Thursday, May 10, 2012

ഇത് എന്നാത്തുങ്കായാ ഫാദര്‍?


തേങ്ങയിട്ടുകൊടുത്തും കൊഞ്ഞാട്ട പറിച്ചും കഴിഞ്ഞിരുന്ന ഒരു പരവന്‍ ഉണ്ടായിരുന്നു. മൂത്തമകന്‍ കൊച്ചിക്കാ അപ്പനെ സഹായിച്ചു പോന്നു. പട്ടാളത്തില്‍ ആളെടുക്കുന്നതായി കൊച്ചിക്ക ഒരു വാര്‍ത്ത കേട്ടു. അടുത്തടുത്ത് നില്ക്കുന്ന കമുക് തമ്മില്‍ കെട്ടിയിരിക്കുന്ന നൂലിനടിയിലൂടെ കടന്നുപോയവരില്‍ കൊച്ചിക്കായുടെ തല നൂലില്‍ തട്ടി അവനെ പട്ടാളത്തില്‍ എടുത്തു.

ആറുമാസത്തെ പരിശീലനം കഴിഞ്ഞ് പറ്റെ മുടിവെട്ടിയ തലയുമായി കൊച്ചിക്ക രാവിലെ വീട്ടിലെത്തി. ഉച്ചയായപ്പോള്‍ തോളിലിരുന്ന ഏണിയില്‍ മുന്നിലും പിന്നിലുമായി തേങ്ങപിണച്ചുകെട്ടി അതാ വരുന്നു അഛന്‍. തേങ്ങ കൈയ്യിലെടുത്ത് കൊച്ചിക്ക അഛനോടു ചോദിച്ചു – “ഇത് എന്നത്തുംങ്കായാ ഫാദര്‍?”

സീറോമലബാര്‍ ഫെയ്ത്ത് എന്ന ബ്ലോഗില്‍ വന്ന ഒരു തമാശകഥ ക്‌നാനായ വിശേഷങ്ങളില്‍ വായിച്ചപ്പോള്‍ തോന്നിയത് കുറിക്കുന്നു എന്നുമാത്രം. ക്‌നാനായ സമുദായചരിത്രത്തിലേക്ക് യാദൃശ്ചികമായി വിരല്‍ ചൂണ്ടുന്ന പ്രസ്തുത വളിപ്പിന് ഒരു മറുപടി എഴുതുന്നതും യാദൃശ്ചികം മാത്രമാണ്. വിദ്യ നേടിയോ നേടാതെയോ എങ്ങനെയെങ്കിലും പത്ത്പുത്തന്‍ കൈയ്യില്‍ വരുമ്പോള്‍ മൂടുമറക്കുന്നത് പിന്‍തലമുറയില്‍ ചിലരുടെ സ്വഭാവമാണ് അതില്‍ യാദൃശ്ചികതയൊന്നുമില്ല.

മുന്‍കാലങ്ങളില്‍ ലത്തീന്‍ പള്ളിയില്‍ സുറിയാനി വൈദികരാണ് ഉണ്ടായിരുന്നത്. ലത്തീന്‍ സഭയില്‍ ചേര്‍ന്ന് വൈദികരായവരാണ് അവര്‍. CMS മിഷനറിമാര്‍ കേരളത്തില്‍ മിഷന്‍ ആരംഭിച്ചപ്പോള്‍ അതില്‍ ചേര്‍ന്നത് സുറിയാനി ക്രിസ്ത്യാനികളാണ്. വടക്കേ ഇന്ത്യന്‍ ലത്തീന്‍ മിഷനില്‍ ഇന്നും സുറിയാനിക്കാരാണ് ഏറെയും. കേരളത്തില്‍ ലത്തീന്‍ പള്ളിയിലും CSI, CMS മിഷനിലുമുള്ള സുറിയാനിക്കാരെ അവജ്ഞയോടെയാണ് ദളിതര്‍കാണുന്നത്. “പെലപള്ളിക്ക് വടുകകത്തനാര്‍” എന്നു പറഞ്ഞാണ് അവര്‍ ആക്ഷേപിക്കുന്നത്. അരനൂറ്റാണ്ട് കഴിയുമ്പോള്‍ ആഫ്രിക്കയിലുള്ള മനുഷ്യരും പുറത്തു നിന്നുള്ള മിഷനറിമാരെ ഇങ്ങനെ തന്നെ കണ്ടെന്നുവരും.

സീറോമലബാറുകാര്‍ ഉപയോഗിക്കുന്ന സുറിയാനിഭാഷയും ആരാധനാക്രമവും മറ്റ് ഭരണനടപടികളും വേറാരും തന്നതല്ല. ക്‌നാനായക്കാര്‍ ഇരതേടി വന്നവരാണെന്നും മറ്റും കലാപരമായി തമാശായി അവതരിപ്പിക്കുന്നത് കൊള്ളാം, കുലുങ്ങി ചിരിക്കാം. എന്നാല്‍ തമാശ കാര്യമാക്കരുത്. ക്‌നാനായക്കാരെ തള്ളിപറഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് ഇതൊക്കെ എവിടെ നിന്നും കിട്ടിയെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെവരും. സുറിയാനിസഭയില്‍ ക്‌നാനായക്കാരുടെ പ്രാധാന്യം എത്ര മാത്രം ഉണ്ടെന്ന് മനസ്സിലാക്കാന്‍ ചരിത്രം അറിയാവുന്ന മാര്‍ ജോസഫ് പൗവ്വത്തിലിന്റെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും നിന്നുള്ള ഉദ്ധരണികള്‍ മതിയാകും.

എന്നെ ഉണ്ടാക്കിയത് എന്തിനെന്ന് കലം കുശവനോട് ചോദിക്കുന്ന കാലമാണല്ലോ ഇത്.

ഡോമിനിക് സാവിയോ വാച്ചാച്ചിറയില്‍  

No comments:

Post a Comment