ഏപ്രില്‍ 1-ന് നടന്ന ക്‌നാനായ സമ്മേശളനത്തില്‍ വന്ന് സ്വന്തം ജനങ്ങളില്‍ നിന്നും മുറിവേറ്റ മാര്‍ മൂലക്കാട്ട് തന്റെ സമുദായ വിരുദ്ധനിലപാടില്‍ ഉറച്ചു നില്ക്കുന്നതായി അരമനയിലെ മൂടികെട്ടിയ അന്തരീക്ഷത്തില്‍ നിന്നും മനസ്സിലാക്കുന്നു.
ദു:ഖവെള്ളിയുടെ പിറ്റേന്ന് ബഹു: കന്യാസ്ത്രീകളുടെ കോണ്‍ഗ്രിഗേഷനുകള്‍ അരമനയിലെത്തി വന്ദ്യ പിതാവിനെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നു. രണ്ടാം തീയതിതന്നെ ഏതാനും വൈദീകര്‍ പിതാവിനെ കണ്ട് പിന്തുണ അറിയിച്ചിരുന്നു. ചെങ്കോലും കിരീടവും ഉണ്ടായാല്‍ മാത്രം പോര അനുസരിക്കാന്‍ ആളുണ്ടെങ്കിലെ അധികാരത്തിന് വിലയുള്ളു എന്ന സത്യം പറഞ്ഞുകൊടുക്കാന്‍ ആളില്ലാതെ പോകുന്നതാണ് ഏകാധിപതികളുടെ പതനത്തിനു കാരണമെന്ന് വര്‍ത്തമാനസംഭവള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
പിതാവിനെ അനുസരിച്ചില്ലങ്കില്‍ ശാപം ഏല്ക്കുമെന്ന് ദുര്‍ബലകളായ ചില കന്യാസ്ത്രീകള്‍ വിശ്വാസികളെ പറഞ്ഞ് പേടിപ്പിക്കുന്നുണ്ട്. ഉഴവൂര്‍ മൂലക്കാട്ടു വീട്ടിലെ മത്തായിക്കുഞ്ഞിന് 12 വയസുള്ള കാലം ഇടവകക്കാരുടെ വകയായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് രൂപത ഏറ്റെടുക്കുന്നു എന്ന ശ്രുതി പരന്ന സമയം മൂലക്കാട്ടെ ജോണ്‍ സാറും സംഘവും പാലാക്കാരന്‍ ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തില്‍ കോട്ടയം അരമനയിലെത്തി ബഹളമുണ്ടാക്കി അഭി: തറേല്‍ പിതാവിനെ പേടിപ്പിച്ചു. പിന്നീട് പുലിക്കുന്നേല്‍ ഓശാന ജോസഫുമായി ചര്‍ച്ചചെയ്തു പിതാവു പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
തറേല്‍ പിതാവിന്റെ ശാപം ഇന്ന് അതേ കസേരയിലിരിക്കുന്ന മൂലക്കാട്ട് ജോണ്‍ സാറിന്റെ മകന്‍ മാര്‍ മത്തായി മെത്രാന് ഏറ്റതാകാനും വഴിയില്ലേ എന്നും ചിന്തിക്കാവുന്നതാണ്. ആരുടെ ശാപം ആര്‍ക്കാ ഏല്ക്കുന്നതെന്ന് ആര്‍ക്കറിയാം! സമുദായത്തെ ഒറ്റികൊടുക്കുന്ന സമുദായ വഞ്ചകരുടെ ശാപത്തിന് ഒരു ശക്തിയുമില്ല, തലയില്‍ കൈവെച്ച് തനിയെ ശപിക്കുകയേ നിവര്‍ത്തിയുള്ളു.
പിതാവു പറയുന്നതാ ശരി, പത്തുകൊല്ലം കഴിയുബോള്‍ സമുദായത്തില്‍ ആളുകാണില്ല എന്നും ആശ്വാസവചനം പറഞ്ഞ് അരമനക്ക് പുറത്തിറങ്ങിയ ഒരു കന്യാസ്ത്രീ പറയുന്നതുകേട്ടു. രൂപത ഉണ്ടായ 1911-ല്‍ വെറും 15,000 ആളുകളാണ് സമുദായത്തില്‍ ഉണ്ടായിരുന്നത്. 2011-ല്‍ ഒന്നേമുക്കാല്‍ ലക്ഷമായി വളര്‍ന്നിരിക്കുന്നു. പ്രകൃതി നിയമം അനുസരിക്കാതെ കര്‍ത്താവിന്റെ മണവാട്ടിയായി മഠത്തിലിരുന്നുകൊണ്ട് സമുദായത്തില്‍ ആളുകുറയുന്നതിനെക്കുറിച്ച് ആകുലപ്പെടാന്‍ എന്തവകാശമെന്ന് തിരിച്ചു ചോദിച്ചാല്‍ വല്ല ഉത്തരവും ഉണ്ടോ എന്റെ സിസ്റ്ററെ.
ജാത്യാഭിമാനി
No comments:
Post a Comment