Friday, June 8, 2012

ഉപേക്ഷിച്ച അംഗത്വം വീണ്ടും തേടുന്നതോ പുരോഗമനം? ഒന്നാം ഭാഗം


''ക്‌നാനായ സമുദായം മാറ്റത്തിന്റെ വഴിത്തിരിവില്‍''എന്ന ശീര്‍ഷകത്തില്‍ ശ്രീ. ജോസഫ് മുല്ലപ്പള്ളി 2012ഏപ്രില്‍ ലക്കം സ്‌നേഹസന്ദേശത്തില്‍ എഴുതിയ ലേഖനത്തിനുള്ള പ്രതികരണം. അല്പം നീണ്ട ഈ മറുപടി മൂന്നു ഭാഗങ്ങളായി പ്രസധീകരിക്കുന്നു. - മോഡറേറ്റര്‍

''നിങ്ങള്‍ എല്ലാവരും യേശുക്രിസ്തുവില്‍ (വിശ്വാസത്തില്‍) ഒന്നാണ്.'' എന്നു പറയുന്നത് സത്യമാണ്. എല്ലാ കത്തോലിക്കരും അങ്ങിനെ തന്നെ. ലത്തീന്‍, സീറോ-മലബാര്‍, മലങ്കര, മറ്റു സ്വയാധികാരസഭകള്‍, വിവിധ ജാതികള്‍, ഭാഷക്കാര്‍, ദേശക്കാര്‍, സ്ത്രീപുരുഷന്മാര്‍ ക്‌നാനായ സമുദായാംഗങ്ങള്‍, കാനാക്കാര്‍ (ക്‌നാനായക്കാരായിരുന്ന മിശ്രവിവാഹിതര്‍), സ്വവംശവിവാഹിതര്‍, മിശ്രവിവാഹിതര്‍ തുടങ്ങി എല്ലാ കത്തോലിക്കരും യേശുക്രിസ്തുവിലും വിശ്വാസത്തിലും ഒന്നുതന്നെ.

ഈ സത്യം ക്‌നാനായ പാരമ്പര്യത്തിനോ, നിയമത്തിനോ എതിരല്ല. അതിനാല്‍ ക്‌നാനായ സമുദായത്തേയോ അവര്‍ക്കായുള്ള ഇടവകകളേയോ സങ്കരമാക്കുന്നതിനെ ന്യായികരീയ്ക്കുവാന്‍ മേല്‍വാക്യം യുക്തമല്ല.

സമുദായത്തിന്റെ അടിസ്ഥാനനിയമത്തിനെതിരായ സഭാനിയമത്തെ അനുസരിക്കേണ്ട ബാദ്ധ്യത വിശ്വാസിയ്ക്കില്ല - സഭയുടെ പരമാധികാരം സഭാകാര്യങ്ങളില്‍ മാത്രമാണ്. അത് എല്ലാ വിശ്വാസികളും അംഗീകരിക്കുകയും ചെയ്യുന്നു. സമുദായകാര്യങ്ങളില്‍ സഭയ്ക്ക് പരമാധികാരമില്ല. ''ക്‌നാനായ ഇടവക'' സമുദായാംഗങ്ങളായ വിശ്വാസികളുടെ സമൂഹമാണ്. അതിനാല്‍ ഇടവക ''ക്‌നാനായ'' ആണെങ്കില്‍ അതിലെ നിയമങ്ങള്‍ സമുദായത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ക്കെതിരാകാന്‍ പാടില്ല. എതിരായ നിയമങ്ങള്‍ സമുദായത്തില്‍ അടിച്ചേല്പപ്പിക്കുവാനും സഭയ്ക്ക് അധികാരമില്ല. അങ്ങിനെ നിര്‍ബന്ധമുണ്ടെങ്കില്‍, ഇടവകയുടെ ''ക്‌നാനായ'' എന്ന അംഗീകാരം പിന്‍വലിക്കാന്‍ സഭയ്ക്ക് അധികാരമുണ്ട്. അപ്പോള്‍ സഭയ്‌ക്കോ, ക്‌നാനായത്തനിമയ്‌ക്കോ പ്രശ്‌നമുണ്ടാവുന്നില്ല.

അടിസ്ഥാനപരമായി ''ക്‌നാനായ'' ഒരു സമുദായമാണ്, സഭയല്ല. പക്ഷെ അവ തമ്മിലുള്ള ബന്ധം സുദൃഢമാണ്. ക്‌നാനായ ഇടവകാംഗത്വം സഭാകാര്യമല്ല, സമുദായകാര്യമാണ്. സമുദായ പാരമ്പര്യത്തിനെതിരായി ക്‌നാനായ ഇടവകകളില്‍ സഭ നിലപാടെടുത്താല്‍ അതനുസരിക്കാന്‍ സമുദാംഗങ്ങള്‍ക്ക് ബാദ്ധ്യതയില്ലെന്ന് വിശ്വാസികളും സഭയും തിരിച്ചറിയേണ്ടതുണ്ട്.

സത്യത്തില്‍ പരിശുദ്ധ സിംഹാസനത്തിന് ആ തിരിച്ചറിവുണ്ട്. സമുദായകാര്യങ്ങളില്‍ അനധികൃതമായി സഭ ഇടപെടുന്നത് ശരിയല്ലെന്നും അറിയാവുന്നതാണ്. അക്കാര്യത്തില്‍ എല്ലാ മാന്യതയും പരിശുദ്ധ സിംഹാസനത്തിനുണ്ടെന്നുള്ളത് മാര്‍ മൂലക്കാട്ടിന്റെ 25.03.2012- ലെ അപ്‌നാദേശിലെ ലേഖനത്തില്‍ നിന്ന് വളരെ വ്യക്തമാണ്. (Page 7, Colum 3, Para 2) അതില്‍ പറയുന്നു- ''ക്‌നാനായ സമൂഹാംഗത്വം നിര്‍ണ്ണയിക്കേണ്ടത് ആ സമൂഹം തന്നെയാണെന്ന പിശുദ്ധ സിംഹാസനത്തിന്റെ വ്യക്തമായ നിലപാട് നിലനില്‌ക്കേ.....''

പരിശുദ്ധ സിംഹാസനത്തിന്റെ വ്യക്തമായ ഈ നിലപാടിനെതിരെ റിസ്‌ക്രിപ്റ്റ് ഇറക്കാന്‍ ഏതു തിരുസംഘത്തിനാണ് അധികാരമുള്ളത്?! അപ്പോള്‍ അതിനെന്തു പ്രസക്തി? ക്‌നാനായ രൂപതാദ്ധ്യക്ഷനും, സീറോ മലബാറിന്റെ പരമാധികാരിയും ചേര്‍ന്ന് പരിശുദ്ധ പിതാവിനേ ബോദ്ധ്യപ്പെടുത്തിയാല്‍ തീരാവുന്നതല്ലോ ആ പ്രശ്‌നം?!

അക്രൈസ്തവം - മിശ്രവിവാഹം വഴി സമുദായത്തിനു വെളിയിലാവുന്നത് അക്രൈസ്തവമൊന്നുമല്ല. സമുദായ നിയമപ്രകാരം ക്‌നാനായ ഇടവകയില്‍ നിന്നു മാറുന്നതും അക്രൈസ്തവമല്ല. ഇക്കാര്യങ്ങളെല്ലാം വിശദമായി പഠിച്ചശേഷം മാത്രമാണ് വിശുദ്ധ പത്താം പീയൂസ് കോട്ടയം രൂപത അനുവദിച്ചതും മിശ്രവിവാഹിതര്‍ സമുദായത്തിനു വെളിയിലാവുന്ന പാരമ്പര്യം അംഗീകരിച്ചതും. ഇതൊരു സമുദായ കാര്യമായതിനാലാണ് ക്‌നാനായ ഇടവകകളില്‍ മാത്രം അതു ബാധകമാക്കിയത്.

ക്‌നാനായ നിയമത്തിന്റെ വ്യാപ്തി - ക്‌നാനായപാരമ്പര്യനിയമങ്ങള്‍ (അംഗത്വ നിയമമുള്‍പ്പെടെ) എല്ലാ ക്‌നാനായ സമൂഹങ്ങളിലും ബാധകമാണ്. അതിനാല്‍ ക്‌നാനായ കത്തോലിക്കര്‍ക്കു മാത്രമായോ, ചിക്കാഗോ രൂപതയില്‍ മാത്രമായോ അത് ഒതുങ്ങുന്നില്ല. അതിനാല്‍ ക്‌നാനായ കത്തോലിക്ക മേലദ്ധ്യക്ഷന് സ്വന്തമായി ക്‌നാനായ നിയമം മാറ്റാനധികാരമില്ല. സഭാകാര്യം മാത്രമല്ലാത്തതിനാല്‍ ഏകപക്ഷീയമായ തീരുമാനമെടുക്കാനും അധികാരമില്ലാത്തതാണ്. സമുദായത്തിന്റെ പൊതു വികാരത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്.

ക്‌നാനായ സമൂഹ മന:പരിവര്‍ത്തനത്തിന് ഷിക്കാഗോയില്‍ തിരികൊളുത്തി - മിശ്രവിവാഹിതര്‍ ക്‌നാനായ സമൂഹത്തിനു വെളിയിലാവുന്ന അടിസ്ഥാന പാരമ്പര്യനിയമത്തിനെതിരായി ക്‌നാനായ മനസ്സില്‍ പരിവര്‍ത്തനത്തിന്റെ തിരി കൊളുത്താന്‍ ആര്‍ക്കും കഴിയില്ല. കൊളുത്തിയ ഒരുതിരിയും അതിനുതകുകയില്ല. ആ തിരി സമുദായ നാശത്തിനുതകുന്നതായാലും ഒരു സമുദായ സ്‌നേഹിയുടെ മതപരിവര്‍ത്തനത്തിനുതകുകയില്ല. ഹൃദയങ്ങളെ വൃണപ്പെടുത്താന്‍മാത്രമേ അതിനു കഴിയൂ. സമുദായ സംരക്ഷണത്തിനുള്ള സ്വന്ത ഉത്തരവാദിത്വത്തിനെതിരായി ഏകപക്ഷീയമായി കൊളുത്തുന്ന ഏതു തിരിയും സ്വന്ത മത:പരിവര്‍ത്തനത്തിന്റേയും, സ്വാര്‍ത്ഥമതികളായ മറ്റു കുറേ സ്തുതിപാഠകരുടെ പരിവര്‍ത്തനത്തിന്റെയും തെളിവായി മാത്രമേ കാണാനാവൂ. സമൂഹ മന:പരിവര്‍ത്തനമാണതെന്നു കരുതുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. ''കാനാ''യെ ഉള്‍ക്കൊള്ളുന്ന ഒരു പരിവര്‍ത്തനം അടിസ്ഥാന പാരമ്പര്യ നിയമലംഘനമാകയാല്‍ അത് സമുദായം ഒരിയ്ക്കലും ആഗ്രഹിക്കുകയോ, ആവശ്യപ്പെടുകയോ ചെയ്യുകയില്ല.

(തുടരും. രണ്ടാം ഭാഗം നാളെ.)

എക്‌സിക്യൂട്ടീവ് മെമ്പര്‍, ക്‌നാനായ ഫെലോഷിപ്പ്,
-------------------------------------------------------------------------------------------------------------------
Published by
Knanaya Fellowship President
Dominic Savio Vachachirayil
Mob. 944 614 0026
email : pulimavu@yahoo.in

No comments:

Post a Comment