Tuesday, July 17, 2012

ദീപിക മാത്രം വായിക്കുന്ന തിരുമേനീ, പ്ലീസ്‌.... .....


ചിക്കാഗോ: മനുഷ്യന്റെ ജന്മാവകാശമായ സ്വാതന്ത്ര്യത്തിന്‌ ഏറെ പേരുകേട്ട അമേരിക്കയില്‍ മതസ്വാതന്ത്ര്യം അപകടകരമായ അവസ്‌ഥയില്‍ എത്തിപ്പെട്ടിരിക്കുകയാണെന്ന്‌ ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രസ്‌താവിച്ചു. സഭയുടെവ്യത്യസ്‌തങ്ങളായ ശുശ്രൂഷാ മേഖലകളില്‍ രാഷ്‌ട്രീയ ഭരണ സംവിധാനങ്ങളില്‍ നിന്ന്‌ ശക്‌തമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ദൈവീക സംവിധാനങ്ങളായ വിവാഹവും കുടുംബവും അപകടകരമായ ഭീഷണികളെ നേരിടുന്നു. കുടുംബത്തിന്റെ പ്രധാന്യം നഷ്‌ടപ്പെടുന്നു. തന്റെ അധികാര പരിധിയിലുള്ള ദേവാലയങ്ങളില്‍ ജൂലൈ 15-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാന മധ്യേ വായിക്കുവാനായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ രേഖപ്പെടുത്തി.

കത്തോലിക്കാ സഭാ സ്‌ഥാപനങ്ങളെ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും വന്ധ്യംകരണം, ഗര്‍ഭനിരോധന സമാഗ്രികള്‍, ഗര്‍ഭഛിദ്ര മരുന്നുകള്‍ തുടങ്ങിയവയ്‌ക്കുള്ള ഇന്‍ഷ്വറന്‍സ്‌ കവറേജ്‌ കൊടുക്കാന്‍ ബാധ്യസ്‌ഥരാക്കുന്ന കോണ്‍ട്രാസെപ്‌ക്ഷന്‍ നിയമത്തിലൂടെ തങ്ങളുടെ വിശ്വാസവും മന:സാക്ഷിയും അനുവദിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന്‌ അഭിവന്ദ്യ പിതാവ്‌ ചൂണ്ടിക്കാട്ടുന്നു. മതസ്വാതന്ത്ര്യത്തിനും, മനുഷ്യമന:സാക്ഷിയ്‌ക്കുമെതിരേയുള്ള വെല്ലുവിളികളേയും കടന്നാക്രമണങ്ങളേയും പ്രതിരോധിക്കാന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയിലൂടെയും പ്രവര്‍ത്തിയിലൂടെയും പ്രതിജ്‌ഞാബദ്ധരാകണമെന്ന്‌ അദ്ദേഹം ഉത്‌ബോധിപ്പിക്കുന്നു. ദൈവഹിതത്തിന്‌ ഇടംകൊടുക്കുന്ന മന:സാക്ഷിയുടെ സ്വരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും കത്തോലിക്കാ സഭ പഠിപ്പിക്കുന്ന വിശ്വാസ-ധാര്‍മ്മിക മൂല്യങ്ങളില്‍ അടിയുറച്ച ജീവിതം നയിച്ചുകൊണ്ടും പ്രാര്‍ത്ഥനയിലൂടെയും പഠനത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും മതസ്വാതന്ത്ര്യത്തിനെതിരേയുള്ള ഭീഷണികളെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒരുമിക്കണമെന്ന്‌ പിതാവ്‌ വിശ്വാസികളെ ആഹ്വാനം ചെയ്‌തു.

Comment (Joseph Padannamakkal)

ലോകത്തില്‍ ഏറ്റവും ഭാഗ്യം പിറന്ന മെത്രാനച്ചന്‍ അങ്ങാടിയത്ത് പിതാവെന്നു തോന്നുന്നു. വിസ്ത്രുതങ്ങളായ ക്യാനഡായുടെയും വടക്കേ അമേരിക്കയുടെയും ആത്മീയ അധികാരപരിധി അങ്ങാടിയത്തു പിതാവിനാണ്. അങ്ങനെ വത്തിക്കാന്‍, ഇന്ത്യ ഉള്‍പ്പടെ നാലു രാജ്യങ്ങളുടെ രാഷ്ട്രീയ മതസാമൂഹിക കാര്യങ്ങളില്‍ ആധികാരികമായ അഭിപ്രായം പറയുവാന്‍ ഭാഗ്യം ചെന്ന പിതാവിനു സാധിക്കും. ആലഞ്ചേരി പിതാവിനു പോലും കേരളത്തിലും വത്തിക്കാനിലും മാത്രമേ അധികാര പരിധിയുള്ളൂ.

ദീപികപത്രം മാത്രം വായിക്കാതെ അല്‍മായ ശബ്ദത്തിലെ മുമ്പു വന്ന ലേഖനങ്ങളും കൂടി വായിച്ചിരുന്നെങ്കില്‍ പിതാവിനു ഇടയലേഖനം വഴി ഇങ്ങനെ ഒരു അമളി സംഭവിക്കുകയില്ലായിരുന്നു.

അമേരിക്കയില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍ എന്നാണു ഇടയ ലേഖനത്തിന്റെ സാരം. അമേരിക്കയില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍ എന്നു പറയുന്ന ലോക ചരിത്രത്തിലെ ആദ്യത്തെ മെത്രാനാണ് അങ്ങാടിയത്ത് പിതാവ്.

സ്വാതന്ത്ര്യം എന്ന വാക്കിനു തിരുമേനി ഒരു നിര്‍വചനം തരാമോ? ഇങ്ങനെ ഒരു ക്ലാവര്‍ വടിയും കുരിശും പിടിച്ചു പരിഹാസ പേഗന്‍ വേഷപരിവാരങ്ങളോടെ സഞ്ചരിക്കുന്ന അവിടുത്തെ ഉള്‍കൊള്ളുന്ന അമേരിക്കന്‍ ജനതയുടെ സഹിഷ്ണതയേപ്പറ്റി അവിടുന്ന് എന്തു പറയുന്നു? കാഴ്ച ബംഗ്ലാവിലുള്ള ജിറാഫിനെ കാണുന്നതുപോലെ ജനം അദ്ദേഹത്തെ കാണുന്നു. തലോടാന്‍ ജിറാഫ് തലതാത്തു തരുമ്പോള്‍ വിനീതനായ തിരുമേനി കുഞ്ഞാടിന് പുല്ലിനു പകരം കൈനീട്ടി മോതിരം മുത്താന്‍ തരും.

അമേരിക്കാ പേഗന്‍ രാജാക്കന്മാര്‍ക്ക് മാത്രം സ്വാതന്ത്ര്യമുള്ള രാജ്യമല്ല. എല്ലാ മതങ്ങള്‍ക്കും ജനാഭിപ്രായങ്ങള്‍ക്കും പൊതുവായ ഒരു ഭരണ ഘടനയാണ് അമേരിക്കയ്ക്കുള്ളത്. സ്വവര്‍ഗ രതിക്കാരെയും ഗര്‍ഭം അലസിപ്പിക്കുന്നവരെയും കോണ്ടം, ഗര്‍ഭ ഗുളികകള്‍ ഉപയോഗിക്കുന്നവരെയും ഈ രാജ്യം സംരക്ഷണം കൊടുക്കുന്നു.

പിതാവിന്റെ മതസ്വാതന്ത്ര്യംപോലെ അവര്‍ക്കും തുല്ല്യസ്വാതന്ത്ര്യം ഉണ്ട്.

തുല്ല്യനീതി, തുല്ല്യ അവകാശം വാഗ്ദാനം ചെയ്യുന്ന അമേരിക്കന്‍ജനത കത്തോലിക്കാ സ്ഥാപനത്തില്‍ തൊഴില്‍ ചെയ്‌താല്‍ ഗര്‍ഭ നിരോധക മാര്‍ഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പാടില്ലെന്ന് പറയുവാന്‍ സഭയ്ക്ക് എന്തു അവകാശം. ഏകദേശം ഒരു വര്‍ഷമായി വിവാദമായിരുന്ന ഈ വിഷയം പിതാവ് അറിയുന്നതും ഇപ്പോഴാണ്.

അമേരിക്കന്‍ പുരോഹിതര്‍ മുഴുവനും ഒബാമയുടെ ഈ പദ്ധതിയെ എതിര്‍ത്തുവെങ്കിലും നിരത്തില്‍ ഇറങ്ങി പ്രതികരിക്കുവാന്‍ ആരെയും ഇവര്‍ക്ക് കിട്ടിയില്ല. എന്തും പറഞ്ഞാല്‍ അനുസരിക്കുന്ന മലയാളീ കുഞ്ഞാടുകളെ ഇറക്കിയാല്‍ അമേരിക്കന്‍ തെരുവുകളുടെ ചരിത്രത്തില്‍ അതൊരു വലിയ ശക്തിപ്രകടനം ആയിരിക്കും.

വിവാഹവും കുടുംബവും അമേരിക്കയില്‍ ഭീഷണി നേരിടുന്നുവെന്ന് അവിടുന്ന് പറയുന്നു. ശരിക്കും വിവാഹത്തിനും കുടുംബത്തിനും ഭീഷണി സീറോ മലബാര്‍ എന്ന അമേരിക്കന്‍ ദരിദ്രസഭയല്ലേ. വിവാഹമോ കൂദാശയോ വന്നാല്‍ ഇവര്‍ പണം പണം എന്നു പറഞ്ഞു അല്മെനികളെ ഭീഷണിപ്പെടുത്തുകയായി.

അമേരിക്കയില്‍ ഒരു ഭരണകൂടവും വ്യക്തി സ്വാതന്ത്ര്യമോ, മതസ്വാതന്ത്ര്യമോ തടഞ്ഞതായി എന്റെ ദീര്‍ഘകാല ജീവിതത്തില്‍ കേട്ടിട്ടില്ല. അങ്ങനെ സംഭവിക്കുകയുമില്ല.

കോണ്ടം, ഗര്‍ഭനിരോധകഗുളികകള്‍ ഉപയോഗിക്കരുതെന്ന് പറയുന്ന തിരുമേനിയുടെ സഭയാണ് ഒരാളിന്റെ വ്യക്തിസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും ചോദ്യം ചെയ്യുന്നത്. ഒബാമയുടെ ആരോഗ്യപദ്ധതി പ്രകാരം കുടുംബാസൂത്രണത്തിനു ഇന്‍ഷുറന്‍സ് കമ്പനിയാണ് കത്തോലിക്കാ സ്ഥാപനങ്ങളില്‍ ചിലവുകള്‍ വഹിക്കുന്നത്.

എന്തിനു നിരോധകഗുളികകളെ, കൊണ്ടോം മുതലായവകളെ സഭ എതിര്‍ക്കുന്നു. ഈ പ്രതിരോധങ്ങള്‍ ഉപയോഗിക്കുന്നതു മൂലം എത്രയോ ഗര്‍ഭം അലസ്സിപ്പിക്കലുകള്‍ ഒഴിവാക്കുവാന്‍ സാധിക്കുന്നു. സ്ത്രീയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

ദീപിക മാത്രം വായിക്കുന്ന തിരുമേനി അമേരിക്കന്‍ രാഷ്ട്രീയം കുഞ്ഞാടുകളെ പഠിപ്പിക്കാതെ ഇരിക്കുകയായിരിക്കും ഭേദം. ഇവിടുത്തെ കൊച്ചു കുഞ്ഞിനുപോലും അമേരിക്കയെപ്പറ്റി തിരുമേനിയെക്കാള്‍ അറിയാം.

(അത്മായശബ്ദം എന്ന ബ്ലോഗില്‍ വന്ന പോസ്റ്റും അതിനു ലഭിച്ച കമെന്റും)

No comments:

Post a Comment