Monday, April 9, 2012

ക്നാനായക്കാരന്റെല നട്ടെല്ല്


ക്നാനായക്കാരന്‍റെ നട്ടെല്ലിനെ പുകഴ്ത്തികൊണ്ടു മൂലക്കാട് പിതാവ് ഈയിടെ സംസാരിച്ചതിന്റെ വീഡിയോ കാണുവാനിടയായി. ക്നാനായക്കാര്‍ കമുണിറ്റിയെപ്പറ്റി നെഗറ്റീവായ കാര്യങ്ങള്‍ സംസാരിക്കുന്നത് കഴിവതും  ഒഴിവാക്കണം.  നെഗറ്റീവായി അനോനിമസിന്‍റെ പേരില്‍ എഴുതുന്നതു ക്നാനായക്കാരാകാന്‍ സാധ്യത കുറവാണ്, ക്നാനായക്കാര്‍ക്ക് നട്ടെല്ലുള്ളവരാണ് എന്നു പിതാവ് പറയുകയുണ്ടായി. അവര്‍ ഒരിക്കലും അങ്ങിനെ എഴുതില്ല പോലും! പിതാവിന് ആ വിവരം നന്നായറിയം.

നട്ടെല്ലുള്ള എത്ര ക്നാനായക്കാരെ നമുക്കറിയാം? അമേരിക്കയിലാണെങ്കില്‍ നേതാക്കളായികഴിഞ്ഞാല്‍ പിന്നെ അവരുടെ പ്രതികരണശേഷി മുഴുവനും നഷ്ടപ്പെടുന്നതായിട്ടാണ് കാണുന്നത്. ഈ കാണുന്ന പ്രശ്നങ്ങള്‍ എല്ലാം ഉണ്ടായിട്ടും ഒരക്ഷരം പോലും ഉരുവിടുവന്‍ കഴിയാത്ത  നട്ടെല്ലുള്ള (??) നേതാക്കളുടെ ആല്‍മസംയമനം പ്രശംസിക്കേണ്ടതുതന്നെ! നാട്ടിലെ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ക്ക് നട്ടെല്ല് വന്നതുതന്നെ സഭയുടെ കീഴിലുള്ള അവരുടെ ജോലി തീര്‍ന്നതില്‍പിന്നെയല്ലേ. അതുപോലെ അതിന്റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നോമിനേഷന്‍ അല്ലാതെ ഇലക്ക്ഷനും വന്നപ്പോളാണ്. തുടക്കത്തില്‍ അവര്‍ക്ക് ഉണ്ടായിരുന്ന ശേഷിക്ക്  മുകളില്‍നിന്നുള്ള (സഭാധികാരികളുടെ??) സമ്മര്‍ദം കൊണ്ട് ഒന്നും ചെയ്യാനാവാതെ വരുന്നു എന്നല്ലേ ഇതില്‍നിന്നും അനുമാനിക്കേണ്ടത്? തങ്ങളുടെ ജനങ്ങളില്‍ നട്ടെല്ല് വളരുവാന്‍ അനുവദിക്കാത്ത നമ്മുടെ സമൂഹാധിപരില്‍ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കുവാന്‍ സാധിക്കുന്നത്?

സ്വന്തം അഭിപ്രായം പോലും എഴുതുവാനോ, പറയുവാനോ ധൈരൃവും, നട്ടെല്ലുമുള്ള എത്ര പേരുണ്ട് നമ്മുടെ സമുദായത്തില്‍? എന്തുകൊണ്ട്? ഉള്ളത് പറഞ്ഞാല്‍ സഭാധികാരികളുടെ ഇഷ്ടക്കേടിനും വൈരാഗ്യത്തിനും തിരിച്ചടിക്കും കാരണമാകും എന്നതുകൊണ്ടാണ് സ്വന്തം പേരുവെക്കാതെ എഴുതുന്നതു എന്നു മൂലക്കാട്ട് പിതാവിനും അറിയാഞ്ഞിട്ടല്ല. അതിന്റെ പരിണിതഫലമല്ലേ തങ്ങള്‍ക്ക് പറയുവാനുള്ളത് അനോനിമസിന്റെ പേരില്‍ ജനങ്ങള്‍ എഴുതുന്നത്? അതുകൊണ്ടു പലരും സഭ്യതയുടെ വരമ്പും ഭേദിച്ച് എഴുതുന്നു.

നട്ടെല്ല് വളരുവാന്‍ അനുവദിക്കാത്ത സമൂഹത്തില്‍നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കുവാന്‍ സാധിക്കുന്നത്? കോഴി തന്റെ കുഞ്ഞിനെ കൊത്തിതിരിക്കുന്നതുപോലെ, മക്കള്‍ വളര്ന്നു സ്വന്തം കാലില്‍  നില്‍ക്കാറാകുമ്പോള്‍ അവരെ വളരുവാന്‍ അനുവദിക്കണം. അല്‍മായരായ മാതാപിതാക്കള്‍ പലരും അത് അനുഭവത്തിലൂടെ പഠിക്കുന്നു.  സഭാധികരികള്‍ക്ക് അത് അറിയാമെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാറില്ല. കാരണം അവരുടെ പവര്‍ നഷ്ടപ്പെടും എന്ന ഭയമാകാം.

നമ്മുടെ സമുദായത്തിലെ ശരിയായ വാര്‍ത്തകള്‍ നമുക്ക് ലഭിക്കുന്നത് എവിടുന്നാണ്? SnehaSandesham, AmericanKna, ChicagoKna, KnanayaViseshangal   എന്നിങ്ങനെയുള്ള മാധൃമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന യഥാര്‍ഥകാരൃങ്ങളൊ സാധരണക്കാരന്‍റെ വികാരവിചാരങ്ങളോ മറ്റൊരു ക്നാനായക്കാരന്‍ അറിയില്ലായിരുന്നു. അമേരിക്കന്‍ ക്നാനായ സമൂഹത്തിലെ പ്രതിസന്ധിയും, നഷ്ട്ടപ്പെട്ട ഒരുമയും മേല്‍പറഞ്ഞ സ്വതന്ത്ര മാധൃമങ്ങളിലൂടെയാണ് ലോകത്തിലുള്ള മറ്റ് ക്നാനായക്കാര്‍ അറിഞ്ഞത്. അവയില്ലായിരുന്നെങ്കില്‍ സ്വാര്‍ഥരായ  പത്രപ്രവര്‍ത്തകരുടെയും നേതാക്കളുടെയും വൈദികരുടെയും മേശയില്‍നിന്ന് അടര്‍ന്നുവീഴുന്ന അറിവിന്റെ ഉച്ചിഷ്ടങ്ങള്‍ കൊണ്ടുമാത്രം വളരുവാന്‍ നാം നിര്‍ബന്ധിതരായെനെ.

ഇനിയെങ്കിലും നമ്മുടെ സമൂഹത്തെ വളര്‍ന്ന് വികസിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ എന്നു ആശിച്ചുപോകുന്നു.

സ്റ്റീഫന്‍ തോട്ടനാനി (ന്യൂ യോര്‍ക്ക്‌)

No comments:

Post a Comment