കാര്യം. കാലം എല്ലാം ശരിയാക്കും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. മുന്‍ ഭരണസമതികളെ അപേക്ഷിച്ചു ഇത്തവണത്തെ ഭാരഹികള്‍ കഴിവുള്ളവര്‍ തന്നെയാണ്. പല പരിമിധികള്‍ക്കുള്ളില്‍ നിന്നാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഇത്തരം സമുദായസേവനം നന്ദികെട്ട പണിയാണെന്നും ഒക്കെ ഞങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ക്ക് നേര്‍വഴി കാട്ടികൊടുക്കുക എന്നല്ലാതെ, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷിടിക്കുക എന്നതല്ല ക്നാനായ വിശേഷങ്ങളുടെ ഉദ്ദേശം എന്ന് ആവര്‍ത്തിക്കട്ടെ.

ചില കമന്റുകള്‍ അരോചകമായി തോന്നുന്നുവെങ്കില്‍, ആവേശത്തില്‍ ഓരോരുത്തര്‍ പറയുന്നതാണെന്ന് മാത്രം കരുതുക.

കമന്റ്‌ പോസ്റ്റ്‌ ചെയ്യുന്നവരും കുറെക്കൂടെ സംയമനം പാലിക്കണമെന്ന് താല്പര്യപ്പെടുന്നു. അനോണിമസ് സൗകര്യം ദുര്‍വിനിയോഗം ചെയ്യാതിരിക്കുക.

എല്ലാവര്ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്,

Administrator,
Knanaya Viseshangal Group Blog
Email: worldwidekna@gmail.com