Saturday, June 9, 2012

ഉപേക്ഷിച്ച അംഗത്വം വീണ്ടും തേടുന്നതോ പുരോഗമനം? രണ്ടാം ഭാഗം


''ക്‌നാനായ സമുദായം മാറ്റത്തിന്റെ വഴിത്തിരിവില്‍''എന്ന ശീര്‍ഷകത്തില്‍ ശ്രീ. ജോസഫ് മുല്ലപ്പള്ളി 2012ഏപ്രില്‍ ലക്കം സ്‌നേഹസന്ദേശത്തില്‍ എഴുതിയ ലേഖനത്തിനുള്ള പ്രതികരണം. രണ്ടാം ഭാഗം.  ഇന്നലെ പ്രസധീകരിച്ചതിന്റെ തുടര്‍ച്ച. - മോഡറേറ്റര്‍

നിശ്ശബ്ദത - സഭാധികാരികളില്‍ നിന്നുള്ള ശാപഭയവും, അവരോടുള്ള ആത്മാര്‍ത്ഥ സ്‌നേഹവും, അനുസരണയും, വിധേയത്വവും, തെറ്റിദ്ധരിപ്പിയ്ക്കപ്പെട്ട നിഷ്‌ക്കളങ്കമനസ്സുകളുടെ അറിവുകുറവും, സര്‍വ്വോപരി, അവര്‍ സമുദായസംരക്ഷണത്തിന് സഭാധികാരികളില്‍ അര്‍പ്പിച്ചിരിക്കുന്ന കറയറ്റ വിശ്വാസവും മാത്രമേ സമുദായംഗങ്ങളുടെ ഇന്നത്തെ നിശ്ശബ്ദതയില്‍ നിന്നും വായിച്ചെടുക്കേണ്ടതുള്ളൂ! അല്ലാതെ ഈ നിശ്ശബ്ദത മന:പരിവര്‍ത്തനത്തിന്റെ സൂചനയല്ല.

പുരോഗമനചിന്താഗതി - പുരോഗമന ചിന്താഗതിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ക്‌നാനായ എന്നതുതന്നെ ഉപേക്ഷിച്ച് രൂപതയും ഇടവകകളും സീറോ മലബാറില്‍ ലയിപ്പിക്കുകയാണു വേണ്ടത്. ''ക്‌നാനായ''യും, പാരമ്പര്യവും അപരിഷ്‌കൃതമെന്നു പറയുന്നവര്‍, അതില്‍ത്തന്നെ കടന്നു കൂടാന്‍ ശ്രമിയ്ക്കുന്നതാണോ പുരോഗമന ചിന്താഗതി?!

ദേവാലയാംഗത്വത്തിന് സ്വവംശവിവാഹനിഷ്ഠ പരിഗണിയ്ക്കണമോ?! - ക്‌നാനായ ഇടവകാംഗത്വം ഒഴിച്ചുള്ളവയ്ക്ക് അങ്ങിനെയൊരു പരിഗണന ആവശ്യമില്ല. എന്നാല്‍ ''ക്‌നാനായ''യ്ക്ക് അത് ഒഴിവാക്കാനാവില്ല. ഒഴിവാക്കിയാല്‍ അതു ക്‌നാനായ അല്ലാതാവും!

മാര്‍ അങ്ങാടിയതിന്റെ ക്‌നാനായ സമുദായ സ്‌നേഹം?! - സമുദായപാരമ്പര്യത്തിനെതിരായി, മിശ്രവിവാഹിതരുടെ അംഗത്വത്തിനായി നിലകൊള്ളുകയും പ്രവൃര്‍ത്തിയ്ക്കുകയും ചെയ്യുന്ന ക്‌നാനായ അച്ചനെ വികാരി ജനറാള്‍ ആക്കിയതാണോ അദ്ദേഹത്തിന്റെ ക്‌നാനായ സ്‌നേഹത്തിനുള്ള തെളിവ്?! അതല്ലാതെ സഭയെക്കൊണ്ട്, സമുദായ പാരമ്പര്യനിയമപ്രകാരം, ''കാനാ''യെ ഒഴിവാക്കിയുള്ള ശരിയായ ക്‌നാനായ ഇടവകകളെ അംഗീകരിപ്പിയ്ക്കാന്‍ എന്തെങ്കിലും ശ്രമം അദ്ദേഹത്തില്‍ നിന്നും ഉണ്ടായിട്ടുള്ളതായി അറിയുമോ?

സമുദായത്തില്‍ തിരികെ വരാന്‍ ശ്രമിക്കുന്ന ഏതാനും കാനാക്കാരും കുറേ സീറോ-മലബാറുകാരും S.M.ഹൈരാര്‍ക്കിയില്‍ പെട്ട ധാരാളം പേരുമൊക്കെയാണ് ക്‌നാനായത്തനിമ നിലനിര്‍ത്തുന്ന ഇടവകകള്‍ക്കെതിരായി നിലകൊള്ളുന്നതെന്നാണ് ക്‌നാനായ ജനതയുടെ പൊതുവായ ധാരണ.

ഉത്തരവാദിത്വപ്പെട്ടവരുടെ സംരക്ഷണമില്ലെങ്കില്‍ സര്‍വ്വനാശം - ഇപ്പോള്‍ ക്‌നാനായ രൂപതാദ്ധ്യക്ഷനും പാരമ്പര്യ നിയമത്തിനെതിരായി 'കാനാ' അംഗത്വത്തിനായി പരസ്യനിലപാടെടുത്തിരിക്കുന്നു. സമുദായത്തെ സംരക്ഷിയ്ക്കാന്‍ സമുദായത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സഭാധികാരികള്‍ പോലുമില്ലാതായിരിയ്ക്കുന്നുവെന്നതാണ് സമുദായത്തിന്റെ ഇന്നത്തെ ദുര്യോഗം. അവരൊക്കെ ആത്മപരിശോധന നടത്തി മനസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വന്തം ജനതയെ എല്ലാവരും കൈയ്യൊഴിഞ്ഞ് (എന്‍ഡോഗമിയുടെ) ശത്രുപക്ഷത്തിന്റെ അംഗത്വത്തിനുവേണ്ടി വാദിക്കുന്നു. സമുദായത്തിനും, പാരമ്പര്യത്തിനും വേണ്ടി യാചിയ്ക്കുന്നവരെ ബദ്ധശത്രുക്കളായി കാണുന്നു, ഊരുവിലക്കു കല്പിക്കുന്നു. അവരുമായി 'ആരോഗ്യകരമായ അകലം' പാലിയ്ക്കുവാനും, ഒറ്റപ്പെടുത്തുവാനും ആഹ്വാനം ചെയ്യുന്നു. ക്‌നാനായ ജനതയുടെ ദയനീയമായ മനോവൃഥ ശ്രദ്ധിയ്ക്കുവാന്‍ ദൈവമല്ലാതെ ആരുള്ളൂ?! വിശ്വാസവഞ്ചന ദൈവത്തിനു ക്ഷമിയ്ക്കാനാവില്ല. ഇന്നത്തെ പ്രതിസന്ധിയില്‍ ദൈവം സമുദായ പക്ഷത്തായിരിയ്ക്കും. അതുമാത്രമാണ് ഏക ആശ്വാസം. പുറത്തുള്ള ഒരു ശത്രുവിനും സമുദായത്തേയും, സ്വവംശവിവാഹനിഷ്ഠാപാലനത്തേയും തോല്പിയ്ക്കാനാവില്ല. പരമാവധി സ്‌നേഹിക്കുകയും, സംരക്ഷണത്തിനായി പൂര്‍ണ്ണമായി ആശ്രയിയ്ക്കുകയും വിശ്വസിയ്ക്കുകയും ചെയ്യുന്നവരില്‍ നിന്നും സംരക്ഷണം ലഭിച്ചില്ലെങ്കില്‍ തകരുകയല്ലാതെ എന്തുവഴി?!

നിസ്സഹകരണം - നിസ്സഹകരണം സീറോ-മലബാറിനോടല്ല വേണ്ടത്. 'കാനാ'യെ ഉള്‍ക്കൊള്ളുന്ന ക്‌നാനായ ഇടവകകളോടാണ്. 'കാനാ-ഇടവക'കള്‍ ഉപേക്ഷിച്ച് ലത്തീന്‍ പള്ളിയിലോ, സീറോമലബാര്‍ ഇടവകകളില്‍ തന്നെയോ ചേര്‍ന്നാല്‍ സമുദായത്തനിമ സംരക്ഷിയ്ക്കപ്പെടും.

''കാനാ''യ്ക്ക് എങ്ങിനെ അംഗത്വം നല്‍കാനാവും? - സമുദായംഗങ്ങള്‍ക്കു മാത്രമേ ക്‌നാനായ ഇടവകയിലും അംഗമാകാന്‍ കഴിയൂ. മിശ്രവിവാഹം വഴി സമുദായാംഗത്വം നഷ്ടപ്പെട്ടവരെ എങ്ങിനെ ഇടവകയില്‍ അംഗമാക്കും?! അങ്ങിനെയാക്കിയാല്‍ പിന്നീട് വിവാഹം ചെയ്യുന്നവരില്‍ എത്രപേര്‍ സ്വവംശവിവാഹനിഷ്ഠ പാലിയ്ക്കും?! കാനാ കുടുംബാംഗങ്ങളും ഇതേ ഇടവകയില്‍ തന്നെയാവില്ലേ കുര്‍ബ്ബാനക്ക് വരുന്നത്?! താമസിയാതെ കാനാക്കാരനായ ഭര്‍ത്താവിന്റേയും, അപ്പന്റേയും ഇടവകയിലാകാന്‍ ഒരു വക്കീല്‍ നോട്ടീസുപോലും വേണ്ടി വരുകയില്ല.  കുറേക്കഴിയുമ്പോള്‍ ക്‌നാനായ പള്ളിയില്‍ ക്‌നാനായക്കാര്‍ ന്യൂനപക്ഷമാവില്ലേ? 'കാനാഇടവക'യില്‍ നിന്നും കുറിയുമായി 'ക്‌നാനായ ഇടവക'യില്‍ വരുന്ന 'അക്‌നാനായ'നെ എങ്ങിനെ തിരിച്ചറിയും?! അവസാനം അങ്ങാടിയത്തു ഫോര്‍മുലായും കടന്ന്, സാധാരണ സീറോമലബാര്‍ ഇടവകതന്നെയായി മാറി ക്‌നാനായ രൂപതയും, ഇടവകയുമൊക്കെ അന്യം നിന്നു പോവുകയില്ലേ? വംശ പാരമ്പരയില്ലാത്തതിനാല്‍, അതൊന്നും കാണാനുള്ള ദുര്യോഗം ഇപ്പോഴത്തെ പുരോഹിതര്‍ക്കുണ്ടായില്ലെങ്കിലും, കുറേ അത്മായര്‍ക്കും, അവരുടെ സ്വവംശാധിഷ്ടിത പിന്‍ഗാമികള്‍ക്കും മാത്രമേ ഉണ്ടാവൂ എന്ന് ആശ്വസിയ്ക്കാമെന്നു മാത്രം!

(തുടരും. മൂന്നാം ഭാഗം നാളെ.)

എക്‌സിക്യൂട്ടീവ് മെമ്പര്‍, ക്‌നാനായ ഫെലോഷിപ്പ്,
-------------------------------------------------------------------------------------------------------------------
Published by
Knanaya Fellowship President
Dominic Savio Vachachirayil
Mob. 944 614 0026
email : pulimavu@yahoo.in

No comments:

Post a Comment