Saturday, June 2, 2012

അമേരിക്കയില്‍ നമുക്കൊരു എക്‌സാര്ക്കി സംവിധാനം


ക്‌നാനായ ഫെലോഷിപ്പ് തയ്യാറാക്കി 2012 ഏപ്രില്‍ 18-ാം തീയതി അഭിവന്ദ്യ മൂലക്കാട്ടു തിരുമേനിക്കയച്ച കത്താണിത്. ഈ കത്തിന് തിരുമേനിയില്‍ നിന്നോ, അരമനയിലെ മറ്റാരെങ്കില്‍ നിന്നോ എന്തെങ്കിലും പ്രതികരണം നാളിതുവരെ ലഭിച്ചിട്ടില്ല. കത്തിന്റെ ഉള്ളടക്കം സമുദായാംഗങ്ങള്‍ കൂടി അറിയേണ്ടതാണ് എന്ന തോന്നലാണ് ഇതിവിടെ പ്രസിദ്ധീകരിക്കാന്‍ കാരണം.
- പത്രാധിപര്‍ (സ്നേഹസന്ദേശം)


അഭിവന്ദ്യ മുലക്കാട്ട് പിതാവേ,


നമ്മുടെ സമുദായം അമേരിക്കയില്‍ ഇന്നു നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്  സമുദായാംഗങ്ങളും  അതിരൂപതാ നേതൃത്വവും കൂട്ടായി പരിശ്രമിക്കുകയാണല്ലോ. ക്‌നാനായ സമുദായത്തിന് അമേരിക്കയില്‍  മാത്രമായി ഒരു പ്രതിസന്ധിയില്ലാ എന്നതാണ് യഥാര്‍ത്ഥ്യം. കാരണം, ലോകത്ത് എവിടെയാണെങ്കിലും ക്‌നാനായ സമുദായത്തിന്  ഒരു പ്രശ്‌നം നേരിട്ടാല്‍ അതിന്റെ വേദന കേരളത്തിലും നാം അനുഭവിക്കും.

കെ.സി.സി യുമായി പിതാവ് നടത്തിയ ചര്‍ച്ചയില്‍ സ്വയാധികാരസഭ എന്ന നിര്‍ദ്ദേശം ഉന്നയിച്ചപ്പോള്‍ അത് നടപ്പിലാക്കുവാന്‍ വിദേശങ്ങളില്‍ ധാരാളം പള്ളികള്‍ നാം സ്ഥാപിക്കേണ്ടതായിട്ടുണ്ട് എന്ന് അറിയിക്കുകയുണ്ടായി. ഏതായാലും സ്വയാധികാര സഭയ്ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ നാം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ അത് ഉടന്‍ നടപ്പിലാകുന്നതിന് പല തടസ്സങ്ങളുണ്ടെന്ന് പിതാവ് തന്നെ യോഗത്തില്‍ അറിയിച്ചിരുന്നതില്‍ നിന്നും മനസ്സിലാക്കുന്നു. പ്രശ്‌ന പരിഹാരത്തിന് കാലതാമസം കൂടും തോറും നമ്മുടെ സമുദായം വിദേശങ്ങളില്‍ ജൈവപരമായ പല വ്യതിയാനങ്ങള്‍ക്കും വിധേയയപ്പെട്ട്് വ്യതിരക്തതയില്ലാത്ത ഒരു സമൂഹമാകുകയും ചെയ്യും.

ഇത്തരമൊരു സാഹചര്യത്തിലാണ് കത്തോലിക്കാ സഭയുടെ ഭരണക്രമത്തില്‍ പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള നിയമാവലിയില്‍ പരാമര്‍ശിച്ചിരിക്കുന്ന എക്‌സാര്‍ക്കി എന്ന സംവിധാനത്തെ പറ്റി ഒരു നിര്‍ദ്ദേശം പിതാവിനു മുമ്പില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നത്.

എക്‌സാര്‍ക്കിയെപ്പറ്റിയും, അത് കോട്ടയം അതിരൂപതയ്ക്കുവേണ്ടി വിദേശരാജ്യങ്ങളില്‍ അനുവദിക്കുന്നതിനെക്കുറിച്ചും, അതിന്റെ കാനോന്‍ നിയമവ്യവസ്ഥകളെ ക്കുറിച്ചും വിദഗ്ദ്ധാഭിപ്രായം നേടുന്നതിനായി ഞങ്ങള്‍ കോട്ടയം അതിരൂപതയിലെ വൈദികന്‍, വടക്കുഭാഗസമൂദായാംഗമായ വൈദികന്‍, മലങ്കര കത്തോലിക്കാസഭയിലെ വൈദികന്‍ എന്നീ മുന്ന് കാനോന്‍നിയമ പണ്ഡിതരുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ്  അമേരിക്കയില്‍ ഒരു എക്‌സാര്‍ക്കിയേറ്റ് സ്ഥാപിച്ചാല്‍  ഇന്നുണ്ടായ പ്രശ്‌നം പരിഹരിക്കാം എന്നു നിര്‍ദേശം അഭിവന്ദ്യ മൂലക്കാട്ട്് പിതാവിന് ഞങ്ങള്‍ സമര്‍പ്പിക്കുന്നത്. ബഹുമാന്യരായ വൈദീകര്‍ അഭിപ്രായപ്പെട്ടതെന്തെന്നാല്‍, കോട്ടയം അതിരൂപതയ്ക്ക്  അതിനുള്ള  അര്‍ഹത ഉണ്ട് എന്നു തന്നെയാണ്.

2010 സെപ്റ്റ#ബറില്‍ കേരളത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയിട്ടുള്ള മലങ്കര കത്തോലിക്കര്‍ക്കായി ഒരു എക്‌സാര്‍ക്കേറ്റ് അനുവദിക്കുകയും, തോമസ് നായ്ക്കംപറമ്പില്‍ എന്ന വൈദികന്‍ പ്രസ്തുത എക്‌സാര്‍ക്കിയുടെ പ്രഥമ മെത്രാനായി തോമസ് മാര്‍ യൗസേബിയോസ് എന്ന പേരില്‍ അഭിഷിക്തനാകുകയും ചെയ്തു. ഒരു രൂപതയ്ക്ക് ആവശ്യമായ വിശ്വാസികളും പള്ളികളും അമേരിക്കയില്‍ അവര്‍ക്കില്ലാത്തതിനാലായിരുന്നു എക്‌സാര്‍ക്കേറ്റ് അനുവദിച്ചത്. അതിലും കൂടിയ സാദ്ധ്യത അമേരിക്കയിലിന്ന് നമുക്കുണ്ട്.

ഒരു എക്‌സാര്‍ക്കേറ്റ്‌മെത്രാന് സാധാരണ രുപതാ മെത്രാനോളം തന്നെ അധികാരമുണ്ടെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഭാവിയില്‍ രുപത ലഭിക്കുന്നതിനുള്ള ഒരു അടിത്തറയാകുകയും ചെയ്യും. അമേരിക്കയില്‍ അവര്‍ക്ക് എക്‌സാര്‍ക്കി അനുവദിക്കുമ്പോള്‍; ചിക്കാഗോ, ഡാലസ്, ഹുസ്റ്റണ്‍, ഫിലാഡല്‍ഫിയ എന്നീ നാമമാത്ര ഇടവകകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

പൗരസ്ത്യകാനോന്‍  നിയമത്തില്‍ കാനോന 311 മുതല്‍ 321 വരെ, എന്താണ് എക്‌സാര്‍ക്കി എന്നു വിശദമാക്കുന്നുണ്ട്. കാനോന 311:1-ല്‍ പറയുന്നു. ചില പ്രത്യേക സാഹചര്യങ്ങളാല്‍ രുപതയായി സ്ഥാപിക്കപ്പെടാത്തതും, ഭൂമിശാസ്ത്രപരമായോ, മറ്റേതെങ്കിലും അടിസ്ഥാനത്തിലോ പരിധിനിശ്ചയിച്ചിട്ടുള്ളതും അജപാലനത്തിനായി  ഒരു എക്‌സാര്‍ക്കിനെ ഭരമേല്പിച്ചിട്ടുള്ളതുമായ  ദൈവജനമാണ് എക്‌സാര്‍ക്കി.

അജപാലനത്തെ ലക്ഷ്യമാക്കിയുള്ളതും രൂപതകളോട് ഏതാണ്ട് സമാനവുമായ ഒരു ഭരണസംവിധാനമാണ് എക്‌സാര്‍ക്കി. വിശ്വാസികളുടെയും ഇടവകകളുടെയും എണ്ണക്കുറവുമൂലമോ, മറ്റ് കാരണങ്ങളാലോ ഒരു രൂപതയായി ഇതു സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നു മാത്രം. ഇതാണ് എക്‌സാര്‍ക്കിയെപ്പറ്റി കാനോനില്‍ വിശദമാക്കുന്നത്.
മലങ്കര കത്തോലിക്കര്‍ക്കായിട്ടുള്ള എക്‌സാര്‍ക്കി സംവിധാനത്തെപ്പറ്റി അവരുടെ സഭാകേന്ദ്രത്തില്‍ അന്വേഷിച്ചപ്പോള്‍ കുറെ ഏറെ നടപടിക്രമങ്ങള്‍ അതിനായുണ്ട് എന്നാണ് മനസ്സിലാക്കിയത്. ഇവിടെ അവര്‍ സ്വയാധികാരസഭയാണെങ്കിലും അതിന്റെ ആനുകൂല്യമൊന്നും അമേരിക്കന്‍ എക്‌സാര്‍ക്കേറ്റിന്റെ രൂപീകരണത്തില്‍ അവരെ തുണച്ചില്ല എന്നാണ്  അറിഞ്ഞത്.

1984 ആഗസ്റ്റ് 25-ന് ന്യുയോര്‍ക്കിലെ ഫോഡം യൂണിവേഴ്‌സിറ്റി അങ്കണത്തില്‍ മലങ്കരസഭയുടെ അന്നത്തെ ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ് ആണ് അമേരിക്കന്‍ മലങ്കര കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉത്ഘാടനം ചെയ്തത്. ആ സഭയുടെ അമേരിക്കന്‍  അജപാലന പ്രവര്‍ത്തനത്തെയും എക്‌സാര്‍ക്കിയുടെ രൂപീകരണത്തെയും പറ്റി മാര്‍പാപ്പയുടെ സ്വന്തം പത്രമായ ഒസ്സെര്‍വത്തോരെ റൊമാനോയുടെ 2010 സെപ്റ്റംബര്‍ 23-ലെ ലക്കത്തില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നതിപ്രകാരമാണ്; “മലങ്കര കത്തോലിക്കാസഭ അമേരിക്കന്‍ മണ്ണില്‍ വേരുറയ്ക്കാന്‍ 1994 വരെ ഗ്രിഗോറിയോസ് മെത്രപോലീത്താ അക്ഷീണം പ്രവര്‍ത്തിച്ചത് സഭയുടെ വളര്‍ച്ചയ്ക്ക് വളരെ സഹായിച്ചു. 1995 മുതല്‍  അഭി. സിറിള്‍ മാര്‍ ബസ്സേലിയോസിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലെ മലങ്കര സഭയെ ശക്തിപ്പെടുത്തി. പരിശുദ്ധസിംഹാസനത്തില്‍ പ്രേരണ ചെലുത്തി അപ്പസ്‌തോലിക് വിസിറ്ററെ നിയമിക്കുകയും, അതിന്റെ തുടര്‍ച്ചയെന്നോണം എക്‌സാര്‍ക്കേറ്റ് ലഭ്യമാക്കാന്‍ മോറോന്‍ മോര്‍ സിറിള്‍ ബസേലിയോസ് കാണിച്ച ദീര്‍ഘവീക്ഷണം എടുത്ത് പറയേണ്ടതാണ്. 2005 ല്‍ അഭി. ഐസക് മാര്‍ ക്ലിമ്മീസ് തിരുമേനിയെത്തന്നെ അമേരിക്കന്‍ മലങ്കര സഭയുടെ അപ്പസ്‌തോലിക്ക് വിസിറ്ററായി നിയമിച്ചത് സഭാ വളര്‍ച്ചയുടെ ഒരു നാഴികക്കല്ലായി''.

അങ്ങനെ സ്വാധീനം ചെലുത്തിയും കഠിനാദ്ധ്വാനം ചെയ്തും അവര്‍ 2010 -ല്‍ എക്‌സാര്‍ക്കേറ്റ് നേടിയെടുത്തു. ഞങ്ങള്‍ക്കിതില്‍ ഉപദേശം നല്‍കിയ വിദഗ്ദ്ധര്‍ പറഞ്ഞത്; നമ്മുക്ക് പ്രതീക്ഷയ്ക്ക് വക മാത്രമല്ല എക്‌സാര്‍ക്കി ലഭിക്കും എന്നു തന്നെയാണ്.

നമ്മുടെ ആവശ്യങ്ങള്‍  സിനഡില്‍  ശക്തമായി അവതരിപ്പിച്ച് പിതാക്കന്മാരുടെ അംഗീകാരത്തോടെ മാര്‍പാപ്പായ്ക്ക് അപേക്ഷ നല്‍കി, സമുദായത്തിന്റെ അഭ്യുന്നതിയില്‍ ശ്രദ്ധാലുവായ മൂലക്കാട്ട് പിതാവ് അതിനുവേണ്ടിയുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ അപേഷിക്കുന്നു.

ക്‌നാനായ ഫെലോഷിപ്പിനുവേണ്ടി

ഡോമിനിക് സാവിയോ വാച്ചാച്ചിറയില്‍
റ്റോമി ജോസഫ് കല്ലുപുരയ്ക്കല്‍

No comments:

Post a Comment