Saturday, May 5, 2012

തല്ലാന്‍ വരുന്നവരുടെ നേരെ പിള്ളയെ നീട്ടിപിടിക്കുന്ന തന്ത


ഒമാനിലെ സീറോമലബാര്‍ വിശ്വാസികളുടെ യാതനകളും
ലോകം മുഴുവനുള്ള ക്‌നാനായരുടെ വേദനകളും.

എറണാകുളത്തുനിന്നും ഇറങ്ങുന്ന സത്യദീപം വീക്കിലി, 2012 ഏപ്രില്‍ 18-ലെ വാര്‍ത്താവിവരം പംക്തിയില്‍ ഫാ: മുണ്ടാടന്‍ ഒരു കോളം ഏഴുതിയിട്ടുണ്ട്. ഒമാനിലുള്ള സീറോമലബാര്‍ വിശ്വാസികള്‍ക്ക് മലയാളം കുര്‍ബാന സ്വന്തം റീത്തില്‍ ചൊല്ലുന്നതിന് തെക്കേ അറേബ്യയിലെ വികാരിയാത്തിന്റെ ചുമതലയുള്ള ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ അനുമതി നല്കുന്നില്ലെന്നും സീറോമലബാര്‍ വിശ്വാസികളെ ആക്ഷേപിച്ചു സംസാരിച്ചു എന്നും എടുത്തുകാട്ടി റോമിലെ വിശ്വാസകാര്യാലയ അദ്ധ്യക്ഷനായ കാര്‍ഡിനല്‍ ഫെര്‍നാന്തൊ ഫിലോനിക്കയച്ച കത്ത് ആധാരമാക്കിയാണ് ഫാ: മുണ്ടാടന്‍ കോളം നിറച്ചിരിക്കുന്നത്. ഒമാനിലെ സീറോമലബാറുകാരുടെ കൂടെ സീറോമലബാര്‍ ഹയരാര്‍ക്കിയെ അവരോധിച്ച്, മറുഭാഗത്ത് ബിഷപ്പ് പോള്‍ ഹിന്‍ഡറെ നിര്‍ത്തിയാണ് യുദ്ധം തുങ്ങിയിരിക്കുന്നത്.

ഈ കാര്യത്തിലുള്ള വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രിയും മുണ്ടാടനച്ചന്‍ എടുത്തു പറയുന്നുണ്ട്. ആകയാല്‍ ലോകമാസകലമുള്ള ഓരോ പ്രത്യേക സഭയേയും സംരക്ഷിക്കാനും വളര്‍ത്താനും ശ്രദ്ധ ചെലുത്തേണ്ടതാണ്. വിശ്വാസികളുടെ ആദ്ധാത്മികമായ നന്മയ്ക്കുവേണ്ടി ആവശ്യമാകുന്നിടത്തെല്ലാം ഇടവകകളും അവരുടെ സ്വന്തം ഹയരാര്‍ക്കിയും സ്ഥാപിക്കണം. വിവിധ സഭകളുടെ ഹയരാര്‍ക്കികള്‍ക്ക്  ഒരേസ്ഥലത്തുതന്നെ അജപാലനാധികാരം ഉണ്ടാകാം. (പൗരസ്ത്യ സഭകള്‍ 4)

തങ്ങള്‍ക്കു സ്വന്തം ലിറ്റര്‍ജിയില്‍ കുര്‍ബാന ചൊല്ലുവാന്‍ അനുമതി ചോദിച്ചുചെന്ന ഒമാനിലെ സീറോമലബാറുകാരെ ബിഷപ്പ് ആക്ഷേപിച്ചു എന്നാണ് പറയുന്നത്. “ഒമാനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ ഭാഷയില്ലാതെ വാങ്ങാമെങ്കില്‍ ലത്തീന്‍ കുര്‍ബാനയും നിങ്ങള്‍ക്കും വഴങ്ങും” എന്നു പറഞ്ഞാണത്രേ അദ്ദേഹം അക്ഷേപിച്ചത്!

നോക്കണേ വെള്ളക്കാരായ ലത്തീന്‍ മെത്രാന്മാരുടെ ഹുങ്ക്. വത്തിക്കാന്‍ കാര്യാലയങ്ങളിലിരിക്കുന്നത് ഈ ബിഷപ്പിന്റെ ചേട്ടന്മാരാണ്. വലിയ കുരിശും മാലയും ഉണ്ടെങ്കിലും കൈയ്യിലിരുപ്പ് നല്ലതല്ല. ഇതിനെയെല്ലാം അതിജീവിച്ചാണ് മാക്കീല്‍പിതാവ് പണ്ടുപണ്ട് പാപ്പായെക്കണ്ട് നമുക്ക് വികാരിയത്ത് നേടിത്തന്നത്. മൂലക്കാട്ടില്‍ മെത്രാനാകട്ടെ റോമില്‍ചെല്ലാതെ അമേരിക്കയിലിരുന്ന് കാര്യം സാധിക്കുകയാണ്. അവര്‍ ആവശ്യപ്പെട്ടതിലും അധികം ഉപേക്ഷിച്ചു എന്നു മാത്രമല്ല സ്വന്തമായൊരു ഫോര്‍മുലയുണ്ടാക്കി റോമിലെ കാര്യാലയക്കാരെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ഇവിടെ സീറോമലബാര്‍ ഹയരാര്‍ക്കി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്. ബിഷപ്പ് പോള്‍ ഹിന്‍ഡിറിന്റെ ആക്ഷേപം അവര്‍ക്കു സഹിക്കാനാവുന്നില്ല. തെക്കുംഭാഗ സമുദായത്തിന്റെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിക്ഷേധിക്കുന്നതില്‍ മുന്നിട്ട്‌നില്ക്കുന്ന സീറോമലബാര്‍ ഹയരാര്‍ക്കിയാണ് അവര്‍ക്കുണ്ടായ അവഗണനയെക്കുറിച്ച് പരാതിപ്പെടുന്നത്. 

ഒരിക്കല്‍ ഇ ജെ ലൂക്കോസിന്റെ നേതൃത്വത്തില്‍ അന്നത്തെ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലിനെ കണ്ട് സങ്കടം പറയാന്‍ ചെന്ന സമുദായനേതാക്കളുടെ മുഖത്തടിച്ചതു പോലെയാണ് വര്‍ക്കിപിതാവ് പ്രതികരിച്ചത് “നിങ്ങള്‍ക്ക് രൂപത അനുവദിച്ചത് മാര്‍പാപ്പക്കു പറ്റിയ അബന്ധമായിരുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്.

സ്വന്തം കാര്യം വരുബോള്‍ നിയമങ്ങളും ചട്ടങ്ങളും പറയുകയും ക്‌നാനായക്കാര്‍ക്ക് ഇതൊന്നും ബാധകമാക്കാതിരിക്കുകയും ചെയ്യുന്ന സീറോമലബാര്‍ ഹയരാര്‍ക്കിയുടെ ഇരട്ടതാപ്പ് അവസാനിപ്പിക്കാതെ അവര്‍ രക്ഷപ്പെടില്ല.

റോമിലെയും കേരളത്തിലെയും ഹയരാര്‍ക്കികളെ പേടിച്ച് ഒളിച്ചുകളി നടത്തുന്ന മൂലക്കാട്ടു പിതാവിന്റെ ഗതി എന്താണ്? സ്വന്തം സമുദായക്കാരാല്‍ അദ്ദേഹം നിഷ്‌ക്കാസിതനായിക്കൊണ്ടിരിക്കുന്നു. 

തല്ലാന്‍ വരുന്നവരുടെ നേരെ പിള്ളയെ നീട്ടിപിടിക്കുന്ന തന്തമാരുണ്ടെന്ന് മാര്‍ മൂലക്കാട്ട് കാണിച്ചു തന്നിരിക്കുന്നു.

ഡോമിനിക്ക് സാവിയോവാച്ചാച്ചിറയില്‍    

No comments:

Post a Comment