Monday, January 7, 2013

മുത്തോലത്തച്ചനും കണക്കിന്റെ ഇന്ദ്രജാലവും – അലക്സ്‌ കണിയാംപറമ്പില്‍


അമേരിക്ക ഇറാക്കിനെ ആക്രമിക്കുന്ന കാലം. സദ്ദാംഹുസൈന്റെ പതനത്തിനു തൊട്ടുമുമ്പ്. ബിബിസിയുടെ റിപ്പോര്‍ട്ടര്‍ ഇറാക്കിലെ പ്രതിരോധമന്ത്രിയെ ഇന്റര്‍വ്യൂ ചെയ്യുകയാണ്. പശ്ചാത്തലത്തില്‍ യുദ്ധകാഹളം അത്യുച്ചത്തില്‍ കേള്‍ക്കാം. അമേരിക്കന്‍ സൈന്യം സദ്ദാമിന്റെ വസതിയില്‍ ഏതാണ്ട് എത്തിക്കഴിഞ്ഞു.

റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു, “ഇനി നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുന്നു?” മന്ത്രിയുടെ മറുപടി, “ഞങ്ങള്‍ തടയും” ചോദ്യം, “എങ്ങിനെ?” മറുപടി, “അമേരിക്കന്‍ സൈന്യം ഇങ്ങു വരട്ടെ. അപ്പോള്‍ കാണാം!”

അതിനോടകം അമേരിക്കന്‍ സൈന്യം വന്നുകഴിഞ്ഞു. അഭിമുഖം അവിടെ അവസാനിച്ചു.

പിന്നീടുള്ള കഥ ഏവര്‍ക്കും അറിയാവുന്നതാണ്.

എന്തായിരുന്നു ആ മന്ത്രിയുടെ മനഃശാസ്ത്രം? തന്റെ യജമാനന് വേണ്ടി നുണകള്‍ പറഞ്ഞുപറഞ്ഞു ശീലമായിപോയി. ഒരു ഘട്ടം കഴിയുമ്പോള്‍ വായില്‍ നിന്ന് വരുന്നതെല്ലാം നുണ മാത്രമാകും. അവര്‍ ശ്രമിച്ചാല്‍ പോലും അവരുടെ നാവില്‍ നിന്ന് സത്യം പുറത്തുവരുകയില്ല.

അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനത്തില്‍ ചില കാര്യങ്ങള്‍ വളച്ചൊടിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ കാര്യം വ്യക്തമാണ് – അമേരിക്കയില്‍ എന്‍ഡോഗമസ് ആയ പള്ളികള്‍ ഇല്ല. കഴിഞ്ഞ നവംബര്‍ ഇരുപത്തി നാലാം തിയതിയും, ന്യൂയോര്‍ക്ക് കിണറ്റില ക്നാനായ തവളകള്‍ ക്നാനായ പള്ളികള്‍ വാങ്ങുന്നതിന്റെ ആവശ്യകതയെക്കുറിച്ച് മുത്തോലത്തച്ചന്‍ ഘോരഘോരം പ്രസംഗിച്ചതാണ്. എന്നിട്ടും, ക്രിസ്തുമസിന് ശേഷം ഇറങ്ങിയ ക്നാനായ മീഡിയയിലൂടെ പച്ചക്കള്ളം വിളിച്ചു കൂവാന്‍ അങ്ങേര്‍ക്കു യാതൊരു ഉളിപ്പും ഉണ്ടായില്ല. സംയോജനമാണ്, സമ്മോഹനമാണ്, സംയുക്തമാണ്, എന്തെല്ലാം നുണകള്‍!  ചരിത്രത്തിലാദ്യമായി, മുത്തോലം അദ്ദേഹത്തിന്റെ കടുത്തഭക്തര്‍ക്ക്‌ പോലും പരിഹാസ്യനായി.

അന്നുമുതല്‍ മുത്തോലവും ശിങ്കിടികളും അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കത്തോലിക്കാ സഭയില്‍ അല്‍മായര്‍ പാസ്സാക്കുന്ന പ്രമേയങ്ങള്‍ക്ക് പുല്ലു വിലയേ കല്‍പ്പിക്കുന്നുള്ളൂ. എന്നാല്‍ ഉരുള്‍ പൊട്ടി വരുന്നത് പോലെ ഇത്രയധികം പ്രമേയങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പാസ്സാക്കപ്പെടുമ്പോള്‍ അതിന്റെ സിമ്പോളിക് മൂല്യത്തെ അവഗണിക്കാന്‍ സുബോധമുള്ള ആര്‍ക്കും സാധിക്കുകയില്ല. ആ പ്രമേയങ്ങളില്‍, ഫ്ലോറിഡയിലെ രണ്ടു സൊസൈറ്റികളില്‍ (മയാമിയും താമ്പയും) സന്ദേഹത്തിന് ഇടനല്‍കാത്ത വിധത്തില്‍, അവര്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ചിക്കാഗോയില്‍ പ്ലെഡ്ജുകള്‍ പിന്‍വലിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുത്തുഭക്തന്മാര്‍ പ്ലെഡ്ജ് പിന്‍വലിക്കുന്നവരുടെ എണ്ണത്തെ ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കിക്കുന്നത്‌! അവരുടെ എണ്ണമല്ല പ്രശ്നം. ഒരാളെങ്കിലും അങ്ങിനെ ചെയ്തിട്ടുണ്ടോ, അങ്ങനെ ചെയ്യുന്നവരുടെ സംഖ്യ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടോ? ഉത്തരം ഓരോരുത്തരും ആലോചിക്കുക.

വര്‍ഷങ്ങളായി അമേരിക്കയിലെ ക്നാനായ സമുദായംഗങ്ങള്‍ക്ക് അവര്‍ വഞ്ചിക്കപ്പെടുകയാണെന്ന് വേണ്ടത്ര മുന്നറിയിപ്പ് കിട്ടുന്നുണ്ടായിരുന്നു. പക്ഷെ ശുദ്ധഗതിക്കാരായ ആ സമൂഹം അതൊന്നും വിശ്വസിച്ചില്ല. ഇന്ന് ഒരു വെളിപാട് പോലെ അവര്‍ക്ക് മനസ്സിലായി, അവര്‍ തിരുവസ്ത്രമണിഞ്ഞവരുടെ വായില്‍ നിന്നും കേട്ടതെല്ലാം പച്ച കള്ളമായിരുന്നു. അവരോട് കാണിച്ചത് മുഴുവന്‍ ചതി ആയിരുന്നു. അവരെ വഞ്ചിച്ചവര്‍ക്ക് അവരോടൊ അവരുടെ സമുദായത്തോടോ യാതൊരു കൂറും പ്രതിബദ്ധതയും ഉണ്ടായിരുന്നില്ല. അവക്ക് വേണ്ടിയിരുന്നത് പാവങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശ് മാത്രമായിരുന്നു. ഒരിക്കലും ഒടുങ്ങാത്ത അവരുടെ കാശിനോടുള്ള ഒടുക്കത്തെ ആര്‍ത്തിയുടെ ഇരകള്‍ മാത്രമായിരുന്നു അവര്‍.

അവര്‍ ഇന്ന് തീരുമാനിച്ചു – ഇനി നിങ്ങള്ക്ക് മാപ്പില്ല!

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തോറ്റുതൊപ്പിയിടുമ്പോഴും, കണക്കുകളുടെ മായാജാലം സൃഷ്ടിച്ച്, ജനപിന്തുണ ഞങ്ങള്‍ക്കാണെന്നു വരുത്തിത്തീര്‍ക്കാരുണ്ട്. അതുപോലെ ചില കണക്കുകള്‍ ക്നാനായ മീഡിയയുടെ വരും ലക്കങ്ങളില്‍ പ്രതീക്ഷിക്കുന്നു. 

No comments:

Post a Comment