Friday, May 4, 2012

തോമസുകുട്ടി സാറിന്റെ വിശദീകരണം

ക്‌നാനായ സമുദായചരിത്രത്തില്‍ ഈ ഓശാന ഞായര്‍ കുടിയേറിക്കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായി, ക്‌നാനായ സമുദായവും ക്‌നാനായ സഭാഗാത്രവും പിണങ്ങിനിന്ന അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ ഒരു ദിനമായി ഈ ഏപ്രില്‍ ഒന്ന് വ്യാഖ്യാനിക്കപ്പെടും. സമുദായത്തിലെ സഭാഗാത്രത്തിനു മുഖം നഷ്ടമായ ദിനം. 'മക്കളേ.....' എന്നു തൊണ്ടയിടറി വിളിച്ചിട്ടും രക്ഷയില്ലാതെ സ്വയം പിന്‍വാങ്ങേണ്ടി വന്ന കേരള കത്തോലിക്കാസഭയിലെ ഒരുപക്ഷേ ആദ്യ മെത്രാനായി മാര്‍ മാത്യു മൂലക്കാട്ടു പിതാവിനെ ഇനി വിശേഷിപ്പിക്കേണ്ടിവരും. പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച വികാരി ജനറാളിനെ സമുദായാംഗങ്ങള്‍ കൂവിയിരുത്തി. 'കുരുസഭ'യിലേക്ക് ഒരു കൃഷ്ണനും അവതരിച്ചില്ല.

ക്‌നാനായക്കാരെ സംബന്ധിച്ച് രക്തശുദ്ധി, സ്വവംശവിവാഹം എന്നിവ അവരുടെ സമുദായത്തിന്റെ അടിസ്ഥാനഘടകങ്ങളാണ്. രക്തശുദ്ധി എന്നത് 21-ാം നൂറ്റാണ്ടില്‍, ഒരു പഴഞ്ചന്‍ ശാസ്ത്രമാണ് എന്ന് ആര്‍ക്കുതോന്നിയാലും ക്‌നാനായക്കാര്‍ക്ക് അത് പ്രശ്‌നമല്ല. അവരെ സംബന്ധിച്ച് അത് എന്നും പുതിയതാണ്. അതില്‍ യാതൊരു കലര്‍പ്പും ഉണ്ടാകരുത് എന്നു ഹൃദയത്തിന്റെ ഉള്ളറയിലെ ആഴങ്ങളുടെ അഗാധതയില്‍ നിന്നും അവര്‍ ആഗ്രഹിക്കുകയും അതിനായി അഭിലഷിക്കുകയും സ്വന്തം ജീവന്‍ നല്‍കി അതിനെ പരിപോഷിപ്പിക്കാന്‍ അവര്‍ തയാറുമാണ്.

ഇങ്ങനെ രൂഡമൂലമായിരിക്കുന്ന ഒരു തീവ്രവികാരത്തിലേക്കാണ് ചില കേന്ദ്രങ്ങള്‍ കനല്‍ കോരിയിട്ടത്. ഇത് ഇപ്പോള്‍ നടന്നതാണോ എന്നു ചോദിച്ചാല്‍ അല്ല എന്ന് കൃത്യമായി ഉത്തരം പറയാം. പിന്നെ എന്നാണ് ഇത് ആരംഭിച്ചത്? എന്താണ് യഥാര്‍ത്ഥ പ്രശ്‌നം? മുതലായ കാര്യങ്ങളില്‍ ചിലര്‍ക്കെല്ലാം സംശയങ്ങളുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ ഒരു വിവരണം നല്‍കാന്‍ തികച്ചും അനുയോജ്യനായ ഒരു വ്യക്തിയാണ് പ്രൊഫ. വി.പി. തോമസുകുട്ടി. ഉത്തമനായ ഒരു ഭരണാധികാരിയും അധ്യാപകനും സമുദായസ്‌നേഹിയും സര്‍വ്വോപരി എല്ലാവര്‍ക്കും പ്രിയങ്കരനുമായ തോമസ്സുകുട്ടി സാറിനോട് നമുക്ക് ചില വിവരങ്ങള്‍ ചോദിച്ചറിയാം.

ക്‌നാനായ സമുദായത്തില്‍ ഇപ്പോള്‍ പ്രതിസന്ധിയുണ്ടോ?

ഉണ്ട്.

എവിടെയാണ് പ്രതിസന്ധി?

ഇവിടെയല്ല. നമ്മുടെ അതിര്‍ത്തിക്കു വെളിയില്‍, അമേരിക്കയില്‍.

കോട്ടയം അതിരൂപതാധ്യക്ഷനു ലോകം മുഴുവനുമുള്ള ക്‌നാനായക്കാരുടെ മേല്‍ അധികാരമില്ലേ?

ലോകമാസകലമുള്ള ക്‌നാനായ കത്തോലിക്കരുടെ ആത്മീയ ഭരണാധികാരി അല്ലേ മൂലക്കാട്ടു തിരുമേനി?

അല്ല. അമേരിക്കയില്‍ പിതാവിനു അധികാരമില്ല. അവിടുത്തെ ക്‌നാനായ കത്തോലിക്കര്‍ ഷിക്കാഗോ സീറോമലബാര്‍ മെത്രാന്‍ മാര്‍ അങ്ങാടിയത്ത് പിതാവിന്റെ കീഴിലാണ്.

1911-ല്‍ മാക്കീല്‍ പിതാവിനു നല്‍കപ്പെട്ട അധികാരം ലോകമെമ്പാടുമുള്ള ക്‌നാനായക്കാരുടെ ചുമതല അല്ലായിരുന്നോ?

അന്ന് അനുവദിച്ചത് വികാരിയത്താണ്. അതില്‍ അധികാരപരിധി നിശ്ചയിച്ചിട്ടില്ലായിരുന്നു. ലോകത്ത് എവിടെയുമുള്ള ക്‌നാനായക്കാരുടെ മേലും മാക്കീല്‍ പിതാവിന് അധികാരം ഉണ്ടായിരുന്നു. 1923-ല്‍ വികാരിയത്ത്, പതിനൊന്നാം പീയൂസ് മാര്‍പാപ്പ രൂപതയാക്കി ഉയര്‍ത്തി, അപ്പോഴും അതിര്‍ത്തി നിശ്ചയിക്കപ്പെട്ടില്ല. പിന്നീട് 12-ാം പീയൂസ് മാര്‍പാപ്പയാണ് രൂപതയുടെ അധികാരം സീറോ മലബാര്‍സഭയുടെ അതിര്‍ത്തിക്കുള്ളിലേക്കു നിശ്ചയിച്ചത്. പക്ഷേ, ഇവിടുത്തെ പ്രധാന പ്രശ്‌നം ഷിക്കാഗോയില്‍ ഇപ്പോഴുള്ള സീറോ മലബാര്‍ സഭ കേരളത്തിലെ സീറോ മലബാര്‍ ഹയരാര്‍ക്കിയുടെ ഭാഗമല്ല എന്നതാണ്. അതായത് അങ്ങാടിയത്ത് പിതാവ്, കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവിന്റെ കീഴിലല്ല. അങ്ങനെ വരുമ്പോള്‍ സീറോ മലബാര്‍ സഭയുടെ അതിര്‍ത്തിയില്‍ ഉള്‍പ്പെടാത്ത അമേരിക്കയിലെ ക്‌നാനായമക്കളുടെമേല്‍ മൂലക്കാട്ടു പിതാവിനു യാതൊരുവിധ അജപാലനാധികാരവുമില്ല.

ഇത്രനാളും ഉണ്ടാകാതിരുന്ന അജപാലനാധികാരപ്രശ്‌നം ഇപ്പോള്‍ എങ്ങനെ ചര്‍ച്ചാവിഷയമായി?

ഏതാണ്ട് 1980കളില്‍ ആണ് നമ്മുടെ വൈദികര്‍ അജപാലനത്തിനായി അമേരിക്കയില്‍ എത്തുന്നത്. ചൊള്ളമ്പേലച്ചനാണ് ഇത്തരുണത്തില്‍ ആദ്യമായി അമേരിക്കയില്‍ പോയത്. അതിനു മുമ്പായി അവിടെ രണ്ടു മൂന്നു സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നു. അതിലൊന്നായ കാനാ (KANA) യില്‍ ക്‌നാനായ ഇതരവിഭാഗങ്ങളില്‍നിന്നും വിവാഹിതരായ ക്‌നാനായരും ഉള്‍പ്പെട്ടിരുന്നു. 1983-നുശേഷം കെസിസിയുടെ നേതൃത്വത്തില്‍ ചിക്കാഗോയില്‍ ക്‌നാനായ അസോസിയേഷന്‍ ആരംഭിച്ചു. തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലും അസോസിയേഷനുകള്‍ ഉണ്ടായി. ഈ അസോസിയേഷനുകളില്‍ സ്വവംശവിവാഹനിഷ്ഠ പാലിച്ചിരുന്ന ക്‌നാനായരെ മാത്രമേ അംഗങ്ങളായി സ്വീകരിച്ചിരുന്നുള്ളൂ.

അമേരിക്കയിലെ ക്‌നാനായ സമുദായം വളര്‍ന്നതോടെ സംഘടനകള്‍ ക്‌നാനായ മിഷനുകളായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. മിഷനുകള്‍ രൂപീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അംഗത്വം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടായി. ക്‌നാനായ ഇതരവിഭാഗത്തില്‍ നിന്നും വിവാഹം കഴിച്ചവര്‍ക്ക് മിഷനുകളില്‍ അംഗത്വം നല്‍കേണ്ട എന്നു നിശ്ചയിക്കുകയും അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു.

അവിടെ വലിയൊരു തിരിച്ചടി നമുക്കുണ്ടായി. ഒരു ന്യൂനപക്ഷം വരുന്ന സ്വയം പുറത്തുപോയവര്‍ സംഘടിച്ച് അമേരിക്കയിലെ ലാറ്റിന്‍ രൂപതയിലെ ബിഷപ്പ് വഴി റോമിലേക്ക് ഒരു നിവേദനം അയച്ചു. ഈ നിവേദനത്തിന്റെ പശ്ചാത്തലത്തില്‍ 1986ല്‍ കാര്‍ഡിനല്‍ ലൂര്‍ദ്ദ് സ്വാമി ഒരു റെസ്‌ക്രിപ്റ്റ് നല്‍കി.

എന്തായിരുന്നു റെസ്‌ക്രിപ്പ്റ്റ്?

ഇതിലാണ് നമ്മുടെ സമുദായത്തെ ബാധിക്കുന്ന വലിയ ഒരു കെണി ഒരുക്കിവച്ചത്. ആരാണ് ക്‌നാനായക്കാരന്‍ എന്നതിന് ഒരു വ്യാഖ്യാനം ഇത് മുന്നോട്ടുവച്ചു.

എന്താണാ പുതിയ വ്യാഖ്യാനം?

റോം പുതിയതായി നല്‍കിയ ഒരു വ്യാഖ്യാനമായിരുന്നില്ല അത്. ഞാന്‍ നേരത്തെ പറഞ്ഞ പരാതിക്കാര്‍ അവരുടെ പരാതി സാധൂകരിക്കാന്‍ കണ്ടെത്തിയ ഒരു വാദഗതിയാണത്. അതായത്, ക്‌നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ച ഏതൊരുവനും ക്‌നാനായക്കാരന്‍ ആണെന്നും, അതിനാല്‍ അയാള്‍ക്ക് ക്‌നാനായമിഷനുകളില്‍ അംഗത്വം നല്‍കണം എന്നുമാണ് റെസ്‌ക്രിപ്റ്റ് നിര്‍ദ്ദേശിച്ചത്.

എന്തായിരുന്നു നമ്മുടെ പ്രതികരണം?

സ്വാഭാവികമായി നമ്മള്‍ അത് അംഗീകരിച്ചില്ല. കുന്നശ്ശേരി പിതാവിന്റെ നേതൃത്വത്തില്‍ നമ്മള്‍ റോമിലേക്ക് ഇത് നടപ്പിലാക്കാന്‍ സാധിക്കില്ല ഇത് തിരുത്തണം എന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ അയക്കുകയും മറ്റും ചെയ്തു. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ആദ്യ റെസ്‌ക്രിപ്റ്റ് റോം നിലനിര്‍ത്തുകയാണ്.

നേരത്തെയുണ്ടായിരുന്ന ഈ പ്രശ്‌നം എങ്ങനെയാണ് മൂലക്കാട്ടു ഫോര്‍മുലയായി മാറിയത്?

ഇക്കാര്യങ്ങളൊക്കെ സഭാ-സമുദായ നേതൃത്വത്തിനു ആദ്യം മുതലേ അറിയാമായിരുന്നു. പക്ഷെ അത് താഴേത്തട്ടിലേക്ക് വിനിമയം ചെയ്യപ്പെട്ടിരുന്നില്ല.

മൂലക്കാട്ടു തിരുമേനി പക്ഷെ ഇക്കാര്യങ്ങള്‍ തനിക്ക് അജപാലനാധികാരമില്ലെന്ന് വ്യക്തമായി അറിയാമായിരുന്ന അമേരിക്കയിലെ സമുദായാംഗങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. തിരുമേനിയില്‍നിന്നും റെസ്‌ക്രിപ്റ്റിന്റെ സത്ത ആദ്യമായി മനസ്സിലാക്കിയതിനാലാകണം ഇത് മൂലക്കാട്ട് ഫോര്‍മുല എന്നു പിന്നീടു വ്യാഖ്യാനം ചെയ്യപ്പെട്ടത്.

നമ്മള്‍ അവഗണിക്കാന്‍ ഒരു പരിധിവരെ തഴയാന്‍ ശ്രമിച്ച ഇത്തരം വിഷയങ്ങള്‍ സജീവമാക്കാന്‍ മൂലക്കാട്ടു തിരുമേനിയെ പ്രേരിപ്പിച്ചത് എന്താണ്? ഇതില്‍ ഒരു രഹസ്യ അജണ്ടയുണ്ടോ?

ഇതിനു കൃത്യമായ ഒരു മറുപടി പറയാന്‍ എനിക്ക് സാധിക്കില്ല. അത് പിതാവ് സ്വയം തുറന്നു പറയണം. എന്തോ ഒരുകളി ഞാനും മണക്കുന്നുണ്ട്.

എന്താണ് താങ്കള്‍ക്ക് അങ്ങനെ ഒരു സംശയം ഉണ്ടായത്?

2007-ല്‍ നടന്ന കോട്ടയം അതിരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സിലില്‍ ഈ വിഷയം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ കേരളത്തിനു പുറത്തെ ക്‌നാനായ കത്തോലിക്കരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 10അംഗങ്ങളുള്ള ഒരു കമ്മിറ്റി വയ്ക്കാം എന്നു മൂലക്കാട്ടു പിതാവാണ് നിര്‍ദ്ദേശിച്ചത്. അതിന്‍പ്രകാരം കൊല്ലാപറമ്പിലച്ചന്‍ ചെയര്‍മാനായി രൂപീകൃതമായ കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു ഞാന്‍. നാലു വൈദികരും ഒരു കന്യാസ്ത്രീയും 5 അല്‍മായരുമടങ്ങുന്നതായിരുന്നു  കമ്മിറ്റി.

കമ്മിറ്റിയുടെ ഗതി എന്തായി?

കമ്മിറ്റി വളരെ സജീവമായിരുന്നു. നല്ല രീതിയില്‍ ഞങ്ങള്‍ പ്രശ്‌നത്തെക്കുറിച്ചു പഠിച്ചു. വളരെ ആഴത്തില്‍. ഒടുവില്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പത്ത് പ്രധാന നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി മുന്നോട്ടുവച്ചു. സ്വവംശവിവാഹനിഷ്ഠയില്‍ അധിഷ്ടിതമായ ഒരു സമൂഹമാണ് ക്‌നാനായ സമുദായമെന്നും അതിന്റെ 16നൂറ്റാണ്ടുകാലത്തെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അടിസ്ഥാനതത്വങ്ങളിലും യാതൊരു മാറ്റവും വരുത്തേണ്ട എന്നും അതിനു ആര്‍ക്കും അവകാശമില്ലെന്നുമാണ് ഈ 10 നിര്‍ദ്ദേശങ്ങളുടെയും കാതല്‍. റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ എല്ലാവരും കൈയടിച്ചു സ്വീകരിച്ചു. പക്ഷെ കഴിഞ്ഞ ഓശാന ഞായറാഴ്ച മൂലക്കാട്ടു തിരുമേനി അത് നിഷ്‌ക്കരുണം തള്ളിപ്പറഞ്ഞു.

ഇത് അമേരിക്കയില്‍ മാത്രമുള്ള ഒരു പ്രശ്‌നമല്ലേ?

അല്ല. അതാണ് അതിലെ വലിയ അപകടം. ബാംഗ്ലൂരില്‍ നമ്മള്‍ ഒരു ഇടവകയ്ക്കു ശ്രമിച്ചിരുന്നു. അവിടുത്തെ ബിഷപ്പ് അത് ഏതാണ്ട് അംഗീകരിച്ചതുമാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമുക്ക് അദ്ദേഹത്തിന്റെ കാലത്ത് അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം ലഭിച്ചില്ല. പിന്നീട് പുതിയ ബിഷപ്പ് അധികാരം ഏറ്റെടുത്തതോടെ പ്രശ്‌നങ്ങള്‍ തലപൊക്കി. നമ്മുടെ ഇടവകമിഷന്‍ രൂപീകരണം നടന്നില്ല. ഇതിനു പുതിയ ബിഷപ്പ് ഉന്നയിച്ച പ്രധാന തടസം 1986ലെ റെസ്‌ക്രിപ്റ്റാണ്.

റെസ്‌ക്രിപ്റ്റ് സംബന്ധിച്ച നമ്മുടെ പ്രതികരണത്തിന്റെ സ്വഭാവം എന്തായിരുന്നു?

ബലഹീനമായിരുന്നു എന്നുവേണം വിലയിരുത്താന്‍. എക്ലേസ്യാസ്റ്റിക് തലത്തില്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. മാത്രമല്ല, ഇനി ഇതു സംബന്ധിച്ച് നേരിട്ടു എഴുത്തുകുത്തുകള്‍ നടത്തരുതെന്നും എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അത് സീറോ-മലബാര്‍ സിനഡ് വഴി നല്‍കണം എന്ന ഒരു നിര്‍ദ്ദേശവും വന്നു. കേരളത്തിലെ സീറോമലബാര്‍ സഭയില്‍ എത്രപേര്‍ നമ്മളെ പിന്താങ്ങും.

വഴികള്‍ എല്ലാം അടഞ്ഞു എന്നാണോ? ഇനി എന്താണ് പോംവഴി?

വഴികള്‍ എല്ലാം അടഞ്ഞുവെന്ന് ഇതിന് അര്‍ത്ഥമില്ല. കാണേണ്ടവരെ കാണണ്ടപോലെ കാണണം എല്ലാവരും ഒരുമിച്ചു നില്‍ക്കണം. ശക്തമായ അല്‍മായ മുന്നേറ്റം ഉണ്ടാകണം. മുന്നേറ്റത്തിന്റെ മുന്‍നിരയില്‍ നമ്മുടെ പിതാക്കന്മാര്‍ ശക്തമായ നേതൃത്വം നല്‍കണം.

മാക്കീല്‍ പിതാവ് 1911-ല്‍ നടത്തിയ ശ്രമങ്ങള്‍ ഇന്നും പ്രസക്തമാണ്. അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളും ത്യാഗങ്ങളും മാതൃകയാക്കണം. കാണണ്ടവരെ നേരിട്ടുകണ്ട് ബോധ്യപ്പെടുത്തണം. അന്ന് മാക്കീല്‍ പിതാവ് നടത്തിയ ശ്രമങ്ങള്‍ അറിയാത്തവര്‍ അദ്ദേഹത്തിന്റെ നാളാഗമം വായിച്ചു നോക്കിയാല്‍ മതി. അതു ലഭ്യമല്ലെങ്കില്‍ നാളാഗമത്തെ ആസ്പദമാക്കി കോട്ടയം മിസ്സത്തിന്റെ സ്ഥാപനചരിത്രം എന്ന ഗ്രന്ഥം വായിച്ചാലും മതി (ഗ്രന്ഥകര്‍ത്താവ് മാത്യു മാക്കീല്‍, പ്രസിദ്ധീകരണം ബിഷപ്പ് മാക്കീല്‍ ഫൗണ്ടേഷന്‍).

അതൊക്കെ പഴയ കഥയല്ലേ. ഇപ്പോഴത്തെ കാലത്ത് ആ തന്ത്രങ്ങള്‍ ഫലപ്രദമാകുമോ. അതും കത്തോലിക്കാസഭയില്‍?

കത്തോലിക്കാസഭയില്‍ അന്നും ഇന്നും തമ്മില്‍ എന്താണ് വ്യത്യാസം? അന്ന് കോട്ടയം വികാരിയാത്തില്‍ പുതിയതായി വികാരിമാരെ നിയമിക്കാന്‍ ലവീഞ്ഞുമെത്രാന്‍ തയ്യാറെടുക്കുന്നു എന്ന വിവരം മണത്തറിഞ്ഞ മാക്കീല്‍ അച്ചന്‍ (മാക്കീല്‍ പിതാവ്) എന്താണ് ചെയ്തത്.

അന്ന് ആകെ 15,000 ക്‌നാനായക്കാര്‍ മാത്രമാണ് നമുക്കുണ്ടായിരുന്നത്. ആ അംഗബലത്തിന്റെ പിന്‍ബലത്തില്‍ മാക്കീലച്ചന്‍ നിവേദനം തയ്യാറാക്കി റോമിനയച്ചു. യാതൊരു കാരണവശാലും ഞങ്ങള്‍ തെക്കുംഭാഗക്കാര്‍ക്ക്, ഞങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വടക്കുംഭാഗക്കാരനായ വികാരി ജനറാളിന്റെ കീഴില്‍ സംരക്ഷിച്ചു നിലനില്‍ക്കാനും വളരാനും സാധിക്കില്ല എന്നായിരുന്നു നിവേദനത്തിന്റെ കാതല്‍. ആയതിനാല്‍ പുതിയതായി വരുന്ന വടക്കുംഭാഗക്കാരനായ വികാരി ജനറാളിന്റെ കൈമുത്തില്ല എന്നു വളരെ രൂക്ഷമായ ഭാഷയായിരുന്നു അതില്‍ ഉപയോഗിച്ചിരുന്നതും.

കത്തോലിക്കാസഭയില്‍, ഇങ്ങനെ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ക്ക് എന്തെങ്കിലും സ്ഥാനമാനങ്ങള്‍ ലഭിക്കുക ഏറെക്കുറെ അസംഭവ്യമാണ്. പക്ഷെ നമ്മുടെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. മാക്കീല്‍ അച്ചന്‍ തുടര്‍ന്ന് ക്‌നാനായക്കാരുടെ വികാരി ജനറാളാകുകയും പിന്നീട് ബിഷപ്പാവുകയും ചെയ്തു.

അതൊരു അബദ്ധമായിരുന്നു എന്നാണല്ലോ ഇപ്പോഴത്തെ വിലയിരുത്തല്‍?

അബദ്ധമൊന്നുമല്ല. സുബദ്ധം തന്നെയായിരുന്നു. വെറുതെ ഒരു വാദത്തിനു അത് അബദ്ധം എന്നു സമ്മതിക്കുക. 1911ലെ അബദ്ധം. 1923-ല്‍ രൂപതയാക്കിയപ്പോള്‍ തിരുത്താമായിരുന്നു. 1955-ല്‍ അവസരം ഉണ്ടായിരുന്നു. പിന്നെയും നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു തെറ്റുതിരുത്താന്‍ എന്നിട്ടും എന്താണ് റോം അതിനു മുതിരാതിരുന്നത്? അപ്പോ ഇതൊന്നും നിലനില്‍ക്കുന്ന വാദങ്ങളല്ല.

സ്വവംശവിവാഹാചാരത്തെ ഭാരതത്തില്‍ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യവുമായി ബന്ധപ്പെടുത്തി മുത്തോലത്തച്ചന്‍ ചില വ്യാഖ്യാനങ്ങള്‍ മുന്നോട്ടു വച്ചതിനെ എങ്ങനെ കാണുന്നു?

ഞാന്‍ നേരത്തെ പറഞ്ഞല്ലോ, ഇതൊക്കെ ചില തന്ത്രങ്ങളാണ്. സമുദായത്തെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിനൊന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചരണങ്ങളാണ്.

ബിജു ഉതുപ്പ് കേസില്‍ എന്താണ് റോം പറഞ്ഞത്. 'ഇതൊരു പ്രാദേശിക വിഷയമായതിനാല്‍ അനുഷ്ഠിച്ചുവന്നിരുന്ന ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ക്‌നാനായ കത്തോലിക്കാസമുദായം ഉചിതമായ തീരുമാനം എടുക്കുക. അത് ഏതെങ്കിലും കാരണത്താല്‍ പ്രതികൂലമായാല്‍ ബിജു ഉതുപ്പിനു, അയാള്‍ ഇപ്പോള്‍ ആയിരിക്കുന്ന അതിരൂപതയില്‍ തുടരാം' എന്നാണ്. ഇങ്ങനെ തീരുമാനിക്കാന്‍ അതിരൂപതയ്ക്ക് പൂര്‍ണ്ണ അധികാരമാണ് റോമില്‍ നിന്നും നല്‍കിയത്. ഇതു നല്‍കിയവര്‍ക്ക് ബുദ്ധിയില്ലായെന്നു ഞാന്‍ കരുതുന്നില്ല.

മുത്തോലത്തച്ചന്‍ അമേരിക്കയില്‍ മെത്രാനാകുമോ? ഒരു സഹായമെത്രാനെങ്കിലും?

അമേരിക്കയില്‍ ഉള്ളവര്‍ പറയുന്നത് 'എല്ലാവരും പ്രശ്‌നക്കാരല്ലെന്നാണ്. ചിലര്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അവരെ തിരികെ വിളിച്ചാല്‍ പ്രശ്‌നം തീരും' എന്നാണ്.

റെസ്‌ക്രിപ്റ്റിന്റെ വെളിച്ചത്തില്‍ അമേരിക്കയില്‍ പള്ളിവാങ്ങല്‍ നമുക്ക് ഒരു തിരിച്ചടിയായോ?

തീര്‍ച്ചയായും അതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ജന്മംകൊണ്ട് ക്‌നാനായക്കാരനായവന്‍ മറ്റു കെട്ടുപാടില്‍ ഏര്‍പ്പെട്ടാലും ക്‌നാനായക്കാരനായി തുടരും അവനു ക്‌നാനായ ഇടവകയില്‍ അംഗത്വം നല്‍കി അവകാശങ്ങള്‍ എല്ലാം നല്‍കണം, പക്ഷെ ഭാര്യയ്ക്കും മക്കള്‍ക്കും ഇതില്‍ പങ്കുനല്‍കണ്ട. എന്തൊരു വിരോധാഭാസമാണിത്, ഇത് എന്ത് വിചിത്രമായ നീതിയാണ്; നമുക്കിത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും? ജന്മംകൊണ്ടുള്ള ക്‌നാനായത്വം എന്നത് ഒരു ശാസ്ത്രസത്യമല്ലേ, അല്ലെങ്കില്‍ തന്നെ കര്‍മ്മംകൊണ്ട് ആര്‍ക്കെങ്കിലും ക്‌നാനായക്കാരനാകാന്‍ സാധിക്കുമോ?

ഇതൊരു വാരിക്കുഴിയാണ്. ഒരു ആപ്പ്. ഒന്ന് അടിച്ചു നോക്കുക. ചെറുതായി ഒന്നു കയറിക്കിട്ടിയാല്‍ മുഴുവന്‍ അടിച്ചു കയറ്റി പിളര്‍ത്താനുള്ള പദ്ധതി. പക്ഷെ നടക്കുമെന്ന് എനിക്കു തോന്നുന്നില്ല.

നിയതമായ രൂപതാസംവിധാനങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലത്തും വിവാഹശുദ്ധി പുലര്‍ത്തി ജീവിച്ച ഒരു സമുദായമാണിത്. 1950നു മുമ്പ് ഇവിടെ യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. പരപ്രേരണ കൂടാതെ ക്‌നാനായതനിമ കാത്തുസൂക്ഷിക്കാന്‍ നമുക്കു കഴിഞ്ഞു.

നമ്മുടെ പൂര്‍വ്വികര്‍ ആരും ആരാണ് ക്‌നാനായക്കാരന്‍ എന്നു നിര്‍വചിക്കാന്‍ പോയിട്ടില്ല. സമുദായത്തിനു വളരാന്‍ അങ്ങനെ ഒരു നിര്‍വചനത്തിന്റെ ആവശ്യവും ഇല്ലായിരുന്നു. പൂര്‍വ്വികര്‍ നിര്‍വചിക്കാത്ത ഒരുകാര്യത്തിനു ഇനിയൊരു നിര്‍വചനം കൂടിയേ തീരൂ എന്നില്ല. അതുകൊണ്ട്, വംശശുദ്ധി നിര്‍വചിച്ച് മാറ്റങ്ങളുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ട. ആര്‍ക്കും അതിന് അവകാശവുമില്ല.

ചിലര്‍ അവരുടെ സ്ഥാപിതതാല്പര്യങ്ങള്‍ക്കുവേണ്ടി രൂപത ഉപേക്ഷിച്ചുപോയി. ഒരു സുപ്രഭാതത്തില്‍ അവര്‍ക്കു തിരിച്ചുവരണം എന്നു തോന്നി. അങ്ങനെയുള്ളവരെയും ഉള്‍പ്പെടുത്തിയാല്‍ ക്‌നാനായസമുദായം എത്രനാള്‍ നിലനില്‍ക്കും? ശതാബ്ദി ആഘോഷിച്ച ഒരു സഭ തുടങ്ങിയിടത്തേക്കു തിരിച്ചു പോകണമോ? ഒരുകാര്യം വ്യക്തമാക്കട്ടെ സമുദായം ഉണ്ടായ ശേഷമാണ് വികാരിയാത്തും രൂപതയും അതിരൂപതയും ഉണ്ടായത്. അതുകൊണ്ട് ഒരുകാര്യം മനസ്സിലാക്കണം; സമുദായം ഇല്ലെങ്കില്‍ ക്‌നാനായ അതിരൂപതയുമില്ല, മെത്രാന്‍പദവിയും ഉണ്ടാകില്ല.

ജന്മം കൊണ്ടുള്ള ക്‌നാനായത്വം സ്വാഭാവികനിയമത്തിന്റെ പൂര്‍ത്തീകരണമാണെന്നും സ്വാഭാവികനിയമവും സഭാനിയമവും പൂരകമായാലേ ആ നടപടിക്കു റോമിന്റെ അംഗീകാരം ലഭിക്കൂ എന്നുമാണല്ലോ കഴിഞ്ഞ ഓശാന ഞായറാഴ്ച മൂലക്കാട്ടു പിതാവ് വിശദീകരിച്ചത്. അത് ശരിയല്ലേ, ഒരു സ്വയാധികാര സഭയായാല്‍പോലും അവസാനവാക്ക് റോമിന്റേതായിരിക്കും എന്നാണല്ലോ അന്നത്തെ സെമിനാറില്‍ ക്ലാസ് നയിച്ച വൈദികന്‍ പറഞ്ഞതും?

ഈ നിലപാട് ശരിയല്ല. യഥാര്‍ത്ഥത്തില്‍, പുതിയ നിയമം സ്വാഭാവികനിയമത്തിനും സഭാനിയമത്തിനും എതിരാണ്. ഞാന്‍ വിശദമാക്കാം.

ക്‌നാനായക്കാരനായി ജനിക്കുന്നവന്‍ തന്റെ സമുദായത്തിന്റെ സ്വാഭാവികനിയമം അനുസരിച്ച് സ്വസമുദായത്തില്‍ നിന്നും വിവാഹം കഴിക്കണം. അതിനുവിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ അയാള്‍ സ്വാഭാവികനിയമം ലംഘിക്കുന്നു.

ഇത്തരത്തില്‍, മാതാവിനെയും പിതാവിനെയും മറ്റും വിട്ട് ഭാര്യയോടു ചേരുകയും അവര്‍ ഇരുവരും ഒരുശരീരമായിത്തീരുകയും ചെയ്തശേഷം ഭര്‍ത്താവ് ക്‌നാനായക്കാരന്റെ അവകാശങ്ങള്‍ അനുഭവിക്കുകയും അയാളുടെ ഭാര്യയ്ക്കും മക്കള്‍ക്കും അതില്‍ പങ്കില്ലാതിരിക്കുകയും ചെയ്യുന്നത് എന്തു ദൈവനീതിയാണ് ഏതു സഭാനീതിയാണ്?

അതുകൊണ്ടാണ് സമുദായത്തില്‍നിന്നും മാറി വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ അവര്‍ക്കിഷ്ടമുള്ള രൂപതയിലേക്കു മാറാന്‍ അനുവാദം നല്‍കുകയും അങ്ങനെ അയാള്‍ക്കും അയാളുടെ ഭാര്യയ്ക്കും മക്കള്‍ക്കും അതേരൂപതയിലെ അവകാശങ്ങളും അധികാരങ്ങളും ഒരുപോലെ പങ്കിടുന്നതിനുള്ള അവസരം നല്‍കുന്ന രീതി നമ്മുടെ പൂര്‍വ്വികര്‍ ഇവിടെ കാലങ്ങളായി നടപ്പിലാക്കിയത്. ഇത് സ്വാഭാവികനീതിക്കും സഭാ(ദൈവ)നീതിക്കും തികച്ചും അനുയോജ്യമാണെന്നും മനസ്സിലാക്കിയാണ് അന്ന് റോമില്‍നിന്നും നമുക്കിതിന് അംഗീകാരവും നല്‍കിയത്.

അമേരിക്കയില്‍ മാത്രമേ ഈ നിയമത്തിനു പ്രാബല്യമുള്ളൂ. കേരളത്തില്‍ ഇതു നടപ്പിലാക്കേണ്ടിവരില്ല എന്നാണല്ലോ സമാശ്വസിപ്പിക്കുന്നത്?

ഞാന്‍ നേരത്തെ പറഞ്ഞല്ലോ ഇതൊരു ട്രാപ്പ് ആണെന്ന്. അമേരിക്കയിലെ സിവില്‍ സൊസൈറ്റിയെക്കുറിച്ച് നമുക്ക് നന്നായി അറിയാം. സിവില്‍ നിയമത്തിനു അവിടുള്ള വിലയും, അതിന്റെ കാര്‍ക്കശ്യവുമൊക്കെ നമുക്ക് വ്യക്തമായി അറിയാം.

ജന്മംകൊണ്ടു ക്‌നാനായക്കാരനായി തുടരുന്നയാളുടെ അങ്ങനെയല്ലാത്ത ഭാര്യയും മക്കളും ഭര്‍ത്താവിന്റെ, അച്ഛന്റെ അവകാശത്തില്‍ തുല്യപങ്കാളിത്തം വേണം എന്ന് ആവശ്യപ്പെട്ട് സിവില്‍കേസ് ഫയല്‍ ചെയ്താല്‍ എന്തായിരിക്കും സ്ഥിതി?

മൂലക്കാട്ടു തിരുമേനി ക്‌നാനായ കത്തോലിക്കാസമുദായത്തിന്റെ 'ഗോര്‍ബച്ചോവ്' ആയിത്തീരുമോ?

ഞാന്‍ അങ്ങനെ കരുതുന്നില്ല.

ക്‌നാനായ കത്തോലിക്കരെ സംബന്ധിച്ച് വളരെ നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയല്ലേ, പിതാക്കന്മാരോട് ഏറ്റവും വിധേയത്വം പുലര്‍ത്തിയിരുന്ന ഒരു സമുദായം അവരോടു മറുതലിക്കുന്നത്?

അതൊരു തെറ്റിദ്ധാരണയാണ്. സമുദായാംഗങ്ങളും മെത്രാനും തമ്മില്‍ യാതൊരു സ്‌നേഹക്കുറവും ബഹുമാനക്കുറവും ഇല്ല. രണ്ടുകൂട്ടരും പരസ്പരം ഹൃദയംതുറന്ന് സംവദിക്കുന്നു. അതിനൊരു വൈകാരികതലവും കൂടിയുണ്ട് എന്നത് സത്യമാണ്. ഈ വൈകാരികതയാണ് സമുദായത്തിന്റെ മുതല്‍ക്കൂട്ട്. ഈ വൈകാരികതയില്‍ നിന്നും ഉളവാകുന്ന സ്‌നേഹവും കൂട്ടായ്മയും തന്നെയാണ് മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുന്നതും. ഈ അസൂയയില്‍ നിന്നുമാണ് സമുദായത്തിനെതിരായ ഗൂഢാലോചനകള്‍ ഉത്ഭവിക്കുന്നതും.

ഈ താത്കാലിക പ്രതിസന്ധി നമ്മള്‍ വിജയകരമായി തരണം ചെയ്യും. ഒരിടയനും ആട്ടിന്‍പറ്റവുമായി കൂട്ടായ്മയുടെ പുതിയ പുല്‍മേടുകളിലേക്ക് കാലം ഈ സമുദായത്തെ എത്തിക്കും. അതുവരെയുള്ള ക്ഷണികസുഖം മാത്രമേ സമുദായത്തിന്റെ ശത്രുക്കള്‍ക്കുള്ളൂ.

പ്രൊഫ. വി.പി. തോമസ്സുകുട്ടി

മാഞ്ഞൂര്‍ മകുടാലയം ഇടവകയിലെ മാക്കീല്‍-വടാത്തല കുടുംബാംഗം. ഉഴവൂര്‍ കോളജിന്റെ മുന്‍പ്രിന്‍സിപ്പാള്‍ (1998-2003). 1971 മുതല്‍ കോളജില്‍ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. ഭാര്യ ലത മാക്കീല്‍; ബി.സി.എം. കോളജില്‍ ഫിസിക്‌സ് വിഭാഗം മുന്‍ പ്രൊഫസര്‍. മൂന്നു മക്കള്‍: പോള്‍, ജെയിംസ്, മിലി. ഇപ്പോള്‍ കെ.സി.സി.യുടെ യൂണിറ്റ് പ്രസിഡന്റായും കൈപ്പുഴ ഫൊറോനാ അഡൈ്വസറായും പ്രവര്‍ത്തിക്കുന്നു.

ഇമെയില്‍: lathamackil@yahoo.com മൊബൈല്‍: 944 777 9709

(2012 മെയ്‌ ലക്കം സ്നേഹസന്ദേശത്തില്‍ പ്രസധീകരിച്ച അഭിമുഖം. റിപ്പോര് തയ്യാറാക്കിയത്: ജെ. പോളയ്ക്കല്‍) 

3 comments:

  1. ശ്രീ തോമസ്ക്ട്ടി സാറ് എന്നെ ആള്‍ജിബ്രാ പഠിപ്പിച്ചിട്ടുള്ളതാണ് . അന്ന് നല്ല ഒരു കണക്കു മാഷായിരുന്നു അദ്ദേഹം . എങ്കിലും സാറു പറയുന്ന ഈ കണക്കുമാത്രം എനിക്ക് മനസിലാവുന്നില്ല . 1911 -ഇല്‍ 15000 ഉണ്ടായിരുന്ന ജനസംഖ്യ 100 കൊണ്ട് 150000 - ആയെങ്കില്‍ വര്‍ദ്ധനവ്‌ പത്തിരട്ടി . തിരിച്ചു പറഞ്ഞാല്‍ നൂറു വര്ഷം മുന്‍പ് പത്തിലൊന്ന് . ഇങ്ങനെ നോക്കിയാല്‍ , In 1811 knanaya poppulation is 15000/10=1500, In 1711 1500/10=150, In 1611 150/10=15, In 1511 15/10=1.5, അങ്ങനെ നോക്കിയാല്‍ , പതിനാറാം നൂറ്റാണ്ടിനു മുന്‍പ് പൂര്‍ണമായ ഒരു ജോടികള്‍ പോലുമില്ലായിരുന്നു എന്ന് പറയേണ്ടി വരും . അന്നും ഇന്നും മണ്ടനായ ശിഷ്യന്റെ കണക്കിലെ തെറ്റ് പറഞ്ഞു തന്നാലും .

    തിരിച്ചു , നക്കുടെ കണക്കു പ്രകാരം , 400 members in AD 345 Should be how much now . അതായതു ഗര്‍ഭനിരോധിത മാര്‍ഗം ഇല്ലാതെ ശിശുമരണം ഉണ്ടായിരുന്നപ്പോള്‍ പോലും സരശരി ഒരു വീട്ടില്‍ പത്തുപേര്‍ ഉണ്ടായിരുന്നു , അതായതു അമ്പതു വര്ഷം കൊണ്ട് പത്തിരട്ടി . എന്നാല്‍ ദമ്പതികളില്‍ നിന്നാണ് ഈ കണ ക്കെന്നതുകൊണ്ട്., അമ്പതു വര്ഷംകൊണ്ടു രണ്ടു പേര്‍ക്ക് പത്തിരട്ടിയെന്നതാണ് ശെരി . എന്നുവെച്ചാല്‍ ഒരാള്‍ക്ക്‌ അമ്പതു വര്‍ഷംകൊണ്ട് അഞ്ചിരട്ടി .

    അതൊന്നും വേണ്ടാ രോഗം വന്നു മരിക്കുന്നതും , വന്ധ്യതയും , കല്യാണം കഴിക്കാതിരിക്കുന്നതും എല്ലാം , വേണ്ടതിലതികം കുറച്ചാലും , അമ്പതു വര്ഷം കൊണ്ടു ഒരു ഇരട്ടിയാകുമെന്ന് സമ്മതിക്കാമല്ലോ ,അതായതു അമ്പതു വര്ഷം കൊണ്ടു ഒരു വീട്ടില്‍ ആരോഗ്യമുള്ള നാല് കുട്ടികലുണ്ടാകുന്നു എന്ന് മാത്രമെടുക്കാം ( ഇതില്‍ കൂടുതലുണ്ടെന്ന് നമുക്കറിയാമല്ലോ) അപ്പോള്‍ , സമഗുണിത പ്രോഗ്രെഷന്‍ വെച്ച് കണക്കു കൂട്ടാം .







    (AR) N-1= A=400, R=2, N= 2012-345=1667/50=33




    Problem 2) If we have 400, 800, 1600... is geometric progression. What will be the 33-th term?
    Solution: We can use the formula an = a1 . rn-1
    a=400, r=2, n=33

    = ഒരുകോടി എഴുപത്തൊന്നു ലക്ഷത്തി എഴുപത്തോന്‍പതിനായിരത്തിഎണ്ണൂറ്റി അരുപത്തോന്‍പതു കോടി ക്നാനയക്കാര്‍ മിനിമം കാണണം .




    തോമസുകുട്ടിസാറിന്റെ കണക്കനനുസരിച്ചു , 15000 ല്‍ നിന്ന് 150000 ആയതു 100 വര്ഷം കൊണ്ടാണ് , അതായതു , ഞാനെടുത്ത കണക്കില്‍ അമ്പതു വര്ഷം kondu ഒരിരട്ടിയായത് ,തോമസുകുട്ടി സാറിന്‍റെ നമ്മള്‍ സാക്ഷികളായ കണക്കില്‍ , അമ്പതു വര്ഷം കൊണ്ടു , അഞ്ചിരട്ടിയായി . എന്നിട്ടും എന്റെ കണക്കു പറയാന്‍ വിഷമമുള്ള ഒരു സംഖ്യയിലെത്തി നില്‍ക്കുന്നു .

    ReplyDelete
  2. മരമണ്ടന്‍May 4, 2012 at 6:07 PM

    സ്വാമി പിപ്പിലാഥന്‍ മണ്ടനാനെന്നു സമ്മതിച്ച നിലക്ക്, അടിയന്‍ മരമണ്ടന്‍.

    അല്ല സ്വാമീ, സംഗതി ആലോചിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ലല്ലോ. നമ്മുടെ Omniscient മൂലക്കാട്ട് തിരുമനസ്സ് പറയുന്നതനുസരിച്ച്, അമ്പതുകള്‍ക്ക് ശേഷമാണ് ഇവനൊക്കെ ക്നാനയക്കാരി അല്ലാത്ത പെണ്ണുങ്ങളെ നോക്കാന്‍ തന്നെ തുടങ്ങിയത്. അങ്ങനെ കഴിഞ്ഞ നൂറു കൊല്ലങ്ങള്‍ക്കിടയില്‍ കുറെ സഹോദരന്മാരും സഹോദരിമാരും വഴിപിഴച്ചു കാട്ടുജാതികളെ കെട്ടി. അതിനു മുമ്പ് അങ്ങനെ ഒരു അത്യാഹിതം നടന്നില്ല. ആദ്യകാലത്ത് നഴ്സിംഗ് പഠിക്കാന്‍ പോയതില്‍ കണക്കില്ലാതത്ര ചേച്ചിമാരെ എയര്‍ഫോഴ്സ് ചേട്ടന്മാര്‍ (അക്നാകള്‍) രാന്ചിക്കൊണ്ട് പോയി. എന്നിട്ടും പത്തിരട്ടി ജനസംഖ്യ വര്‍ധനവ്‌. പക്ഷെ AD 345-ല്‍ വന്ന 400 വരതന്മാര്‍ ഇന്ന് രണ്ടേകാല്‍ ലക്ഷം (എന്താ സ്വാമീ, നമ്മുടെ യാകോബ സഹോദരരെ മറന്നു പോയോ?) മാത്രം. ഇല്ല, എവിടെയോ പിശകുണ്ട്.

    ഹന്ത കാലമല്ല ഹിന്ത കാലം എന്നോര്‍ത്ത് അടങ്ങാം. ഭഗവാന്റെ ഓരോരോ ലീലാവിലാസങ്ങളേ!

    ReplyDelete
  3. As per wikipedia note this part given about knanaya history

    Origin and migration


    It is a long-standing tradition among Knanaya that they sailed to India under a flag of the Magen David, though it was not used until the 17th Century.[14]
    Prior to the migration to Kerala, very little is actually known about the Knanaya people. Notably Knanaya have claimed to be from various locations in the Middle east including Jerusalem, Israel, Syria, Iraq, and Şanlıurfa, Turkey.[15] There is no mutual agreement from where Knanaya lived before their arrival to Kerala.[16]
    It is generally believed by Knanaya people that 72 families with a total of 400 people migrated to the Malabar coast in AD 345, under the leadership of a prominent merchant Knai Thomman. They sailed in three ships headed by a leading ship to Muziris. The Knanaya were granted asylum and permission to engage in trade and settle down in Kodungallur by the then ruler of Malabar, Cheraman Perumal.[14] The event was recorded on copper plates given to the community.[14] In Kodungallur, they established 72 houses.[14] It also can be noted that Knanaya do not agree why they came to Kerala. Persecution by the Romans, missionary efforts, and for the wealth of the spice trade have all been suggested.
    The validity of this story is contested by scholars. There is no documented evidence of such a community existing until the 16th century. Interestingly, it is also the same time that a dispute broke out between two brothers over the chieftainship, one of them named Joseph Azar, in the Yemeni Jewish community, a component of the Cochin Jews. Scholars have also noted the striking similarity between the Knanaya and the Yemeni Jews or the Black Jews of Kerala. Yemeni Jews are believed to have arrived in Kerala at about roughly the same time. They were led by Joseph Rabban a merchant through Muziris. They were given the rights to seventy-two houses in Kodungallur.[17] The Hindu king, Cheraman Perumal, gave them approval for the Jews to live freely, construct synagogues, and acquire land.[18][19] This was all documented on a pair of copper plates granting the community special privileges.[20] The striking parallels have led many to speculate that the Knanaya are in fact the Yemeni Jews who split to form their own community.

    ***Cheraman perumal came into kerala history in 8th century onwards so the story knaithoma recieved by him fails. Also Gun powder came to India by mid 14th century so the story knaithoma greeted by canon fire in 4th century also fail.

    Who gone wrong? our historians? Do we need some neutral historical scholars who cannot be influenced by our community to rewrite our history?

    ReplyDelete