Friday, July 20, 2012

കല്ലറയുടെ രോമാഞ്ചമായ ക്നാനയക്കാരന്‍

2007-ല്‍ ലിവര്പൂളില്‍ വച്ച് നടന്ന യു.കെ.യിലെ ക്നാനായ കണ്‍വെന്‍ഷന്‍ മെഗാസ്പോണ്സര്‍.. വേദിയില്‍ വച്ച് പിതാവിനാല്‍ പൊന്നാട അണിയിക്കപ്പെട്ടു. പകരമായി പിതാവിന് സംഭാവനയായി  നല്‍കിയത് വണ്ടിചെക്കായിരുന്നു എന്ന് സംസാരം.

പക്ഷെ, ഈ വര്ഷം കല്ലറപള്ളി പെരുന്നാളിന് കീഴങ്ങാട്ടച്ചന്റെ അനുഗ്രഹാശിസ്സുകളോടെ മമ്മൂട്ടിയെ കൊണ്ടുവരികയും ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തതോടെ ആ നാണക്കേടെല്ലാം മാഞ്ഞുപോയി.

ഹെലികോപ്ടര്‍ വിതറിയ പൂക്കളുടെ പരിമളം മായുംമുമ്പേ ഇതാ പത്ര വാര്‍ത്തകളുടെ ദുര്‍ഗന്ധം.

ഇത് ഒരു സാമ്പിള്‍ മാത്രം. 

നയിച്ചതു നക്ഷത്ര ജീവിതം; കുടുങ്ങിയതു വഞ്ചനക്കേസില്‍

മനോരമ ഓണ്‍ലൈന്‍

 മൂവാറ്റുപുഴ ബിസിനസ്സില്‍ പങ്കാളിത്തവും, വിദേശ സര്‍വകലാശാലയില്‍ ഉന്നത പഠനത്തിനു പ്രവേശനവും വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതികളായ പ്രവാസി മലയാളി ദമ്പതികള്‍ നയിച്ചിരുന്നത് നക്ഷത്ര ജീവിതം.

പ്രമുഖ ചാനലിന്‍റെ ഡയറക്ടറാണെന്നും, സിനിമാ രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരുമായി ഉറ്റബന്ധമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു കോട്ടയം കല്ലറ തടത്തില്‍ ജോബി ജോര്‍ജും, ഭാര്യ സുനിമോളും ഇരകളെ തട്ടിപ്പില്‍ കുരുക്കിയിരുന്നത്.

ഇംഗ്ലണ്ടിലെ ന്യൂ കാസില്‍ സര്‍വകലാശാലയില്‍ എം.ബി.ബി.എസിന് പ്രവേശനം വാഗ്ദാനം ചെയ്ത് മുടവൂര്‍ സ്വദേശി ബാബു ജോര്‍ജിന്‍റെ മകന്‍ ജോര്‍ജ് എം. മംഗലത്തില്‍നിന്ന് 2.4 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.

അന്വേഷണത്തില്‍ ഇത്തരത്തില്‍ ഇവര്‍ നിരവധി പേരില്‍ നിന്നു പണം തട്ടിയിട്ടുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഒരു സ്വകാര്യ ന്യൂസ് ചാനലിന്‍റെ ഡയറക്ടറായിരുന്ന ജോബിയെ തട്ടിപ്പുകളെ തുടര്‍ന്ന് ചാനല്‍ ഡയറക്ടര്‍ബോര്‍ഡ് ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം പുറത്താക്കിയിരുന്നുവെങ്കിലും ഇപ്പോഴും ചാനലിന്‍റെ ഡയറക്ടര്‍ എന്ന് പരിചയപ്പെടുത്തി ഇയാള്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയതായി പൊലീസിന് വിവരം ലഭിച്ചു.

മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ബിനാമിയാണെന്ന് പരിചയപ്പെടുത്തിയും ഒരു ഓണ്‍ലൈന്‍ പത്രത്തിലൂടെ ഇത് പ്രചരിപ്പിച്ചും സൗഹൃദം സ്ഥാപിച്ച് പലരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ട്. ആഡംബരകാറുകളില്‍ യാത്ര ചെയ്തും, രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പതിവായി പറന്നും ആര്‍ഭാടജീവിതം നയിച്ചിരുന്ന ജോബി സ്വന്തം ഇടവകയിലെ പള്ളിയില്‍ പെരുനാളിന് ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തിയാണ് വന്പു കാട്ടിയത്.

കഴിഞ്ഞ വര്‍ഷം ഒരു സിനിമയും ഇയാള്‍ നിര്‍മിച്ചു. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരാഴ്ചയോളം തങ്ങിയ ജോബി പണം നല്‍കാതെ മുങ്ങിയതിനെതിരെയും പരാതിയുണ്ട്. തട്ടിപ്പുകള്‍ തുടരുന്നതിനിടെയാണ്  മുടവൂര്‍ സ്വദേശി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ അഭിഭാഷകന്‍ മുഖേന എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ് ജോബിയും ഭാര്യയും.

പ്രതികളുടെ മാതാപിതാക്കളോട് ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വിദേശത്തു നിന്നുള്‍പ്പെടെയുള്ള 20 പേരാണ് കേസന്വേഷിക്കുന്ന സിഐ ഫെയ്മസ് വര്‍ഗീസിന്‍റെ ഫോണില്‍ വിളിച്ച് പരാതിപ്പെട്ടത്.

ഇവരോട് ബന്ധുക്കള്‍ മുഖേനയെങ്കിലും നേരിട്ടു പരാതി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുകെയില്‍ നിന്നും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇമെയില്‍ വഴിയും പരാതികള്‍ പ്രവഹിക്കുന്നുണ്ട്. കോതമംഗലം സ്വദേശിയില്‍ നിന്ന് നാലു ലക്ഷം രൂപ വിദേശ ജോലി വാഗ്ദാനം നല്‍കി തട്ടിയെടുത്തെന്ന പരാതിയും പുതുതായി പൊലീസിനു ലഭിച്ചു.

ഇംഗ്ലണ്ടിലുള്ള ഇവര്‍ ഇവിടെയുള്ള മലയാളികളെയും കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇമെയിലിലൂടെ ലഭിക്കുന്ന പരാതികളിലൂടെ വ്യക്തമാകുന്നത്.

No comments:

Post a Comment