Tuesday, March 20, 2012

ക്‌നാനായവംശീയ പ്രശ്‌നം – കോട്ടയത്ത്‌ നടന്ന ചര്ച്ച പരാജയം

അല്മായര്‍ കൂടുതല്‍ പഠിക്കണമെന്ന് സഹായമെത്രാന്‍

ഏകപക്ഷീയമായി മാര്‍ മാത്യു മൂലക്കാട്ട് ക്‌നാനായ വംശീയ അംഗത്വത്തെക്കുറിച്ച് അമേരിക്കയില്‍ നടത്തിയ വിവാദപ്രഖ്യാപനവും സമുദായക്കാരില്‍ ഉളവാക്കിയ ആശങ്കയും ഇല്ലാതാക്കുന്നതിനായി ഇന്ന് (2012 March 20) ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസുമായി നടത്തിയ കൂടിക്കാഴ്ച്ച വിജയിച്ചില്ല.

സഭാപരമായി നമ്മള്‍ വളരുന്നതിന് ഈ രീതി അവലംബിക്കണമെന്ന് വിശദീകരിച്ച് മൂലക്കാട്ട് തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനിന്നു. ക്‌നാനായപള്ളികള്‍ സമുദായക്കാര്‍ക്ക് മാത്രമുള്ളതാണെന്നും സമുദായത്തേയും പള്ളിയേയും രണ്ടായിക്കാണാനാവില്ലെന്നും ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് നിലപാടെടുത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം ക്‌നാനായ മാതാപിതാക്കളില്‍ നിന്നു ജനിക്കുന്നവരും അത് അനുവര്‍ത്തിക്കുന്നവരുമാണ് ക്‌നാനായക്കാര്‍ എന്ന പരമ്പരാഗത നിലപാടില്‍ നിന്നും മാറാനാവില്ലെന്നും അത്മായനേതാക്കള്‍ പിതാവിനെ അറിയിച്ചു. സമുദായത്തിന് ലോകത്തിലെല്ലായിടത്തും ഒരു നിയമവും ഒരു കീഴ്‌വഴക്കവും മാത്രമേ പാടുള്ളു എന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു. മിശ്രവിവാഹിതരാകുന്ന ക്‌നാനായപുരുഷനേയും സ്ത്രീയെയും ഇടവകയില്‍ നിലനിര്‍ത്തുകയും അവരുടെ പങ്കാളിയേയും മക്കളേയും ഇടവകയില്‍ ചേര്‍ക്കാത്തതിന്റേയും വൈരുദ്ധ്യത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി

അത്മായര്‍ കാര്യങ്ങള്‍ കൂടിതല്‍ പഠിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള കൊച്ചുപിതാവിന്റെ പ്രസംഗത്തോടെ യോഗം അവസാനിച്ചു.

ചര്‍ച്ചയ്ക്ക് ശേഷം കെ സി സി അംഗങ്ങള്‍ യോഗം ചേര്‍ന്ന് സംഘടനയുടെ വിപുലമായ യോഗം വിളിച്ച് സമുദായക്കാരെ വിവരം ധരിപ്പിക്കുന്നതിന് തീരുമാനിച്ചു. അഭിവന്ദ്യ പിതാവിന്റെ നിലപാടില്‍ അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിക്കുകയും പ്രസ്തുത വിവരം രേഖപ്പെടുത്തി അരമനയില്‍ ഏല്പ്പിക്കുകയും ചെയ്തു.

യോഗത്തില്‍ ഇരുപതോളം അംഗങ്ങള്‍ പങ്കെടുത്തു. പിതാക്കന്മാര്‍ക്കു പുറമെ ചാന്‍സിലറും വികാരി ജനറാളും ഉണ്ടായിരുന്നു.

സ്‌നേഹസന്ദേശം കോട്ടയം റിപ്പോര്‍ട്ടര്‍

No comments:

Post a Comment