Wednesday, July 4, 2012

ദേ പോയി......ദാ വന്നു.... ദളം 9

എമ്പ്രാന്‍ അല്പം കട്ട് ഭുജിച്ചാല്‍ അമ്പല വാസികള്‍ എല്ലാം ഭുജിക്കുമോ?. ശാസ്ത്രയുഗത്തില്‍ ഊഹങ്ങള്‍ക്കല്ല ദൃശ്യങ്ങളാണ് വേണ്ടത്. ഇനിയുള്ള ക്നാനായവാസികള്‍ എങ്ങിനെ ഭുജിക്കും എന്ന് നോക്കാം.

വെല്‍ക്കം ബാക്ക്   നിങ്ങള്‍ക്കും വേണോ ഒരു പള്ളി

വൈകിയ വേളയിലും അവതാരകന്‍ ജനങ്ങളെ ഹോട്സീറ്റിലേയ്ക്ക് ക്ഷണിച്ചു. തൊട്ടടുത്ത്‌ താമസിക്കുന്ന ഈ സമുഹത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ എല്ലാം കണ്ടറിഞ്ഞ ചേച്ചിക്ക് അഭിപ്രായം പറയാന്‍ ഒരു മോഹം. അതെ, മോഹങ്ങളാണ് എല്ലാ റിയാലിറ്റിഷോകളെയും നയിക്കുന്നത്. ചേച്ചി ഹോട്ട് സീറ്റില്‍ എത്തി.

“Put that church for sale and remodel this community center to a church”

ഇടി നാദത്തിന് ശബ്ദം ക്ഷണികമാണെങ്കിലും അത് കാതില്‍ ഇരമ്പികൊണ്ടിരിക്കും. (“മേഘജ്യോതിസു തന്‍ ക്ഷണികജീവിതമല്ലീ കാമ്യം?” എന്ന് മഹാകവി കുമാരനാശാന്‍) കാളകുട്ടന്മാര്‍ വര്‍ദ്ധിച്ച ആവേശത്തിലും മൂരികുട്ടന്മാര്‍ ചമ്മല്‍ അടക്കിപിടിച്ചും കരഘോഷം ഉയര്‍ത്തി . ദാഹാര്‍ത്തനായി മരുഭൂമിയില്‍ അലഞ്ഞവന്‍ അകലെ എവിടെയോ ഒരു മരുപ്പച്ച കണ്ടത് പോലെ.

പ്രകാശം വഹിക്കുന്ന മിന്നല്‍പിണരുകള്‍ ഇടിനാദത്തിന് മുന്നെയാണെത്തുക. കാലം മാറിയത് കൊണ്ടാണോ എന്നറിയില്ല നല്ല ചിന്തയുടെ മിന്നല്‍പിണര്‍ ഇടിനാദത്തിനു പിന്നാലെ എത്തി. (മുന്‍ KCCNA  ഭാരവാഹി, കമ്മ്യൂണിറ്റി സെന്റര്‍ നിര്‍മ്മാണത്തിന്നു ചുക്കാന്‍ പിടിച്ചവന്‍).

നമുക്ക് വേണ്ടത് സമുഹത്തിന്റെ ഐഖ്യം വീണ്ടെടുക്കുക എന്നതാണ് . സമുഹനന്മയ്ക്കായി നമ്മള്‍ ഒന്നിക്കണം .സൊസൈറ്റി/മിഷന്‍ ഭാരവാഹികളും പിന്നെ നാനാതുറയിലുളളവരുടെയും പ്രതിനിധികളെ ചേര്‍ത്ത് കമ്മറ്റി ഉണ്ടാക്കി നമുക്കിനി സാധ്യമാകുന്ന പോംവഴികളെ പറ്റി ചിന്തിച്ച് അത് പൊതുയോഗത്തില്‍ അവതരിപ്പിച്ചു ഏകാഭിപ്രയത്തില്‍ നല്ലത് സ്വീകരിച്ചു സമുഹത്തിന്നു നന്മ വരുത്താന്‍ ശ്രമിക്കുക.

വാങ്ങിയ ദേവാലയം മാത്രമാണ് പരിശുദ്ധം എന്നോ, ഇതിനു പിന്നിലുള്ളതെല്ലാം സത്യസന്ധമായിരുന്നെന്നോ ഒരാളും അവകാശപെട്ടില്ല. ജനങ്ങളുടെ പൊതു വികാരം ഉള്‍ക്കൊണ്ട അവതാരകന്‍ തന്റെ ചിന്തകള്‍ പങ്കു വെച്ചു. 25 വര്‍ഷവും അതിലധികവുമായി ഇവിടെ വസിക്കുന്ന സഹോദരങ്ങള്‍ ഉണ്ട്. നമ്മുടെയിടയിലേയ്ക്ക് മൂലേടത്തച്ചന്‍ മുതല്‍ 4 അച്ചന്മാര്‍ വന്നു. നയിക്കുന്നവരെല്ലാം ക്ഷണികനേരത്തേയ്ക്കാണ് എന്നാല്‍ നയിക്കപെടുന്നവര്‍ ഇവിടെ സ്ഥിരതാമസക്കാരാണ്. നമ്മുടെ ഇടയില്‍ പരസ്പരം കലഹിക്കാന്‍ മറ്റൊരു കാരണവും ഇല്ല. മിന്നല്‍പിണറായി എത്തിയ ആദര്‍ശവാന്‍ പറഞ്ഞ പോലെ സമൂഹനന്മ മാത്രം നല്‍കുന്ന പോംവഴിയിലേയ്ക്ക് നമ്മള്‍ നടന്നടുക്കണം ഈ ടൌണ്‍ ഹാള്‍ മീറ്റിംഗിന്റെ   മുഖ്യ ലക്ഷ്യവും അത് തന്നെയാണ്.

തുടര്‍ന്ന് ഗുരുജി ജനവികാരം എങ്ങിനെ വിലയിരുത്തുന്നു എന്നറിയാന്‍ അദ്ദേഹത്തെ ക്ഷണിച്ചു.

“മൂലക്കാട്ട് പിതാവ് മൂലക്കല്ലിട്ടു, മൂലധനവും സമാഹരിച്ചു, ജനങ്ങളെ മൊത്തത്തില്‍ മോട്ടിവേറ്റ്‌  ചെയ്തിട്ടാണ് എന്റെ മുന്‍ഗാമി കടന്നുപോയത്. ഇവിടെ ഒരു പള്ളി വേണം എന്ന് മൊത്തം ജനത്തിന്റെ ആഗ്രഹത്തിന്റെ, ആവേശത്തിന്റെ മൂര്ധ്യന്യാവസ്തയിലെത്തിയപ്പോള്‍ ആയിരുന്നു എന്റെ പ്രവേശനം. തന്മ്മൂലം അത് എത്രയും പെട്ടന്ന് തന്നെ നടത്തിയിരിക്കണം എന്നാണ് എനിക്ക് മുകളില്‍ നിന്നും ലഭിച്ചിരുന്ന നിര്‍ദ്ദേശം. ഈ നഗരത്തില്‍ എനിക്ക് ബന്ധുമിത്രാധികള്‍ ഇല്ല. ആളുകളെ മനസ്സിലാക്കുവാനുള്ള സാവകാശം എനിക്ക് മുകളിലുള്ള അധികാരികള്‍ തന്നില്ല. എന്നോടൊപ്പം ഒട്ടിനിന്ന ചിലരെ ഞാന്‍ വിശ്വസിച്ചു. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.

ഹൂസ്റ്റണിലെ സ്നേഹവും ഐക്യവും തകരുവാന്‍ ഞാന്‍ കാരണമായെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തും ഞാന്‍ ചെയ്യാം. അമേരിക്കയില്‍ ഒരു പള്ളി വാങ്ങി എന്ന ഖ്യാതി എനിക്ക് വേണ്ട. പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്റെ സ്വദേശത്തേയ്ക്കുള്ള  മടങ്ങിപോക്കാണ് എങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്. വാങ്ങിയ പള്ളി എല്ലാവരുടേതുമാണ്. അവിടത്തെ പൊതുയോഗത്തില്‍ നിങ്ങള്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയും തീരുമാനിക്കുകയും ചെയ്യുക .

മുതലകണ്ണീര്‍ പൊഴിച്ചു ഗുരുജി നിര്‍ത്തി. സമയം 10 മണി കഴിഞ്ഞു . സ്നേഹാര്‍ദ്രമായ അന്തരീക്ഷത്തില്‍ കാള-മൂരിക്കുട്ടന്മാര്‍ മനസ്സിന്റെ പക പെയ്തിറക്കി കളഞ്ഞപ്പോള്‍ പിന്നീട് കണ്ടത് സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും ഹസ്തദാനം നടത്തി ആശ്ലേഷിച്ച് കുശലപ്രശ്നങ്ങള്‍ നടത്തുന്നതാണ്. മദ്ധ്യവേനലവിധിയില്‍ ഉറങ്ങിക്കിടന്ന വിദ്യാലയ മുത്തശി കോള്‍മയിര്‍ കൊണ്ടു. വീണ്ടും ഒരു സൂര്യോദയം സ്വപ്നം കണ്ടു . സ്നേഹവും സൌഹര്‍ദവും നിലനില്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു.

ആദിയില്‍ പറഞ്ഞിരിക്കുന്നത് പോലെ സന്ധ്യകള്‍ ഉഷസ്സിനായി വഴി മാറികൊടുത്തു. ഗുരുജി മുതലകണ്ണീര്‍ തുടച്ചു കളഞ്ഞു വീണ്ടും ശകുനി വേഷം കെട്ടി. എനിക്ക് ട്രസ്റ്റ്‌ ചെയ്യാന്‍ പറ്റാത്ത ട്രസ്റ്റീമാര്‍ എന്ന് പരസ്യമായി പ്രസ്താവന നടത്തിയ ഗുരുജി ഇരുളിന്റെ മറവില്‍ മുന്‍ ട്രസ്റ്റീമാരെ അവരുടെ വീടുകളില്‍ ചെന്ന് കണ്ടു “ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ” എന്ന് മൊഴിഞ്ഞു. അവരുടെ കുഞ്ഞുങ്ങളെ കാണാന്‍ അവസരം ലഭിക്കാത്തതിന്റെ ദുഖം രേഖപ്പെടുത്തി. ആടുകളെ വീണ്ടും പ്ലാവില കാട്ടി മോഹിപ്പിച്ചു. ഇപ്പോള്‍ ഒട്ടിനില്‍ക്കുന്ന ഈയ്യാംപാറ്റകളോട് പറഞ്ഞു വീണ്ടും പണം പിരിച്ച് നമുക്ക് പള്ളിയില്‍ ബെഞ്ചിടാം കപ്പാസിറ്റി കൂട്ടാം. ടൌണ്‍ ഹാള്‍ മീറ്റിംഗില്‍ അണ്ണാച്ചി പറഞ്ഞതിനോട് രഹസ്യമായി പ്രതികരിച്ചു -  കമ്മ്യൂണിറ്റി സെന്റില്‍ കുര്‍ബാന ചൊല്ലാന്‍ ഞാന്‍ റെഡി . മിസോറി സിറ്റിയില്‍ നിന്നും പെര്‍മിറ്റ്‌ ലഭിച്ച വ്യക്തിയോട് പറഞ്ഞു ചേട്ടാ സ്വന്തം സ്ഥലത്ത് (കമ്മ്യൂണിറ്റി സെന്ററിന് വളരെയടുത്) ഒരു പള്ളി പണിതോ. എന്തായാലും പെര്‍മിറ്റ്‌ ഉള്ളതല്ലേ . ഉഷസ്സും സന്ധ്യയും മാറി മാറി വരുന്നു. മാതൃകാ കുടുംബനാഥന്‍ പറഞ്ഞ മാതിരി ഓരോ ചെറിയ ഗ്രൂപ്പിനെയം വീണ്ടും സന്തോഷിപ്പക്കാന്‍ ശ്രമിക്കുന്നു. എന്ത് ഒരുമ? എന്ത് ഐക്യം? ഞങ്ങള്‍ അധികാരികള്‍ക്ക് വേണ്ടത് Divide & Rule Policy  മാത്രം.

സ്വര്‍ഗത്തില്‍ ഇരിക്കുന്ന യേശു ക്രിസ്തുവേ സമയമുള്ളപ്പോള്‍ അങ്ങ് ഈ നേരമ്പോക്കുകള്‍ കാണണം. അങ്ങ് കുര്‍ബാന സ്ഥാപിച്ച അനലോഗ് യുഗമല്ലിത്. അങ്ങയുടെ പിന്‍ഗാമികള്‍ ഡിജിറ്റല്‍ യുഗത്തിലാണ് ജീവിക്കുന്നത് അവര്‍ക്കിപ്പോള്‍ നല്ല അതിജീവന തന്ത്രങ്ങളുണ്ട്. കാലം എത്ര മാറിയാലും എന്റെ വാക്കുകള്‍ നിലനില്‍ക്കും എന്നത് അങ്ങയുടെ വ്യാമോഹം മാത്രം.

സര്‍വ്വലോകത്തിന്റെയും വലിയ ഗുരുജി ഒന്ന് ഊറി ചിരിച്ചു. അവസരത്തിനൊത്ത് നിറം മാറാനുള്ള കഴിവ്‌ ഞാന്‍ ഓന്തുകള്‍ക്ക് മാത്രമാണ് നല്‍കിയത് അതും ജീവന്‍ രക്ഷിക്കാന്‍ മാത്രം എല്ലാം സൃഷ്ടിച്ച എനിക്ക് ആദിയും അന്ത്യവും അറിയാം. പൊതുജനനന്മയ്ക്കും സത്യത്തിനും നീതിക്കും വേണ്ടി നിലനിന്നാല്‍ നിങ്ങള്ക്ക് ലഭിക്കുന്നത് കുരിശിന്റെ ഭാരവും, ചമ്മട്ടിയടികളും, കയ്പ്നീരും, കുരിശുമരണവും ആണെന്ന് ഞാന്‍ എന്റെ സ്വന്ത ജീവന്‍ കൊണ്ട് നിങ്ങള്‍ക്ക് കാണിച്ചു തന്നു, കയ്യപ്പാസ്‌ മുതല്‍ പീലാത്തോസ് വരെയുള്ള ലോക്കല്‍ പിതാക്കന്മാര്‍ എല്ലാവരും ഒളിഞ്ഞും തെളിഞ്ഞും എനിക്കൊത്തിരി അവസരങ്ങള്‍ നല്‍കി. ആരെങ്കിലും ഒരാളെ ഒരിക്കല്‍ സുഖിപ്പിച്ചിരുന്നു എങ്കില്‍ എനിക്ക് എല്ലാ ഭൌതിക സുഖങ്ങളും അനുഭവിച്ചു ജീവിക്കാമായിരുന്നു. എന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റാനാണ് ഞാന്‍ ശ്രമിച്ചത്. മകനെ, മകളെ ഒരു ദൂഖവെള്ളി യില്ലെങ്കില്‍ ജീവിതത്തില്‍ ഉയിര്‍പ്പ് ഞായറാഴ്ച്ചകളില്ല. കാലിതൊഴുത്തില്‍ ജനിച്ചവ്നെക്കാള്‍ കാല്‍വരിയില്‍ മരിച്ച് ഉയര്ത്തെഴുന്നേറ്റ കൃസ്തുവിലാണ് സഭ നിലനില്ക്കുന്നത്.

ഇതൊക്കെ അറിയാമെങ്കിലും എന്ത്കൊണ്ടാണ് നമ്മുടെ ഗുരുജിമാര്‍ തല കീഴായി ചിന്തിക്കുന്നത്? ഇതിനെന്തെങ്കിലും പൌരാണിക ബന്ധമുണ്ടോ?

സ്വയം ചിന്തിച്ചു നോക്കാനായി ഒരു ഷോര്‍ട്ട് ബ്രേക്ക്‌.
.
NB (നോക്കെടാ ഭോഷാ): 

ഉടന്‍ പ്രതീക്ഷിപ്പിന്‍, ഈ പരമ്പരയുടെ അവസാന ഭാഗം - “ഗോപി വികടസ്വരങ്ങള്‍”

വയനക്കാരോടായി ഒരു വാക്ക്: ഒരു വിലയിരുത്തലിലുടെ “ദേ പോയി ദാ വന്നു - നിങ്ങള്ക്ക് വേണോ ഒരു പള്ളി” യുടെ സീസണ്‍ ഒന്നിന് തിരശ്ശീല വീഴുകയാണ്. ഇതിനോട് സഹകരിച്ച എല്ലാ മാന്യവായനക്കാര്‍ക്കും ഞങ്ങളുടെ നന്ദി അറിയിച്ചുകൊള്ളുന്നു. ആരെയും വ്യക്തിപരമായി താഴ്ത്തി കെട്ടാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. ആര്ക്കെങ്കിലും അങ്ങിനെ തോന്നിയിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ വിശാസം. നിങ്ങളുടെ വിശ്വാസം നിങ്ങളെ പൊറുപ്പിക്കട്ടെ, നയിക്കട്ടെ.

(തയ്യാറാക്കിയത്: കാനായി ഗോപി എന്ന ഗോപിയണ്ണന്‍)

No comments:

Post a Comment